കണ്ണൂർ: ജയില്‍ ചാടിയ സംഭവത്തില്‍ കൊടുംകുറ്റവാളി ഗോവിന്ദച്ചാമിയെ തെളിവെടുപ്പിനെത്തിച്ചു. കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലേക്കാണ് പ്രതിയെ എത്തിച്ചത്.
ജയില്‍ ചാടാന്‍ നടത്തിയ നീക്കങ്ങള്‍ പോലീസ് പ്രതിയോട് ചോദിച്ചറിയും. ഇതിന് ശേഷമാകും കോടതിയില്‍ ഹാജരാക്കുക.
ഒന്നര മാസത്തെ ആസൂത്രണത്തിനൊടുവിലാണ് ജയിൽ ചാടിയതെന്നാണ് പോലീസിന്റെ പ്രാഥമിക ചോദ്യം ചെയ്യലിൽ പ്രതി വെളിപ്പെടുത്തിയത്. ജയിലിന്റെ അഴികൾ മുറിക്കാൻ ഏകദേശം ഒന്നര മാസത്തോളം സമയമെടുത്തു.
മുറിച്ചതിന്റെ പാടുകൾ പുറത്തുനിന്ന് കാണാതിരിക്കാൻ തുണികൊണ്ട് കെട്ടിവച്ചെന്നും ഇയാൾ പോലീസിനോട് പറഞ്ഞു.
ജയിൽ ചാടിയതിന് ശേഷം ഗുരുവായൂരിൽ എത്തി മോഷണം നടത്താനായിരുന്നു ലക്ഷ്യം. കവർച്ച ചെയ്യുന്ന പണവുമായി മറ്റ് ഏതെങ്കിലും സംസ്ഥാനത്തേക്ക് രക്ഷപെടുകയായിരുന്നു പദ്ധതി.
ജയിലിന്റെ മതിൽ ചാടുന്നതിനായി പാൽപ്പാത്രങ്ങളും ഡ്രമ്മുകളും ഉപയോഗിച്ചെന്നാണ് മൊഴി. റെയിൽവേ സ്റ്റേഷൻ എവിടെയാണെന്ന് വ്യക്തമായി അറിയാത്തതുകൊണ്ടാണ് താൻ ഡിസി ഓഫീസ് പരിസരത്ത് എത്തിയത്.
ജയിലിനുള്ളിൽ വെച്ച് പുറത്തുള്ള ചിലരുമായി നിരന്തരം ബന്ധപ്പെട്ടിരുന്നതായും പ്രതി മൊഴി നൽകിയിട്ടുണ്ട്.