മന്ത്രി റിയാസിന്റെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറിയെന്ന് പരിചയപ്പെടുത്തി. ബാര്‍ ഹോട്ടല്‍ മാനേജരില്‍ നിന്നും അരലക്ഷം രൂപ തട്ടിയെടുക്കാന്‍ ശ്രമിച്ചയാള്‍ അറസ്റ്റില്‍

New Update
psec

കണ്ണൂര്‍: ടൂറിസം വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസിന്റെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി ചമഞ്ഞ് കണ്ണൂര്‍ നഗരത്തിലെ ബാര്‍ ഹോട്ടല്‍ മാനേജരില്‍ നിന്നും അരലക്ഷം രൂപ തട്ടിയെടുക്കാന്‍ ശ്രമിച്ചയാള്‍ അറസ്റ്റില്‍. 

Advertisment

കോട്ടയം സ്വദേശിയും ഇപ്പോള്‍ ധര്‍മ്മശാല കൂളിച്ചാലില്‍ വാടക വീട്ടില്‍ താമസക്കാരനുമായ ബോബി എം സെബാസ്റ്റ്യനെ (48)യാണ് കണ്ണൂര്‍ ടൗണ്‍ പൊലീസ് ധര്‍മ്മശാലയില്‍ നിന്നും അറസ്റ്റു ചെയ്തത്.

കണ്ണൂര്‍ താവക്കര റോഡിലെ സ്‌കൈ പാലസ് ഹോട്ടല്‍ മാനേജര്‍ എന്‍ രാഗേഷിന്റെ പരാതിയിലാണ് ഇയാള്‍ക്കെതിരെ കേസെടുത്തത്. 

കഴിഞ്ഞ നാലിന് വൈകുന്നേരം 6.30 ന് പരാതിക്കാരന്‍ ജോലി ചെയ്യുന്ന ബാര്‍ ഹോട്ടലിലെത്തി മന്ത്രിയുടെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറിയാണെന്ന് ധരിപ്പിക്കുകയും വൃക്ക രോഗിയായ ഒരാള്‍ക്ക് ചികിത്സാ സഹായം നല്‍കാന്‍ മന്ത്രിയുടെ നേതൃത്വത്തില്‍ ഒരു കമ്മിറ്റി രുപീകരിച്ചു പ്രവര്‍ത്തിച്ചു വരികയാണെന്ന് അറിയിക്കുകയായിരുന്നു. 

ഇതിലേക്ക് ഫണ്ട് ആവശ്യമുള്ളതായി കാണിച്ചു കാല്‍ ലക്ഷം രൂപ വേണമെന്ന് പറഞ്ഞു. ഉടമയോട് ബന്ധപ്പെട്ട മാനേജര്‍ പതിനായിരം രൂപ നല്‍കാമെന്ന് സമ്മതിച്ചു.

എന്നാല്‍ ശ്രീഹരിയെന്നയാളുടെ അക്കൗണ്ട് നമ്പരാണ് ഇയാള്‍ നല്‍കിയത്. പണം അയച്ചു നല്‍കാമെന്ന് മാനേജര്‍ അറിയിച്ചതിനെ തുടര്‍ന്ന് ബോബി എം സെബാസ്റ്റ്യന്‍ മടങ്ങിയെങ്കിലും സംശയം തോന്നിയ മാനേജര്‍ കണ്ണൂര്‍ ടൗണ്‍ സി ഐ ബിനുമോഹന് പരാതി നല്‍കുകയായിരുന്നു. 

ഇതേ തുടര്‍ന്നാണ് ഇയാള്‍ തട്ടിപ്പുകാരനാണെന്ന് വ്യക്തമായത്. ധര്‍മ്മശാലയിലെ വീട്ടില്‍ നിന്നാണ് ഇയാള്‍ അറസ്റ്റിലാകുന്നത്. അന്‍പതിനായിരത്തിന് മുകളില്‍ രൂപ ഇയാള്‍ വ്യാജ രസീതുമായി പിരിവെടുത്തുവെന്ന് പൊലീസ് അന്വേഷണത്തില്‍ വ്യക്തമായിട്ടുണ്ട്. അറസ്റ്റിലായ പ്രതിയെ കോടതിയില്‍ ഹാജരാക്കും.

Advertisment