തൊടുപുഴ: അങ്കമാലി ശബരി റെയിൽ പദ്ധതി ഉടൻതന്നെ നടപ്പിലാക്കണമെന്ന് ഡീൻ കുര്യാക്കോസ് എം.പി ലോക്സഭയിൽ ആവശ്യപ്പെട്ടു. ഡിമാൻറ്സ് ഫോർ ഗ്രാൻറ്സ് ചർച്ചയിലാണ് എം.പി ഈ ആവശ്യം ഉന്നയിച്ചത്.കേന്ദ്രസർക്കാർ രാഷ്ട്രീയ പ്രേരിതമായി ഈ പദ്ധതി അട്ടിമറിക്കാനുള്ള നടപടിയിലേക്ക് പോവുകയാണ്.ഇതിനെതിരെ ശക്തമായ പ്രതിഷേധം എം.പി ലോക്സഭയിൽ രേഖപ്പെടുത്തി.
ഇടുക്കിയിലെ ജനങ്ങൾ 26 വർഷമായി കാത്തിരിക്കുന്ന പദ്ധതിയാണിത്. ഇത് മുടക്കരുത്.ചെങ്ങന്നൂർ- പമ്പ റെയിൽ പദ്ധതി ഇതിന് പകരമായി ആരും നിർദ്ദേശിച്ചിട്ടില്ല. എന്നാൽ അത് പൂർത്തിയാക്കുന്നതിന് വിരോധമില്ല.എന്നാൽ അങ്കമാലി ശബരി പദ്ധതി പൂർത്തീകരിച്ചതിന് ശേഷമേ ഈ പദ്ധതിയിലേക്ക് കടക്കാവൂ.
അങ്കമാലി ശബരി പദ്ധതി എരുമേലിയിൽ അവസാനിക്കുന്നു എന്നും, എന്നാൽ ചെങ്ങന്നൂർ - പമ്പ പദ്ധതി ശബരിമലയുടെ തൊട്ടടുത്തു വരെ പോകുന്നു എന്നുള്ള മന്ത്രിയുടെ മറുപടി ഒരിക്കലും സ്വീകാര്യമല്ല.നേരത്തെ അങ്കമാലി ശബരി പദ്ധതി പമ്പ വരെയായിരുന്നു നിശ്ചയിച്ചിരുന്നത് എന്നാൽ വനംവകുപ്പിൻറെ എതിർപ്പുമൂലം ആണ് എരുമേലി വരെയായി പുനർ നിശ്ചയിച്ചത്.
ഇപ്പോഴും വനംവകുപ്പിൻറെ അനുമതി ലഭിച്ചാൽ പദ്ധതി പമ്പ വരെ ദീർഘി പ്പിക്കുന്നതിന് തടസ്സങ്ങൾ ഇല്ല .കേരളത്തിലെ മൂന്നാമത്തെ റെയിൽവേ ലൈനായാണ് അങ്കമാലി ശബരി പദ്ധതിയെ കാണുന്നത്.പുനലൂർ വഴി തമിഴ്നാട്ടിലേക്ക് പോകുന്നതിനുള്ള സൗകര്യമുണ്ട്.
അതോടൊപ്പം തന്നെ വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖവുമായി ഈ പദ്ധതി ബന്ധിപ്പിക്കണമെന്ന് സംസ്ഥാന ഗവൺമെൻറ് ആവശ്യപ്പെട്ടിട്ടുണ്ട്.
ഉമ്മൻചാണ്ടി ഗവൺമെന്റിൻറെ കാലത്തും, പിണറായി വിജയൻ സർക്കാരിൻറെ കാലത്തുമായി മൂന്ന് തവണ കേരള സർക്കാർ പദ്ധതിയുടെ 50% ഏറ്റെടുക്കാമെന്ന് സന്നദ്ധത അറിയിച്ചിട്ടും കേന്ദ്രസർക്കാർ അനുകൂലമായി പ്രതികരിക്കാത്തത് രാഷ്ട്രീയപ്രേരിതമാണ്.
രാഷ്ട്രീയ പ്രേരിതമായി ബി.ജെ.പി ഗവൺമെൻറ് ഇ പദ്ധതി മരവിപ്പിക്കുന്നതിന് തീരുമാനിക്കുകയായിരുന്നു കേരളത്തിലെ 26 എം.പിമാരും ഒറ്റക്കെട്ടായി ഈ പദ്ധതി നടപ്പിലാക്കണമെന്ന് ആവശ്യപ്പെട്ടിട്ടും നടപ്പിലാക്കാത്തത് ഖേദകരമാണെന്നും, പദ്ധതി എത്രയും വേഗം പുനരാരംഭിക്കുകയും പൂർത്തീകരിക്കുകയും വേണം എന്നും എം.പി ലോക്സഭയിൽ ആവശ്യപ്പെട്ടു.