തിരുവനന്തപുരം: വയനാട്ടിലെ ഉരുള്‍പൊട്ടൽ ദുരന്ത മേഖലയിൽ സ്ത്രജ്ഞർക്കും സാങ്കേതിക വിദഗ്ധർക്കും വിലക്ക്. ദുരന്തമേഖലയായി പ്രഖ്യാപിച്ച മേപ്പാടി പഞ്ചായത്തിലേക്ക് പഠനത്തിനോ സന്ദര്‍ശനത്തിനോ പോകരുത് എന്നാണ് നിര്‍ദ്ദേശം.
സംസ്ഥാന ദുരന്തനിവാരണ മാനേജ്മെന്റ് അതോറിറ്റിയാണ് ശാസ്ത്ര സാങ്കേതിക വകുപ്പിന് ഇതു സംബന്ധിച്ച നിർദേശം നൽകിയത്. മേപ്പാടി പഞ്ചായത്ത് ദുരന്ത ബാധിത മേഖലയായി പ്രഖ്യാപിച്ച സാഹചര്യത്തിലാണ് ഇത്തരമൊരു നിര്‍ദേശമെന്നാണ് ഉത്തരവിലുള്ളത്.
തങ്ങളുടെ അഭിപ്രായങ്ങൾ മാധ്യമങ്ങളോടു പറയരുതെന്നും പഠന റിപ്പോർട്ടുകൾ പങ്കുവയ്ക്കരുതെന്നും ശാസ്ത്ര, സാങ്കേതിക വിദഗ്ധർക്കു നിർദേശം നൽകണം എന്നും ഉത്തരവിലുണ്ട്.
ദുരന്ത മേഖലകളിൽ ഏതെങ്കിലും തരത്തിലുള്ള പഠനം നടത്തണമെങ്കിൽ സംസ്ഥാന ദുരന്ത നിവാരണ മാനേജ്മെന്റ് അതോറിറ്റിയുടെ മുന്‍കൂര്‍ അനുവാദം വാങ്ങണമെന്നും ഉത്തരവുണ്ട്.