കേര പദ്ധതിയിലൂടെ ഏലം കർഷകർക്ക് സഹായം: സ്‌പൈസസ് ബോർഡ് ധാരണാപത്രത്തിൽ ഒപ്പുവെച്ചു

New Update
kera padhathi
കൊച്ചി: കാലാവസ്ഥാ മാറ്റത്തെ പ്രതിരോധിക്കാൻ ശേഷിയുള്ള ഏലം ഉൽപാദിപ്പിക്കാൻ കർഷകർക്ക്‌ 'കേര' (കേരള ക്ലൈമറ്റ് റെസിലിയന്റ് അഗ്രി-വാല്യു ചെയിൻ മോഡേണൈസേഷൻ) പദ്ധതിയിലൂടെ സഹായമെത്തിക്കാൻ  കൃഷി വകുപ്പ് സ്‌പൈസസ് ബോർഡുമായി ധാരണാപത്രത്തില്‍ ഒപ്പുവച്ചു.  
Advertisment
കോട്ടയത്തെ ഇന്ത്യൻ റബർ ഗവേഷണകേന്ദ്രത്തിൽ നടന്ന ചടങ്ങിൽ സ്‌പൈസസ് ബോർഡ് ഡയറക്ടർ ഡോ. എ ബി രമ ശ്രീ, കേര പദ്ധതിയുടെ അഡീഷണൽ പ്രൊജക്റ്റ് ഡയറക്ടർ പി വിഷ്ണുരാജ് ഐഎഎസ് എന്നിവരാണ് ധാരണാപത്രത്തില്‍ ഒപ്പുവച്ചത്. കാർഷിക മേഖലയിലെ അടിസ്ഥാന സൗകര്യ വികസനം ഉറപ്പുവരുത്തികൊണ്ട് നാണ്യ വിളകളുടെ ഉൽപാദനക്ഷമത, മൂല്യവർധനവ്, കാർഷിക വിളകളുടെ സുസ്ഥിരത എന്നിവ കൈവരിക്കുന്നതിനായി സംസ്ഥാന സർക്കാർ രൂപം നൽകിയതാണ് കേര പദ്ധതി.
ലോകബാങ്കിന്‍റെ സഹായത്തോടെ 2025 മുതൽ 2029 വരെയാണ് പദ്ധതി നടപ്പിലാക്കുന്നത്. പുത്തൻ സാങ്കേതികവിദ്യ ഉപയോഗിച്ച് ആധുനിക രീതിയിലുള്ള കാർഷികോൽപാദനത്തിന് കർഷകരെ സഹായിക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. 
22000 ചെറുകിട ഏലം കർഷകർക്കാണ് പദ്ധതിയുടെ ഗുണഫലം ലഭിക്കുക.
മെച്ചപ്പെട്ട കാർഷിക രീതികൾ (ഗുഡ് അഗ്രിക്കൾച്ചർ പ്രാക്ടീസ്- ജിഎപി) പരിശീലിപ്പിച്ച്‌ ആവർത്തന കൃഷി പ്രോത്സാഹിപ്പിക്കുകയാണ് ഇതിലൂടെ ചെയ്യുന്നത്. ആവര്‍ത്തനകൃഷിക്കയി കർഷകർക്ക് ഗ്രാന്റുകൾ അനുവദിക്കും. ഇതുവഴി ഏകദേശം 3500 ഹെക്ടർ കൃഷിഭൂമിയിൽ റീപ്ലാന്റിംഗ് ലക്ഷ്യമിടുന്നു. 
ജിഎപി സർട്ടിഫിക്കേഷൻ നേടുന്നതിന് കർഷക സംഘങ്ങളെ സഹായിക്കുകയും കാര്‍ഷിക മേഖലയിലെ നിക്ഷേപം പ്രോത്സാഹിപ്പിക്കുന്നതിന് കർഷകർക്കുള്ള വായ്പ വിതരണം സുഗമമാക്കുകയും ചെയ്യും. പദ്ധതിയുടെ ഭാഗമായി, ഇടുക്കി മൈലാടുംപാറയിലുള്ള ഭാരതീയ ഏലം ഗവേഷണ കേന്ദ്രത്തിൽ കേര പദ്ധതിയുമായി ബന്ധപ്പെട്ട കൃഷി വകുപ്പിലേയും ഡിസ്ട്രിക്റ്റ് ഇന്ഡസ്ട്രീസ് സെന്‍ററിലേയും സ്പൈസസ് ബോര്‍ഡിലേയും ഉദ്യോഗസ്ഥര്‍ക്ക് രണ്ടു ദിവസത്തെ പരിശീലന ക്ലാസുകൾ സംഘടിപ്പിച്ചു.