/sathyam/media/media_files/2025/06/09/YKewP0HR8l9cLAG2XZeZ.jpg)
കോട്ടയം: മനുഷ്യ-വന്യജീവി സംഘര്‍ഷം തടയാനുള്ള നയസമീപന രേഖയുടെ കരട് പ്രസിദ്ധീകരിച്ച് വനംവകുപ്പ്, പ്രതീക്ഷയോടെ മലയോര മേഖലയിലെ ജനങ്ങൾ. ഭരണകക്ഷി രാഷ്ട്രീയ പാർട്ടികൾ പോലും സമ്മർദം ശക്തമാക്കിയ തോടയൊണ് വനം വകുപ്പിൻ്റെ പുതിയ നീക്കം. തുടക്കത്തിൽ തന്നെ വനം വകുപ്പ് ഇത്തരം നടപടികൾ സ്വീകരിച്ചിരുന്നെങ്കിൽ പ്രതിസന്ധി ഇത്രയും രൂക്ഷമാകില്ലായിരുന്നു എന്ന് ജനങ്ങൾ പറയുന്നു.
മനുഷ്യ-വന്യജിവി സംഘര്‍ഷം ലഘൂകരിക്കാന്‍ ഒരുവര്‍ഷത്തെ തീവ്രയത്‌ന പരിപാടിയാണ് ലക്ഷ്യമിടുന്നത്. 'കൃഷി പുനരുജ്ജീവനവും മനുഷ്യ-വന്യജീവി സംഘര്‍ഷ ലഘൂകരണവും മിഷന്‍' എന്നാണ് പരിപാടിയുടെ പേര്. ഇതിന്റെ ഉദ്ഘാടനം 31ന് കോഴിക്കോട്ട് മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും.
മിഷൻ്റെ ഭാഗമായി നാട്ടിലെ മുഴുവന്‍ കാട്ടുപന്നികളെയും പൂര്‍ണമായി ഉന്മൂലനംചെയ്യും. ഇതിനായി ഒരുവര്‍ഷം നീണ്ടുനില്‍ക്കുന്ന ജനകീയപരിപാടി നയത്തില്‍ പ്രഖ്യാപിച്ചിട്ടുണ്ട്. കാട്ടുപന്നികള്‍ താവളമാക്കിയ കാടുകള്‍ തൊഴിലുറപ്പ് പദ്ധതിയില്‍ വെളുപ്പിക്കും. നാട്ടിലിറങ്ങുന്ന കാട്ടുപന്നികളെ കൊല്ലാന്‍ ചീഫ് വൈല്‍ഡ് വാര്‍ഡനുള്ള അധികാരം വിനിയോഗിച്ചാണ് കൊന്നൊടുക്കല്‍. യുവജന ക്ലബ്ബുകള്‍, കര്‍ഷകക്കൂട്ടായ്മകള്‍, കര്‍ഷകത്തൊഴിലാളികള്‍, റബ്ബര്‍ ടാപ്പര്‍മാര്‍, തൊഴിലുറപ്പ് തൊഴിലാളികള്‍, ഷൂട്ടര്‍മാര്‍, വനംവകുപ്പ് ഉദ്യോഗസ്ഥര്‍, വനസംരക്ഷണ സമിതികള്‍ എന്നിവയുടെ കൂട്ടായ പ്രവര്‍ത്തനത്തിലൂടെയാവും ഇത് നടപ്പാക്കുക. തദ്ദേശഭരണ സ്ഥാപനങ്ങള്‍ നേതൃത്വം നല്‍കും.
തൊഴിലുറപ്പു പദ്ധതിയില്‍ കിടങ്ങുകള്‍ കുഴിച്ചും പന്നികളെ പിടികൂടും. ഇവയെ എങ്ങനെ കൊല്ലാമെന്ന് നിയമസാധുത വിലയിരുത്തി തീരുമാനിക്കും. ഇപ്പോള്‍ വെടിവെച്ചുകൊല്ലാനാണ് അനുമതി. കാട്ടുപന്നികളെ വെടിവെച്ചുകൊല്ലാനുള്ള നടപടിക്രമങ്ങളും പരിഷ്‌കരിക്കും.
വനംവകുപ്പിന്റെ വെബ്സൈറ്റില്‍ പ്രസിദ്ധീകരിച്ച കരടിനെപ്പറ്റി 27 വരെ അഭിപ്രായങ്ങള്‍ അറിയിക്കാം.
വന്യജീവി ആക്രമണങ്ങളിൽ ദിവസേനയെന്നോണം ജീവന്‍പൊലിയുന്ന അവസ്ഥ കേരളത്തില്‍ ഉണ്ട്. ഇതോടെ മലയോരത്താകെ ഭീതിയും രോഷവും പടരുകയാണ്. ഭക്ഷണവും വെള്ളവും തേടി വന്യമൃഗങ്ങള്‍ കാടിറങ്ങുമ്പോള്‍ വലിയ വിലകൊടുക്കേണ്ടി വരുന്നത് കൃഷിക്കാരും തൊഴിലാളികളുമടങ്ങുന്ന സാധാരണക്കാരാണ്.
വന്യജീവി ആക്രമണങ്ങളുടെ കണക്കുകള്‍ പേടിപ്പെടുത്തുന്നതാണ്. വന്യജീവി ആക്രമണങ്ങളില്‍ കേരളത്തിലുണ്ടായ മരണങ്ങളുടെ എണ്ണം പ്രശാനത്തിന്‍റെ വ്യാപ്തി വ്യക്തമാക്കുന്നതാണ്. പ്രതിരോധിക്കാന്‍ സര്‍ക്കാര്‍ പലപദ്ധതികള്‍ പ്രഖ്യാപിച്ചെങ്കിലും ഫലമൊന്നുമില്ല. ഇനിയെന്തുചെയ്യും എന്ന ചോദ്യമാണ് നിലവിലെ കർമ്മ പദ്ധതിയിലേക്ക് എത്തിച്ചത്.