സർക്കാരിന്റെ എതിർപ്പ് വകവയ്‌ക്കാതെ ഗവർണറുടെ സർജിക്കൽ സ്ട്രൈക്ക്. കോളേജുകളിൽ യു.ജി.സി യോഗ്യതയില്ലാത്ത അധ്യാപകരുടെ നിയമനം തടയണമെന്ന് വി.സിമാർക്ക് ഉത്തരവ്. സ്വാശ്രയ കോളേജുകളിലെ അയോഗ്യരായ അധ്യാപകർ പുറത്താവും. ഗവർണറുടെ ഇടപെടൽ കാലിക്കറ്റ് യൂണിവേഴ്സിറ്റിയിൽ അയോഗ്യയായ അധ്യാപിക മൂല്യനിർണയം നടത്തി വിദ്യാ‌ർത്ഥിനിയെ തോൽപ്പിച്ചെന്ന പരാതിയിൽ. അധ്യാപകരുടെ യോഗ്യത വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കണമെന്നും ഗവർണർ

New Update
governor

തിരുവനന്തപുരം: ഉന്നത വിദ്യാഭ്യാസ മേഖലയിൽ ഗവർണറുടെ ഇടപെടലിനെ സർക്കാർ അതിരൂക്ഷമായി എതിർക്കുന്നതിനിടെ അദ്ധ്യാപക നിയമനത്തിൽ സർജിക്കൽ സ്ട്രൈക്കുമായി ഗവർണർ.

Advertisment

സ്വാശ്രയ കോളേജുകളിലെ യോഗ്യതയില്ലാത്ത അധ്യാപക നിയമനം കർശനമായി  തടയണമെന്ന് യൂണിവേഴ്സിറ്റി വൈസ്ചാൻസലർമാർക്ക് ഗവർണർ കർശന നിർദ്ദേശം നൽകി.


യുജിസി ചട്ടമനുസരിച്ച് യോഗ്യതയുള്ള വരെ മാത്രമേ സർവ്വകലാശാലകൾ നേരിട്ട് നടത്തുന്ന സ്വാശ്രയ  സ്ഥാപനങ്ങളിലും അഫീലിയേറ്റഡ്  സ്വാശ്രയ കോളേജുകളിലും അധ്യാപകരായി നിയമിക്കാൻ പാടുള്ളുവെന്ന് ഗവർണർ ഉത്തരവിറക്കി. ഇതോടെ ഏതെങ്കിലും യോഗ്യതയുള്ളവർ കോളേജുകളിൽ അദ്ധ്യാപകരാവുന്നത് ഇല്ലാതാവും.


യുജിസി ചട്ട പ്രകാരം അധ്യാപകർക്ക് നെറ്റ് അല്ലെങ്കിൽ പി എച്ച് ഡിയാണ് മിനിമം യോഗ്യതയായി നിശ്ചയിച്ചിട്ടുള്ളത്. എന്നാൽ  സ്വാശ്രയ കോളേജുകളിലും  എയ്ഡഡ് കോളേജുകൾ നടത്തുന്ന  സ്വാശ്രയ കോഴ്സ് അധ്യാപക നിയമനങ്ങൾക്കും യുജിസി യോഗ്യത  നിലവിൽ പാലിക്കുന്നില്ല.

govern

ഇതുസംബന്ധിച്ച നിർദേശം ഇന്ന് രാജ് ഭവനിൽ നിന്ന് എല്ലാ സർവകലാശാലകൾക്കും ലഭിച്ചു.  ഉന്നതവിദ്യാഭ്യാസ മേഖലയിലെ ഗുണമേന്മാ സംരക്ഷണവുമായി ബന്ധപ്പെട്ട ഗുരുതരമായ പരാതികളുടെ പശ്ചാത്തലത്തിലാണ് ഗവർണറുടെ ഇടപെടൽ.

യോഗ്യതയില്ലാത്ത ഒരു അധ്യാപിക മൂല്യ നിർണയം നടത്തിയതിനെ തുടർന്ന് കാലിക്കറ്റ് സർവകലാശാലയിലെ ഒരു വിദ്യാർത്ഥിനി പരാജയപ്പെട്ടതുസംബന്ധിച്ച പരാതി സർവ്വകലാശാല ചട്ട പ്രകാരം ഗവർണർ നേരിട്ട് ഹിയറിങ് നടത്തിയപ്പോഴാണ് യോഗ്യതയില്ലാത്ത അധ്യാപകർ വിദ്യാർത്ഥികളുടെ ഉത്തരകടലാസ് മൂല്യനിർണയം നടത്തിയത് ഗവർണറുടെ ശ്രദ്ധയിൽ പെട്ടത്.


തുടർന്നാണ് എല്ലാ സർവകലാശാലകൾക്കും യോഗ്യതയുള്ള അധ്യാപകരെ നിയമിക്കുവാൻ നിർദ്ദേശം നൽകിയത്. അധ്യാപകരുടെ പേരും യോഗ്യതകളും കോളേജുകളുടെ  പോർട്ടലുകളിൽ  പ്രസിദ്ധപ്പെടുത്തണമെന്നു നിർദ്ദേശിച്ചിട്ടുണ്ട്.


സ്വാശ്രയ കോളേജുകളിലെ പകുതിയിലധികം അധ്യാപകരും യുജിസി നിഷ്കർഷിക്കുന്ന യോഗ്യതകളിൽ കുറവുള്ളവരാണ്.  

സാങ്കേതിക സർവ്വകലാശാലയുടെ കീഴിലുള്ള കോളേജുകളിലെ നിശ്ചിത  യോഗ്യതയില്ലാത്ത അധ്യാപകരും ഉത്തരകടലാസുകൾ മൂല്യനിർണയം നടത്തുന്നുണ്ട്. സർവകലാശാലകൾ നേരിട്ട് നടത്തുന്ന സ്വാശ്രയ സെൻററുകളിലും യോഗ്യതയില്ലാത്ത അധ്യാപകരുണ്ട്.

pinarayi governor

വിവരാവകാശ രേഖ പ്രകാരം പുറത്തുവന്ന രേഖ അനുസരിച്ച് മുൻകാലങ്ങളിൽ നിന്നും വ്യത്യസ്തമായി
എല്ലാ സർവകലാശാലകളിലും പുനർ മൂല്യനിർണയത്തിൽ  വിജയിക്കുന്നവരുടെ എണ്ണം ക്രമാതീതമായി വർദ്ധിക്കുന്നത് യോഗ്യതയില്ലാത്തവർ മൂല്യനിർണയം നടത്തുന്നതുകൊണ്ടാണെന്ന ആക്ഷേപം വ്യാപകമാണ്.  


സ്വാശ്രയ അധ്യാപകരെ ഒഴിവാക്കി ഉത്തരക്കടലാസു കൾ മൂല്യനിർണയം  നടത്തുന്നത് പരീക്ഷാഫല പ്രസിദ്ധീകരണം  വൈകാനിടയാകും.


ഗവർണറുടെ നിർദ്ദേശം ഉടനടി നടപ്പാക്കിയാൽ വലിയൊരു വിഭാഗം അധ്യാപകർക്ക് ജോലി നഷ്ടപ്പെടാൻ കാരണമാകും. യോഗ്യതയുള്ള അധ്യാപകരെ നിയമിക്കുമ്പോൾ ഉയർന്ന ശമ്പളം നൽകേണ്ടി വരുന്നത് പല  സ്വാശ്രയ കോളേജുകളുടെയും  പ്രവർത്തനത്തെ ബാധിക്കും.

Advertisment