കൊച്ചി: ഹോട്ടലില്‍ നിന്ന് ഭക്ഷണം കഴിച്ചതിനെത്തുടര്‍ന്ന് ആര്‍ടിഒയ്ക്കും മകനും ഭക്ഷ്യവിഷബാധയുണ്ടായ സംഭവത്തില്‍ നടപടി. ഇവര്‍ ഭക്ഷണം കഴിച്ച തൃക്കാക്കരയിലെ ഹോട്ടല്‍ നഗരസഭ ആരോഗ്യവിഭാഗം അധികൃതര്‍ അടപ്പിച്ചു.
തിങ്കളാഴ്ച രാവിലെയാണ് എറണാകുളം ആര്‍ടിഒ ടിജി അനന്തകൃഷ്ണനും മകനും തൃക്കാക്കരയിലെ ഹോട്ടലില്‍ നിന്നും നെയ്‌റോസ്റ്റ് കഴിച്ചത്. തുടര്‍ന്ന് ഓഫീസിലെത്തിയെങ്കിലും അനന്തകൃഷ്ണന് ശാരീരികാസ്വാസ്ഥ്യവും വയറിളക്കവും അനുഭവപ്പെടുകയായിരുന്നു. ഡോക്ടറെ കണ്ട് മരുന്നു വാങ്ങിയെങ്കിലും വൈകീട്ടോടെ ശാരീരികാസ്വാസ്ഥ്യവും പനിയും കൂടി. തുടര്‍ന്ന് ആശുപത്രിയില്‍ അഡ്മിറ്റാകുകയായിരുന്നു.
ആർടിഒ അനന്തകൃഷ്ണന്‍ ആശുപത്രിയില്‍ ചികിത്സയില്‍ തുടരുകയാണ്. ഹോട്ടലില്‍നിന്ന് നെയ്‌റോസ്റ്റും വടയും കാപ്പിയുമാണ് കഴിച്ചത്. തേങ്ങാ ചട്‌നിയില്‍ നിന്നാണ് വിഷബാധയുണ്ടായതെന്നാണ് ഡോക്ടറുമായി സംസാരിച്ചപ്പോള്‍ മനസ്സിലായതെന്നും അനന്തകൃഷ്ണൻ പറഞ്ഞു. മകന്‍ ചട്‌നി കുറച്ചുമാത്രമേ കഴിച്ചിരുന്നുള്ളൂ. അതിനാല്‍ വലിയ പ്രശ്‌നങ്ങളുണ്ടായില്ലെന്നും അനന്തകൃഷ്ണന്‍ പറഞ്ഞു.