കാട്ടാന ഷോക്കേറ്റ് മരിച്ചാലും ജനങ്ങളെ പ്രതിയാക്കും. കോന്നിയില്‍ 11 പേരെ ഫോറസ്റ്റ് ഉദ്യോഗസ്ഥര്‍ പിടികൂടിയത് അന്യായമായി. അറസ്റ്റിന് മുന്‍പ് കാരണം വ്യക്തമാക്കി നോട്ടീസ് നല്‍കണമെന്ന നിയമം ഫോറസ്റ്റുകാര്‍ക്ക് ബാധകമല്ലേ ? വന്യജീവികളുടെ മരണത്തിന്റെ പേരില്‍ നാട്ടിലാകെ ഭീകരാന്തരീക്ഷം സൃഷ്ടിക്കുന്നു. മലയോര ജനതയ്‌ക്കെതിരായ ഒരുനീക്കവും സര്‍ക്കാരിന്റെ ഭാഗത്തു നിന്നുണ്ടാവില്ലെന്ന മുഖ്യമന്ത്രിയുടെ വാക്ക് വെറുംവാക്കോ

 കുറ്റകൃത്യത്തെക്കുറിച്ചുള്ള പൂർണ വിവരവും എന്തടിസ്ഥാനത്തിലാണ് അറസ്റ്റ് ചെയ്യപ്പടുന്നതെന്നും ജാമ്യക്കാരെ ഹാജരാക്കിയാൽ ജാമ്യം ലഭിക്കുന്നതാണെന്നും രേഖാമൂലം അറിയിക്കണം.

New Update
forest

തിരുവനന്തപുരം: അറസ്റ്റ് ചെയ്യുന്നവർക്ക് അറസ്റ്റിന്റെ കാരണവും എന്ത് അടിസ്ഥാനത്തിലാണ് അറസ്റ്റെന്നും വ്യക്തമാക്കി നോട്ടീസ് നൽകണമെന്ന നിയമം വനംവകുപ്പ് ഉദ്യോഗസ്ഥർക്ക് ബാധകമല്ലേ ?  

Advertisment

ഭാരതീയ നാഗരിക് സുരക്ഷാ സംഹിതയിലെ സെക്ഷൻ 47പ്രകാരമാണ് നോട്ടീസ് നൽകേണ്ടത്. ജാമ്യം ലഭിക്കാവുന്ന കുറ്റത്തിന് വാറണ്ടില്ലാതെയാണ് ഒരാളെ അറസ്റ്റ് ചെയ്യുന്നതെങ്കിൽ അറസ്റ്റ് ചെയ്യുന്ന പൊലീസ് ഉദ്യോഗസ്ഥൻ ഇത്തരത്തിൽ നോട്ടീസ് നൽകണം.

 കുറ്റകൃത്യത്തെക്കുറിച്ചുള്ള പൂർണ വിവരവും എന്തടിസ്ഥാനത്തിലാണ് അറസ്റ്റ് ചെയ്യപ്പടുന്നതെന്നും ജാമ്യക്കാരെ ഹാജരാക്കിയാൽ ജാമ്യം ലഭിക്കുന്നതാണെന്നും രേഖാമൂലം അറിയിക്കണം.

എന്നാൽ കഴിഞ്ഞദിവസം കോന്നി പാടത്തെ ഫോറസ്റ്റ് ഓഫീസിലെ ഉദ്യോഗസ്ഥർ അനധികൃതമായി 11പേരെ കസ്റ്റഡിയിലെടുത്തതുമായി ബന്ധപ്പെട്ട പ്രശ്നമാണ് അവിടത്തെ എം.എൽ.എ ജനീഷ് കുമാർ ഫോറസ്റ്റ് ഓഫീസിലെത്തിയതും വാക്കേറ്റത്തിനും ഇടയാക്കിയത്.

Untitledapplejanish


അവിടെ നിരന്തരം വര്‍ധിച്ചുവരുന്ന വന്യജീവി ആക്രമത്തിനെതിരെ ജനങ്ങള്‍ ഒരു പ്രതിഷേധയോഗം നടത്തിയിരുന്നു. അതിൽ പങ്കെടുക്കാനാണ് എം.എൽ.എ സ്ഥലത്ത് എത്തിയത്.  അപ്പോഴാണ്  ഇതരസംസ്ഥാന തൊഴിലാളിയുടെ ഗര്‍ഭിണിയായ ഭാര്യ വിളിച്ച്, കഴിഞ്ഞ ദിവസം കാട്ടാന ഷോക്കേറ്റ് മരിച്ച കേസില്‍ അവരുടെ ഭര്‍ത്താവിനെ ഫോറസ്റ്റ് ഉദ്യോഗസ്ഥര്‍ കസ്റ്റഡിയിലെടുത്ത വിവരം അറിയിച്ചതെന്ന് എം.എൽ.എ വ്യക്തമാക്കി. അപ്പോള്‍ത്തന്നെ, ഉയര്‍ന്ന ഫോറസ്റ്റ് ഉദ്യോഗസ്ഥനുമായി സംസാരിച്ചു.


പ്രദേശവാസികൾ  പറയുന്നത് പ്രകാരം, കാട്ടാന ഷോക്കേറ്റ് മരിച്ചതുമായി ബന്ധപ്പെട്ട്  11 പേരെ ഫോറസ്റ്റ് ഉദ്യോഗസ്ഥര്‍ പ്രദേശത്തുനിന്ന് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. കാട്ടാനയുടെ മരണത്തിന്റെ മറവില്‍ നാട്ടിലാകെ ഭീകരാന്തരീക്ഷം സൃഷ്ടിക്കാനാണ് ഫോറസ്റ്റ് ഉദ്യോഗസ്ഥർ ശ്രമിച്ചതെന്ന് എം.എൽ.എ ആരോപിക്കുന്നു.

തുടര്‍ന്നാണ് പൊലീസ് ഉന്നത ഉദ്യോഗസ്ഥരേയും കൂട്ടി പാടം ഫോറസ്റ്റ് ഓഫീസില്‍ എത്തുന്നത്. ഇതര സംസ്ഥാന തൊഴിലാളിയായ യുവാവിനെ  ഫോറസ്റ്റ് ഉദ്യോഗസ്ഥര്‍ അന്യായമായി കസ്റ്റഡിയില്‍വച്ചിരിക്കുകയാണെന്ന് മനസിലാക്കി.

ഒരു നോട്ടീസ് കൊടുത്ത് വിളിക്കാവുന്ന സംഭവത്തില്‍ നാട്ടിലാകെ ഭീകരാന്തരീക്ഷം സൃഷ്ടിച്ച് സാധാരണക്കാരെ പ്രതിസന്ധിയിലാക്കുന്ന ഇടപെടലാണ് ചില ഫോറസ്റ്റ് ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്ന് ഉണ്ടാകുന്നത്.  

ജനങ്ങളെ ദ്രോഹിക്കുന്ന ചില ഫോറസ്റ്റ് ഉദ്യോഗസ്ഥരുടെ സമീപനത്തിൽ പല തീവ്ര സംഘടനകളും ജനങ്ങള്‍ക്കിടയില്‍ ദുഷ്പ്രചരണം നടത്തി മുതലെടുക്കാന്‍ ശ്രമിക്കുന്ന ഘട്ടത്തിലാണ് അങ്ങനെയുള്ള പരാമര്‍ശങ്ങള്‍ നടത്തേണ്ടിവന്നതുമെന്ന് എം.എൽ.എ വിശദീകരിച്ചു

janeesh Untitledapple


കുറ്റവാളികളെന്ന് സംശയിക്കുന്നവരെ മജിസ്ട്രേറ്റിന്റെ ഉത്തരവോ വാറണ്ടോയില്ലാതെ അറസ്റ്റ് ചെയ്ത് തടങ്കലിലാക്കാൻ വനം ഉദ്യോഗസ്ഥർക്ക് അമിതാധികാരം നൽകുന്ന നിയമഭേദഗതി നേരത്തേ സർക്കാർ കൊണ്ടുവന്നെങ്കിലും ജനങ്ങളുടെ പ്രതിഷേധത്തെ തുടർന്ന് ഉപേക്ഷിച്ചിരുന്നു.


ജനാഭിപ്രായം എതിരായ സാഹചര്യത്തിൽ നിയമഭേദഗതിക്കായി വാശിപിടിക്കുന്നില്ലെന്നും മലയോരജനതയ്ക്കെതിരായ ഒരുനീക്കവും സർക്കാരിന്റെ ഭാഗത്തുനിന്നുണ്ടാവില്ലെന്നും അന്ന് മുഖ്യമന്ത്രി പിണറായിവിജയൻ പറഞ്ഞിരുന്നു.

വന്യജീവി ആക്രമണങ്ങളുണ്ടാവുമ്പോൾ പ്രതിഷേധിക്കുന്നവരെയടക്കം ബീറ്റ്ഓഫീസർ മുതൽ മുകളിലേക്കുള്ള വനംഉദ്യോഗസ്ഥർക്ക് അറസ്റ്റ്ചെയ്ത് തടങ്കലിലാക്കാൻ കഴിയുമായിരുന്നു. നിലവിൽ പൊലീസിനാണ് ഈ അധികാരം. റെയ്ഡിനും രേഖകൾ പിടിച്ചെടുക്കാനും വാഹനം തടയാനുമടക്കം പൊലീസിന്റെ അധികാരങ്ങൾ വനംഉദ്യോഗസ്ഥർക്കുമുണ്ടായിരുന്നു.

അറസ്റ്രിലാവുന്നവരെ എത്രയുംവേഗം അടുത്ത ഫോറസ്റ്റ് സ്റ്റേഷന്റെ ചുമതലക്കാരന് മുന്നിൽ ഹാജരാക്കണം. കുറ്റവാളികളെന്ന് സംശയിക്കുന്നവർ പേരും വിലാസവും വെളിപ്പെടുത്തിയില്ലെങ്കിലും വനംഉദ്യോഗസ്ഥർക്ക് അറസ്റ്റിലാക്കാം.

പ്രതിഷേധിക്കുന്നവരെ ‘കൈകാര്യം’ ചെയ്യാൻ പുതിയ വ്യവസ്ഥകൾ വനം ഉദ്യോഗസ്ഥർ ദുരുപയോഗം ചെയ്യാനിടയുണ്ടായിരുന്നു. ഇത്തരം വിവാദ വ്യവസ്ഥകളടങ്ങിയതായിരുന്നു നിയമഭേദഗതി.

Advertisment