/sathyam/media/media_files/og9dqaNx8hzARVPQUZvh.jpg)
ഇടുക്കി: ഇടുക്കി മണിയാറൻകുടിയിൽ വീട്ടിൽ വെച്ച് പ്രസവമെടുക്കുന്നതിനിടെ നവജാത ശിശു മരിച്ചു. പാസ്റ്ററായി ജോലി ചെയ്യുന്ന ജോൺസന്‍റെയും ബിജിയുടെയും കുഞ്ഞാണ് മരിച്ചത്.
വിശ്വാസപരമായ കാരണങ്ങളാൽ ഇവർ ചികിത്സ തേടിയിരുന്നില്ലെന്ന് പൊലീസ് പറഞ്ഞു. തിരുവല്ലയിൽ ജോലി നോക്കിയിരുന്ന ജോൺസൺ കുടുംബവും കുറച്ചുനാളായി ചെറുതോണിക്ക് സമീപം മണിയാറൻകുടിയിൽ താമസിച്ചു വരികയായിരുന്നു.
കുഞ്ഞ് മരിച്ചതറിഞ്ഞ ആരോഗ്യപ്രവർത്തകർ വീട്ടിലെത്തി. മാതാവ് ബിജിയെ ആശുപത്രിയിൽ എത്തിക്കാൻ ആവശ്യപ്പെട്ടെങ്കിലും ജോൺസൺ തയ്യാറായില്ല.
തുടർന്ന് പൊലീസ് എത്തി ഇവരെ ഇടുക്കി മെഡിക്കൽ കോളേജിലേക്ക് മാറ്റുകയായിരുന്നു. വിശ്വാസപരമായ കാരണങ്ങളാൽ ആണ് ഗർഭിണി ആയിരിക്കെയും പ്രസവസമയത്തും ബിജിക്ക് ചികിത്സ നിഷേധിച്ചതെന്ന് പൊലീസ് പറയുന്നു.
മെഡിക്കൽ കോളേജിൽ എത്തിയ ശേഷം ചികിത്സ നൽകുന്നതിനോട് ജോൺസൺ എതിർപ്പ് പ്രകടിപ്പിച്ചിരുന്നു. ഇടുക്കി പൊലീസ് അസ്വഭാവിക മരണത്തിന് കേസെടുത്തിട്ടുണ്ട്. ആരോഗ്യവകുപ്പും അന്വേഷണം ആരംഭിച്ചു.