കൊച്ചി: സംസ്ഥാന ഹജ്ജ് കമ്മിറ്റി മുഖേനയുള്ള ഈ വർഷത്തെ ഹജ്ജ് യാത്രയുടെ നെടുമ്പാശേരി വിമാനത്താവളത്തിലെ ഒരുക്കങ്ങൾ പുരോഗമിക്കുന്നു. സിയാലിലെ മുന്നൊരുക്കങ്ങൾ അഡീഷണൽ ജില്ലാ മജിസ്ട്രേറ്റ് ആശ സി. എബ്രഹാമിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗം വിലയിരുത്തി.
ഒരു ലക്ഷം ചതുരശ്ര അടിയിലാണ് ക്യാമ്പ് ഒരുക്കുന്നത്. മേയ് 24 മുതൽ ജൂൺ 10 വരെയാണ് നെടുമ്പാശേരിയിലെ ഹജ്ജ് ക്യാമ്പ്. 4,474 പേരാണ് കൊച്ചി വിമാനത്താവളം വഴി ഹജ്ജിന് പോകുന്നത്.
ഇതിൽ 1,826 പേർ പുരുഷന്മാരും 2,448 പേർ സ്ത്രീകളുമാണ്. കൂടാതെ ലക്ഷദ്വീപിൽ നിന്നുള്ള 93 പേരും തമിഴ്നാടിൽ നിന്നുള്ള അഞ്ചു പേരും കർണ്ണാടകയിൽ നിന്ന് രണ്ടു പേരും കൊച്ചി വഴിയാണ് പോകുന്നത്.
സൗദി എയർലൈൻസാണ് കൊച്ചിയിൽ നിന്നും സർവീസ് നടത്തുന്നത്. മേയ് 2ന് ഉച്ചയ്ക്ക് 12.30ന് 279 ഹാജിമാരുമായി ആദ്യ വിമാനം പുറപ്പെടും. ജൂൺ ഒൻപതിന് അവസാനിക്കുന്ന രീതിയിൽ 16 സർവീസുകളാണ് നടത്തുന്നത്.
കൊച്ചി കൂടാതെ കോഴിക്കോട്, കണ്ണൂർ എമ്പാർക്കേഷൻ പോയിന്റുകളിൽ നിന്നും ഹാജിമാർ യാത്ര ചെയ്യും. ഹജ്ജ് യാത്ര സുഗമവും സൗകര്യപ്രദവുമാക്കുന്നതിന് സിയാലിൽ ഇതുവരെ സ്വീകരിച്ച കാര്യങ്ങൾ അഡീഷണൽ ജില്ലാ മജിസ്ട്രേറ്റ് വിലയിരുത്തി.