അപു ജോസഫിനെ പിന്‍ഗാമിയാക്കാനുള്ള പിജെ ജോസഫിന്‍റെ നീക്കത്തിനെതിരെ തൊടുപുഴയില്‍ വന്‍ പടയൊരുക്കം. സ്വന്തം തട്ടകത്തില്‍ ജോസഫിന്‍റെ അതിവിശ്വസ്തര്‍ ബഹിഷ്കരണം പ്രഖ്യാപിച്ചതോടെ സ്വന്തം നിയോജക മണ്ഡലം കണ്‍വന്‍ഷന്‍ റദ്ദാക്കി. ജില്ലാ, മണ്ഡലം കണ്‍വന്‍ഷനുകള്‍ ബഹിഷ്കരിച്ച് നിയോജക മണ്ഡലം പ്രസിഡന്‍റും ഏറ്റവും മുതിര്‍ന്ന നേതാവും. അപുവിന് ധാര്‍ഷ്ഠ്യവും താന്‍പോരിമയുമെന്ന് വിമര്‍ശനം

ജില്ലാ പ്രസിഡന്‍റ് പ്രൊഫ. എം.ജെ ജേക്കബ് ഉള്‍പ്പെടെ ജില്ലയില്‍ ജോസഫിന്‍റെ അതിവിശ്വസ്തരും അപു ജോണ്‍ ജോസഫിന്‍റെ രംഗപ്രവേശനത്തിനെതിരാണ്. പാര്‍ട്ടിയിലെ പരിചയക്കുറവിനപ്പുറം അപു ജോണിന്‍റെ ശൈലിയെയാണ് നേതാക്കള്‍ എതിര്‍ക്കുന്നത്.

New Update
apu john joseph pj joseph
Listen to this article
0.75x 1x 1.5x
00:00 / 00:00

തൊടുപുഴ: മകന്‍ അപു ജോണ്‍ ജോസഫിനെ രാഷ്ട്രീയ പിന്‍ഗാമിയായി അവരോധിക്കാനുള്ള കേരള കോണ്‍ഗ്രസ് ചെയര്‍മാന്‍ പിജെ ജോസഫിന്‍റെ നീക്കത്തിനെതിരെ സ്വന്തം തട്ടകത്തില്‍ തന്നെ പടയൊരുക്കം.

Advertisment

അപു ജോണ്‍ മുതിര്‍ന്ന നേതാക്കളെയടക്കം ഗൗനിക്കാതിരിക്കുകയും തൊടുപുഴ മണ്ഡലത്തിലടക്കം തഴക്കവും പഴക്കവും ചെന്ന നേതാക്കളെ വരച്ചവരയില്‍ നിര്‍ത്താന്‍ ശ്രമിക്കുകയും ചെയ്യുകയാണെന്നാരോപിച്ച് നിയോജകമണ്ഡലം നേതൃത്വമടക്കം പാര്‍ട്ടി പരിപാടികള്‍ ബഹിഷ്കരിക്കുന്ന സ്ഥിതിയിലാണ് കാര്യങ്ങള്‍.


കഴിഞ്ഞ ദിവസങ്ങളില്‍ നടന്ന ഇടുക്കി ജില്ലാ കണ്‍വന്‍ഷനും പുറപ്പുഴ മണ്ഡലം കണ്‍വന്‍ഷനും അടക്കം ബഹിഷ്കരിച്ചുകൊണ്ട് നിയോജക മണ്ഡലം നേതൃത്വം ബഹിഷ്കരണം പ്രഖ്യാപിച്ചതോടെ കേരള കോണ്‍ഗ്രസില്‍ പ്രതിസന്ധി രൂക്ഷമായി. ഇതോടെ മുന്‍ നിശ്ചയിച്ച നിയോജക മണ്ഡലം കണ്‍വന്‍ഷന്‍ അടക്കം റദ്ദാക്കേണ്ടിവന്നതായാണ് സൂചന.

പിജെ ജോസഫ് കഴിഞ്ഞാല്‍ തൊടുപുഴയില്‍ നിന്നുള്ള ഏറ്റവും മുതിര്‍ന്ന നേതാവും ജില്ലയില്‍ നിന്നുള്ള ഏക സംസ്ഥാന വൈസ് ചെയര്‍മാനുമായ അഡ്വ. ജോസഫ് ജോണ്‍, നിയോജകമണ്ഡലം പ്രസിഡന്‍റ് അഡ്വ. ജോസി ജേക്കബ് എന്നിവര്‍ ഉള്‍പ്പെട്ട ജില്ലാ, മണ്ഡലം കണ്‍വന്‍ഷനുകള്‍ ബഹിഷ്കരിച്ചതായാണ് സൂചന. നിയോജക മണ്ഡലം നേതൃത്വം കൂടി എതിരായതോടെ നിയോജക മണ്ഡലം കണ്‍വന്‍ഷന്‍ റദ്ദാക്കേണ്ടി വരികയായിരുന്നു.


മുതിര്‍ന്ന നേതാക്കളടക്കം ജില്ലാ കണ്‍വന്‍ഷനില്‍ നിന്നും വിട്ടുനിന്നതോടെയാണ് പിജെ ജോസഫ് നേരിട്ട് അനുനയ നീക്കവുമായി രംഗത്തിറങ്ങിയത്. എന്നിട്ടുപോലും ജോസഫിന്‍റെ സ്വന്തം തട്ടകത്തില്‍ നിയോജക മണ്ഡലം കണ്‍വന്‍ഷന്‍ വിളിച്ചുകൂട്ടാനായില്ല. എന്നുമാത്രമല്ല, പുറപ്പുഴ മണ്ഡലം കണ്‍വന്‍ഷനില്‍ പങ്കെടുക്കണമെന്ന ജോസഫിന്‍റെ നിര്‍ദേശവും നേതാക്കള്‍ തള്ളി.


prof. mj jacob

ജില്ലാ പ്രസിഡന്‍റ് പ്രൊഫ. എം.ജെ ജേക്കബ് ഉള്‍പ്പെടെ ജില്ലയില്‍ ജോസഫിന്‍റെ അതിവിശ്വസ്തരും അപു ജോണ്‍ ജോസഫിന്‍റെ രംഗപ്രവേശനത്തിനെതിരാണ്. പാര്‍ട്ടിയിലെ പരിചയക്കുറവിനപ്പുറം അപു ജോണിന്‍റെ ശൈലിയെയാണ് നേതാക്കള്‍ എതിര്‍ക്കുന്നത്.

മുതിര്‍ന്ന നേതാക്കളെ അടക്കം അപു ജോണ്‍ പരിഗണിക്കുകയോ മാനിക്കുകയോ ചെയ്യുന്നില്ലെന്നതാണ് നേതാക്കളുടെ അതൃപ്തിക്ക് കാരണം. തഴക്കവും പഴക്കവും ചെന്ന നേതാക്കളോട് പോലും ധാര്‍ഷ്ഠ്യത്തോടെ പെരുമാറുകയും നേതാക്കളെ വരച്ചവരയില്‍ നിര്‍ത്താന്‍ ശ്രമിക്കുകയും ചെയ്യുകയാണെന്ന് നേതാക്കള്‍ ആരോപിച്ചു.


മുതിര്‍ന്ന നേതാക്കളെ തഴഞ്ഞ് അപുവിനെ തൊടുപുഴയില്‍ പിന്‍ഗാമിയാക്കാന്‍ ശ്രമിച്ചാല്‍ അംഗീകരിക്കാന്‍ കഴിയില്ലെന്ന് പഴയ വിശ്വസ്തരടക്കം പുറപ്പുഴയിലെ വസതിയിലെത്തി ജോസഫിനോട് പറഞ്ഞതായാണ് സൂചന. മാത്രമല്ല, അപുവിനെ സ്ഥാനാര്‍ഥിയാക്കിയാല്‍ മണ്ഡലം നഷ്ടപ്പെടുകയാവും ഫലമെന്ന് യുഡിഎഫ്, കോണ്‍ഗ്രസ് നേതൃത്വത്തെ അറിയിക്കാനാണ് കേരള കോണ്‍ഗ്രസ് നേതാക്കളുടെ തീരുമാനം.


monce joseph mla

ഇതോടെ, മുമ്പ് മക്കള്‍ രാഷ്ട്രീയത്തിനെതിരെ കലാപമുയര്‍ത്തി കെഎം മാണി സാറിനെതിരെ പടനയിച്ച പിജെ ജോസഫും ഇപ്പോള്‍ മകനെ പിന്‍ഗാമിയാക്കാനുള്ള ശ്രമത്തിനിടെ പ്രതിസന്ധിയിലായിരിക്കയാണ്.

ഒടുവില്‍, പ്രശ്നപരിഹാരത്തിനായി എക്സിക്യൂട്ടീവ് ചെയര്‍മാന്‍ മോന്‍സ് ജോസഫിനെ മധ്യസ്ഥനാക്കി രംഗത്തിറക്കിയിരിക്കയാണ് പിജെ ജോസഫ്. അല്ലാത്ത പക്ഷം സ്വന്തം നിയോജക മണ്ഡലത്തിലെ പാര്‍ട്ടി കണ്‍വന്‍ഷന്‍ പോലും നടത്താനാകാത്ത സ്ഥിതിയിലാകും പിജെ ജോസഫ്.

Advertisment