ടെക്നോപാര്‍ക്ക് ഗ്രൗണ്ടില്‍ നവംബര്‍ 14 ന് ഐഎം വിജയന്‍ നയിക്കുന്ന ഫുട്ബോള്‍ പ്രദര്‍ശന മത്സരം

റാവിസ് പ്രതിധ്വനി സെവന്‍സ് ഫുട്ബോള്‍ ടൂര്‍ണമെന്‍റിന്‍റെ ഭാഗമായാണ് മത്സരം

New Update
im vijayan Untitled56.jpg
തിരുവനന്തപുരം: ഇന്ത്യന്‍ ഫുട്ബോള്‍ ടീം മുന്‍ ക്യാപ്റ്റന്‍ ഐഎം വിജയന്‍ നയിക്കുന്ന ഫുട്ബോള്‍ പ്രദര്‍ശന മത്സരം നവംബര്‍ 14 ന് ടെക്നോപാര്‍ക്കില്‍ നടക്കും. പ്രതിധ്വനി ഓള്‍ സ്റ്റാര്‍സ് ടീമിനെതിരെയാണ് വിജയന്‍റെ ടീം പോരാട്ടത്തിനിറങ്ങുന്നത്.

ടെക്നോപാര്‍ക്കിലെ ഐടി ജീവനക്കാരുടെ ക്ഷേമസംഘടനയായ പ്രതിധ്വനി സംഘടിപ്പിക്കുന്ന ഐടി മേഖലയിലെ ഏറ്റവും വലിയ ഫുട്ബോള്‍ ടൂര്‍ണമെന്‍റായ 'റാവിസ് പ്രതിധ്വനി സെവന്‍സ്-സീസണ്‍ 8' ന്‍റെ ഭാഗമായാണ് മത്സരം സംഘടിപ്പിച്ചിരിക്കുന്നത്. യൂഡെ പ്രൊമോഷന്‍സും റാവിസ് ഹോട്ടല്‍സുമായി സഹകരിച്ചാണ് പ്രതിധ്വനി ടെക്കികള്‍ക്കായി ടൂര്‍ണമെന്‍റ് നടത്തുന്നത്. പ്രദര്‍ശന മത്സരം വൈകുന്നേരം നാല് മണിക്ക് ടെക്നോപാര്‍ക്ക് ഗ്രൗണ്ടില്‍ നടക്കും.

90 ലധികം കമ്പനികളില്‍ നിന്നുള്ള 101 ടീമുകളും 2,500 ലധികം ഐടി ജീവനക്കാരും പങ്കെടുക്കുന്ന ടൂര്‍ണമെന്‍റില്‍ 164 മത്സരങ്ങളാണുള്ളത്. നവംബര്‍ 18 ന് ടൂര്‍ണമെന്‍റിന്‍റെ സെമി ഫൈനലും നവംബര്‍ 19 ന് ഫൈനലും നടക്കും.

ഫൈനലില്‍ വിജയിക്കുന്ന ടീമിന് 25,000 രൂപ ക്യാഷ് പ്രൈസും എവര്‍-റോളിംഗ് ട്രോഫിയും കൊല്ലത്തെ റാവിസ് അഷ്ടമുടി റിസോര്‍ട്ടില്‍ ഒരു ദിവസം താമസിക്കാനുള്ള അവസരവും ലഭിക്കും. റാവിസ് ഹോട്ടല്‍സും യൂഡെ പ്രമോഷനുമാണ് വിജയികള്‍ക്കുള്ള സമ്മാനങ്ങള്‍ സ്പോണ്‍സര്‍ ചെയ്തിരിക്കുന്നത്. മികച്ച കളിക്കാരന്‍, മികച്ച ഗോള്‍ കീപ്പര്‍, ടൂര്‍ണമെന്‍റിലെ ഏറ്റവും ഉയര്‍ന്ന ഗോള്‍ സ്കോറര്‍ എന്നിവര്‍ക്ക് പ്രത്യേക സമ്മാനം ലഭിക്കും.

ഓരോ മത്സരത്തിലും യൂഡെയും സഞ്ചി ബാഗ്സും ചേര്‍ന്ന് 'പ്ലെയര്‍ ഓഫ് ദി മാച്ച്' ട്രോഫി സമ്മാനിക്കും. കാണികള്‍ക്കും സമ്മാനങ്ങള്‍ നേടാനുള്ള അവസരം ഒരുക്കിയിട്ടുണ്ട്.

വനിതാ ഫുട്ബോള്‍ ടൂര്‍ണമെന്‍റിന്‍റെ അഞ്ചാം സീസണും ഇതിനോടൊപ്പം നടക്കുന്നുണ്ട്. 14 കമ്പനികളില്‍ നിന്നുളള 250 ലധികം വനിതാ താരങ്ങള്‍ പങ്കെടുക്കുന്ന ടൂര്‍ണമെന്‍റാണ് ഇത്.

ഇന്‍ഫോസിസ് അഞ്ചു തവണയും യുഎസ് ടി  ഗ്ലോബല്‍ രണ്ടു തവണയും റാവിസ് പ്രതിധ്വനി സെവന്‍സ് ടൂര്‍ണമെന്‍റില്‍ മുന്‍കാലങ്ങളില്‍ ട്രോഫി കരസ്ഥമാക്കിയിട്ടുണ്ട്. 
Advertisment
 
Advertisment