/sathyam/media/media_files/2025/09/12/heart-2025-09-12-21-55-17.jpg)
കൊച്ചി: എറണാകുളം ലിസ്സി ആശുപത്രിയിൽ വീണ്ടും ഹൃദയ ശസ്ത്രക്രിയ. കൊല്ലം സ്വദേശിനിയായ പതിമൂന്നുകാരിക്കാണ് ഹൃദയം മാറ്റിവയ്ക്കൽ ശസ്ത്രക്രിയ നടത്താനൊരുങ്ങുന്നത്. അപകടത്തിൽ മസ്തിഷ്ക മരണം സംഭവിച്ച പതിനെട്ടുകാരനായ അങ്കമാലി സ്വദേശിയുടെ ഹൃദയമാണ് മാറ്റിവയ്ക്കുക. വന്ദേഭാരത് എക്സ്പ്രസിൽ കൊച്ചിയിലെത്തിയ പതിമൂന്നുകാരിയെ ലിസ്സി ആശുപത്രിയിലേക്ക് കൊണ്ടുപോയി.
ഹൃദയമടക്കം ആറ് അവയവങ്ങൾ ദാനം ചെയ്യാൻ സമ്മതമാണെന്ന് യുവാവിന്റെ കുടുംബം അറിയിച്ചിരുന്നു. അപ്നിയ ടെസ്റ്റിലൂടെയാണ് യുവാവിന്റെ മസ്തിഷ്കമരണം സ്ഥിരീകരിച്ചത്. യുവാവിന്റെ മറ്റ് അവയവങ്ങൾ കോഴിക്കോട് മെഡിക്കൽ കോളേജ്, അമൃത ആശുപത്രി, കൊച്ചി ലിസി ആശുപത്രി, ആലുവ രാജഗിരി ആശുപത്രി, കോട്ടയം കാരിത്താസ് ആശുപത്രി, അങ്കമാലി ലിറ്റിൽ ഫ്ലവർ എന്നീ ആശുപത്രികളിലെത്തിയ്ക്കും.
എട്ടാം ക്ലാസ് വിദ്യാർഥിനിയാണ് കുട്ടി. മൂന്ന് വർഷമായി ഹൃദ്രോഗത്തെ തുടർന്ന് ചികിത്സയിലാണ്. ഇന്നാണ് കുട്ടിയ്ക്ക് അനുയോജ്യമായ ഹൃദയം ലഭ്യമാണെന്ന വിവരം ലിസി ആശുപത്രിയിൽ നിന്ന് കുടുംബത്തിന് ലഭിച്ചത്. ശ്രീചിത്ര ആശുപത്രിയിൽ ആയിരുന്നു കുട്ടിയുടെ ചികിത്സ. ആശുപത്രിയിൽ നിന്ന് വീട്ടിലേക്ക് മടങ്ങി വരുന്നതിനിടെയാണ് ലിസി ആശുപത്രിയിൽ നിന്ന് ഹൃദയം ലഭ്യമാണെന്ന് വിവരം ലഭിച്ചത്.