/sathyam/media/media_files/2025/09/01/nurses-patients-care-procedures-2025-09-01-14-55-22.webp)
തിരുവനന്തപുരം: സർക്കാർ ആശുപത്രികളിലെ ഹൃദയശസ്ത്രക്രിയകൾ ഗുരുതര പ്രതിസന്ധിയിലേക്ക് നീങ്ങുന്നു. ശസ്ത്രക്രിയയ്ക്ക് ആവശ്യമായ ഉപകരണങ്ങളുടെ വിതരണം നിര്‍ത്തിവയ്ക്കുന്നതായി വിതരണക്കാർ പ്രഖ്യാപിച്ചതോടെയാണ് പ്രതിസന്ധി ഉടലെടുത്തത്.
സംസ്ഥാനത്തെ 21 സർക്കാർ ആരോഗ്യ കേന്ദ്രങ്ങളെയാണ് ഈ തീരുമാനം ബാധിക്കുന്നത്. ആഞ്ജിയോഗ്രാം, ആഞ്ജിയോപ്ലാസ്റ്റി ശസ്ത്രക്രിയകൾക്ക് ആവശ്യമായ ഉപകരണങ്ങളാണ് വിതരണത്തിൽ നിന്ന് പിൻവലിച്ചത്.
നിലവിൽ 158 കോടി രൂപ കുടിശികയായി സർക്കാരിൽ നിന്ന് ലഭിക്കാനുണ്ടെന്ന് വിതരണക്കാർ അറിയിച്ചു. മാർച്ച് 31 വരെയുള്ള കുടിശിക തീർപ്പാക്കാതെ വിതരണ പ്രവർത്തനം മുന്നോട്ട് കൊണ്ടുപോകാനാകില്ലെന്നും അവർ വ്യക്തമാക്കി.
ഓഗസ്റ്റ് 31നകം കുടിശിക നൽകുമെന്നു സർക്കാർ ഉറപ്പു നൽകിയിരുന്നെങ്കിലും ഇതുവരെ ഒരു രൂപ പോലും ലഭിച്ചിട്ടില്ലെന്നതാണ് വിതരണക്കാർ പറയുന്നത്. ആരോഗ്യവകുപ്പിന് കത്തയച്ച് ഉപകരണ വിതരണത്തിൽ നിന്ന് പിൻമാറുന്നതായി അറിയിക്കുകയും ചെയ്തു.
കുടിശിക തീർപ്പാക്കാതെ ഇനി ഉപകരണങ്ങൾ നൽകില്ലെന്ന നിലപാടിലാണ് വിതരണക്കാരുടെ അസോസിയേഷൻ. ഇതോടെ സർക്കാർ ആശുപത്രികളിലെ അടിയന്തര ഹൃദയശസ്ത്രക്രിയകൾക്കു പോലും തടസ്സമുണ്ടാകുമെന്ന ആശങ്കയാണ് ഉയരുന്നത്.