തിരുവനന്തപുരം: കേരളീയ നവോത്ഥാനത്തിന് വിത്തുപാകിയ മഹാനായ പരിഷ്ക്കർത്താവായിരുന്നു വക്കം അബ്ദുൽ ഖാദർ മൗലവിയെന്ന് കേരള നദ് വത്തുൽ മുജാഹിദീൻ സംസ്ഥാന ഉപാദ്ധ്യക്ഷൻ ഡോ. ഹുസൈൻ മടവൂർ പ്രസ്താവിച്ചു. നവോത്ഥാനം പ്രവാചക മാതൃക എന്ന പ്രമേയത്തിൽ ആലംകോട് നടന്ന ആറ്റിങ്ങൽ മണ്ഡലം മുജാഹിദ് സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
അന്ധവിശ്വാസങ്ങളിലും അനാചാരങ്ങളിലും അജ്ഞതയിലും കഴിഞ്ഞുകൂടിയിരുന്ന കേരളീയ സമൂഹത്തിൽ വിദ്യാഭ്യാസവും ശാസ്ത്രബോധവും വളർത്തുന്നതിൽ മൗലവി വലിയ പങ്ക് വഹിച്ചു.
ഇസ് ലാമിൻ്റെ അടിത്തറ കലർപ്പില്ലാത്ത തൗഹീദ് എന്ന ഏകദൈവവിശ്വാസമാണ്. ദിവ്യൻമാരും സിദ്ധന്മാരും ആൾദൈവങ്ങളും ദൈവത്തിൻ്റെ പേരിൽ ജനങ്ങളെ ചൂഷണം ചെയ്യുകയാണ്. യഥാർത്ഥത്തിൽ മതം പഠിപ്പിക്കുന്നത് ചൂഷണമുക്തമായ ജീവിത വ്യവസ്ഥയാണ്. പുരോഹിതന്മാർ മതത്തെ ദുരുപയോഗം ചെയ്യുന്നത് ജനങ്ങൾ തിരിച്ചറിയണം.
കാശ്മീരിൽ നടന്ന ഭീകരാക്രമത്തെയും കർണ്ണാണടകയിലുണ്ടായ ആൾക്കൂട്ട കൊലപാതകത്തെയും സമൂഹമൊന്നിച്ച് അപലപിക്കുകയും കുറ്റവാളികളെ മാതൃകാപരമായി ശിക്ഷിക്കുകയും വേണമെന്നും അദ്ദേഹം പറഞ്ഞു.
കേന്ദ്ര സർക്കാർ കൊണ്ടു വന്ന പുതിയ വഖഫ് നിയമം ഇന്ത്യൻ ഭരണഘടനക്കും മതസ്വാതന്ത്രൃത്തിന്നും എതിരായതിനാൽ ഉടൻ പിൻവലിക്കണമെന്നും ഹുസൈൻ മടവൂർ ആവശ്യപ്പെട്ടു.
ഡോ. അലി അക്ബർ ഇരിവേറ്റി മുഖ്യപ്രഭാഷണം നടത്തി. യുവതീ യുവാക്കൾക്കിടയിലും വിദ്യാർത്ഥികൾക്കിടയിലും വ്യാപിച്ച് കൊണ്ടിരിക്കുന്ന ലഹരി ഉപയോഗത്തിൽ നിന്ന് അവരെ മോചിപ്പിക്കുവാൻ ശക്തമായ ബോധവൽക്കരണമാവശ്യമാണെന്ന് അദ്ദേഹം പറഞ്ഞു.
കെ എൻ എം ജില്ലാ പ്രസിഡന്റ് യഹ് യാ ആലംകോട്, സെക്രട്ടറി അൽ അമീൻ ബീമാപള്ളി, മണ്ഡലം പ്രസിഡന്റ് സലീം ആറ്റിങ്ങൽ, സെക്രട്ടറി സജീർ കല്ലമ്പലം,ഐ എസ് എം സെക്രട്ടറി സജിൻ വടശ്ശേരി ക്കോണം എന്നിവർ സംസാരിച്ചു.