ഇടുക്കി: സംസ്ഥാനത്ത് നടക്കുന്നത് കാട്ടുനീതിയെന്ന് കോതമംഗലം രൂപതാധ്യക്ഷന്‍ മാര്‍ ജോര്‍ജ് മഠത്തിക്കണ്ടം. വനം വകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് എന്തും ചെയ്യാനുള്ള അനുവാദം നല്‍കുന്നത് ജനങ്ങളോടുള്ള വെല്ലുവിളിയാണെന്നും ബിഷപ്പ് പറഞ്ഞു.
തൊമ്മന്‍കുത്ത് സെന്റ് തോമസ് ദൈവാലയത്തിന്റെ ഭൂമിയില്‍ സ്ഥാപിച്ചിരുന്ന കുരിശ് തകര്‍ത്തതില്‍ പ്രതിഷേധിച്ച് നടത്തിയ വാര്‍ത്താ സമ്മേളനത്തിലായിരുന്നു ബിഷപ്പിന്റെ രൂക്ഷമായ പ്രതികരണം.
സര്‍ക്കാര്‍ ഒന്നും ചെയ്യുന്നില്ലെന്നും വനം വകുപ്പ് ഉദ്യോഗസ്ഥരെ സര്‍ക്കാരിന് പേടിയാണെന്നും ബിഷപ്പ് ആരോപിച്ചു.
കുരിശ് മാറ്റാന്‍ നിയമപരമായി പറയാമായിരുന്നു. അത് ചെയ്തില്ല. കുരിശിനെയും വിശ്വാസത്തെയും അവഹേളിക്കുകയായിരുന്നു.
കള്ളന്‍മാരെ പോലെ വന്ന് കുരിശ് തകര്‍ത്തു. വിശ്വാസത്തെ അഹവേളിച്ചു. ഇതില്‍ വനം വകുപ്പ് എത്രയും വേഗം പരിഹാരമുണ്ടാക്കണം. വനം വകുപ്പ് പ്രതികാരം ചെയ്യുകയാണെന്ന് സംശയിക്കേണ്ടിയിരിക്കുന്നുവെന്നും മാര്‍ മഠത്തിക്കണ്ടം ആരോപിച്ചു.
വനം വകുപ്പിന് എന്തും ചെയ്യാം. എവിടെയും കയറി ആളുകളെ ഉപദ്രവിക്കാം. സര്‍ക്കാരും രാഷ്ട്രീയക്കാരും വനം വകുപ്പ് ഉദ്യോഗസ്ഥരെ പേടിക്കുകയാണ്. നാട്ടില്‍ സ്വൈര്യമായി ജീവിക്കാന്‍ അനുവദിക്കുന്നില്ല.
പണ്ടൊക്കെ വന്യജീവികളായിരുന്നു വനത്തിലെ പ്രശ്‌നക്കാര്‍. ഇപ്പോള്‍ അവരെക്കാള്‍ ഭയങ്കരന്‍മാരായി വനം വകുപ്പ് ഉദ്യോഗസ്ഥര്‍. പട്ടയമില്ലാത്തതെല്ലാം വനഭൂമിയാണെങ്കില്‍ നാട്ടില്‍ ജീവിക്കാന്‍ പറ്റാത്ത അവസ്ഥയാകും.
വര്‍ഷങ്ങളായി കൃഷി ചെയ്തു ജീവിക്കുന്നവരുണ്ട്. വനം വകുപ്പിനെ നിയന്ത്രിക്കാന്‍ ആര്‍ക്കും കഴിയുന്നില്ല. ഇത്രയധികം അധികാര ദുര്‍വിനിയോഗം നടത്തുന്ന മറ്റൊരു വകുപ്പില്ലെന്നും ബിഷപ്പ് പറഞ്ഞു.
വനം വകുപ്പിന് എന്തും ചെയ്യാനുള്ള ലൈസന്‍സ് നല്‍കുന്നത് ജനങ്ങളോടുള്ള വെല്ലുവിളിയാണ്. വലിയ ആഴ്ചയായതിനാല്‍ കൂടുതല്‍ പ്രതിഷേധങ്ങളിലേക്ക് പോകുന്നില്ലെന്നും സര്‍ക്കാര്‍ ഇടപെട്ടില്ലെങ്കില്‍ ഈസ്റ്ററിന് ശേഷം കടുത്ത നടപടികളിലേക്ക് കടക്കുമെന്നും ബിഷപ്പ് മുന്നറിയിപ്പ് നല്‍കി.