ജനന സർട്ടിഫിക്കറ്റിലെ പിതാവിന്റെ പേര് മാറ്റാം; യുവതിയുടെ ഹർജിയിൽ സുപ്രധാന ഉത്തരവുമായി ഹൈക്കോടതി

ആറ് വര്‍ഷത്തോളം കുട്ടി തന്റേതാണെന്ന് കരുതിയിരുന്ന ആദ്യ ഭര്‍ത്താവ്, 2023-ല്‍ ദാമ്പത്യ പ്രശ്‌നങ്ങളെത്തുടര്‍ന്ന് യുവതിയുമായി ഉഭയസമ്മതപ്രകാരം വിവാഹമോചനം നേടി.

New Update
highcourt kerala

കൊച്ചി: വിവാഹബന്ധം നിലനില്‍ക്കെ കാമുകനില്‍ ജനിച്ച കുട്ടിയുടെ ജനന സര്‍ട്ടിഫിക്കറ്റില്‍ പിതാവിന്റെ പേര് മാറ്റാന്‍ അനുമതി നല്‍കി കേരള ഹൈക്കോടതി.

Advertisment

സ്ത്രീയെപ്പോലെ തന്നെ പുരുഷനും അന്തസ്സും ആത്മാഭിമാനവും ഉണ്ടെന്ന് ഹര്‍ജി പരിഗണിച്ച ജസ്റ്റിസ് പി.വി. കുഞ്ഞികൃഷ്ണന്‍ നിരീക്ഷിച്ചു. തൃശ്ശൂര്‍ സ്വദേശിനിയായ യുവതിയും രണ്ടാം ഭര്‍ത്താവും സമര്‍പ്പിച്ച ഹര്‍ജിയിലാണ് കോടതിയുടെ ഈ സുപ്രധാന ഇടപെടല്‍.


ആദ്യ വിവാഹബന്ധം നിലനില്‍ക്കെ 2017-ലാണ് യുവതിക്ക് പെണ്‍കുഞ്ഞ് ജനിക്കുന്നത്. അന്ന് ജനന സര്‍ട്ടിഫിക്കറ്റില്‍ ആദ്യ ഭര്‍ത്താവിന്റെ പേരാണ് പിതാവിന്റെ സ്ഥാനത്ത് രേഖപ്പെടുത്തിയിരുന്നത്.


ആറ് വര്‍ഷത്തോളം കുട്ടി തന്റേതാണെന്ന് കരുതിയിരുന്ന ആദ്യ ഭര്‍ത്താവ്, 2023-ല്‍ ദാമ്പത്യ പ്രശ്‌നങ്ങളെത്തുടര്‍ന്ന് യുവതിയുമായി ഉഭയസമ്മതപ്രകാരം വിവാഹമോചനം നേടി.

ഇതിനുശേഷം യുവതി തന്റെ കാമുകനെ വിവാഹം കഴിക്കുകയും കുട്ടിയുടെ ജനന സര്‍ട്ടിഫിക്കറ്റില്‍ രണ്ടാം ഭര്‍ത്താവിന്റെ പേര് ചേര്‍ക്കണമെന്ന് ആവശ്യപ്പെട്ട് കോടതിയെ സമീപിക്കുകയുമായിരുന്നു.


ആദ്യ ഭര്‍ത്താവിനെ കൂടി കക്ഷിയാക്കാന്‍ നിര്‍ദ്ദേശിച്ച കോടതിക്ക് മുന്നില്‍, തന്റെ പേര് മാറ്റുന്നതില്‍ എതിര്‍പ്പില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. അദ്ദേഹത്തിന്റെ ഈ മാന്യമായ സമീപനത്തെയും കുട്ടിയുടെ ഭാവിയെയും കണക്കിലെടുത്താണ് കോടതി പേര് മാറ്റാന്‍ അനുമതി നല്‍കിയത്.


ദാമ്പത്യത്തിലെ വിശ്വാസ്യതയ്ക്ക് വലിയ സാമൂഹിക മൂല്യമുണ്ടെന്നും, ഇത്തരം സാഹചര്യങ്ങള്‍ പുരുഷന്റെ പൗരുഷത്വത്തെയും അന്തസ്സിനെയും പരിഹസിക്കുന്നതാണെന്നും കോടതി ചൂണ്ടിക്കാട്ടി. സാധാരണഗതിയില്‍ ഡിഎന്‍എ പരിശോധനയോ കോടതി ഉത്തരവോ ഇല്ലാതെ ജനന സര്‍ട്ടിഫിക്കറ്റിലെ പിതാവിന്റെ പേരില്‍ മാറ്റം വരുത്താന്‍ സാധിക്കില്ല.

Advertisment