യു കെ / ഹരിപ്പാട്: യുകെയിലേക്ക് യാത്രയാകാൻ നെടുമ്പാശ്ശേരി എയർപോർട്ടിൽ എത്തിയപ്പോൾ കുഴഞ്ഞുവീണ പെൺകുട്ടി ചികിത്സയിലിരിക്കെ മരിച്ചു. ഹരിപ്പാട് സ്വദേശിനിയും പള്ളിപ്പാട് നീണ്ടൂർ കൊണ്ടൂരേത്ത് സുരേന്ദ്രന്റെ മകളുമായ സൂര്യ സുരേന്ദ്രൻ (24) ആണ് മരിച്ചത്.
ഞായറാഴ്ച രാത്രി എട്ടരയ്ക്കുള്ള വിമാനത്തിൽ നെടുമ്പാശേരിയിൽ നിന്നും യു കെയിലേക്ക് യാത്ര നിശ്ചയിച്ചിരുന്ന സൂര്യ, രാവിലെ 11.30 - ന് ആണ് ബന്ധുക്കൾക്കൊപ്പം നെടുമ്പാശ്ശേരിയിലേക്കുപോയതാണ്. ആലപ്പുഴയിലെത്തിയപ്പോൾ മുതൽ സൂര്യ ഛർദിച്ചിരുന്നു. വിമാനത്താവളത്തിലെത്തിയപ്പോഴേക്കും സ്ഥിതി വഷളായെങ്കിലും യാത്രയ്ക്കുള്ള പരിശോധനകൾക്കായി സൂര്യ വിമാനത്താവളത്തിലേക്കുകയറി. അതിനിടെ കുഴഞ്ഞുവീണ സൂര്യയെ, അങ്കമാലിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. അവിടെനിന്നും രാത്രി തന്നെ പരുമലയിലെ ആശുപത്രിയിലെത്തിച്ചു.
മരണകാരണം വ്യക്തമല്ല. കൂടുതൽ വിവരം പോസ്റ്റ്മോർട്ടവും ആന്തരീകാവയവങ്ങളുടെ പരിശോധനയും നടത്തിയ ശേഷം മാത്രമേ വ്യക്തമാക്കാൻ സാധിക്കൂവെന്ന് ഹരിപ്പാട് സ്റ്റേഷൻ ഇൻ ചാർജ് കെ അഭിലാഷ് കുമാർ അറിയിച്ചു.