ഇടുക്കി: നിയുക്ത കെ.പി.സി.സി അധ്യക്ഷൻ സണ്ണി ജോസഫിനെ കത്തോലിക്കാ സഭയുടെ നോമിനിയായി ചിത്രീകരിന്നതിനെതിരെ രംഗത്തു വന്ന് ഇടുക്കി മുന്‍ ഡി.സി.സി. പ്രസിഡന്റ് ഇബ്രാഹിം കുട്ടി കല്ലാര്‍.
നിയുക്ത കെ.പി.സി.സി അധ്യക്ഷനായി സണ്ണി ജോസഫ് എംഎല്‍എ ഹൈക്കമാന്‍ഡ് നിയോഗിച്ച മുതല്‍ എല്‍ഡിഎഫ് -ബിജെപി പ്രവര്‍ത്തകരായിട്ടുള്ള ചിലര്‍ അദ്ദേഹത്തെ കത്തോലിക്കാ സഭയുടെ നോമിനിയായി ചിത്രീകരിക്കുന്നു.
നിങ്ങള്‍ കോണ്‍ഗ്രസിനെ സംബന്ധിച്ച് എന്താണു മനസ്സിലാക്കിയിരിക്കുന്നത്? മറ്റൊരു പാര്‍ട്ടിയുടെ ആഭ്യന്തര കാര്യങ്ങളില്‍ ഇടപെടുന്നത് യോഗ്യതയാണോ? എന്നും ഇബ്രാഹിംകുട്ടി കല്ലാര്‍ ചോദിക്കുന്നു.
താരതമ്യേന മുസ്ലിം സമുദായം വളരെ കുറവുള്ള ഇടുക്കി ജില്ലയില്‍ ഡി.സി.സി അധ്യക്ഷനായി അഞ്ചുവര്‍ഷത്തോളം ഇരുന്ന പൊതുപ്രവര്‍ത്തകനാണു താന്‍.
അവിടെ ജാതി നോക്കിയാണോ തന്നെ വെച്ചത്? എന്റെ പാര്‍ട്ടി എന്റെ അഭിമാനമാണ് എന്നതുപോലെ ഓരോ കോണ്‍ഗ്രസ് പ്രവര്‍ത്തകനും അഭിമാനമാണു പാര്‍ട്ടി. സണ്ണി ജോസഫ് ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി അധ്യക്ഷന്‍, എം.എല്‍.എ, നിലവില്‍ രാഷ്ട്രീയകാര്യ സമിതി അംഗം എന്നീ സ്ഥാനങ്ങളില്‍ എല്ലാം ഇരുന്ന വ്യക്തിയാണ്.
അതുകൊണ്ടുതന്നെ അദ്ദേഹം അര്‍ഹനാണ്. അതേപോലെതന്നെ ആന്റോ ആന്റണി എം.പി കോണ്‍ഗ്രസിന്റെ സമുന്നതനായ നേതാവ് തന്നെയാണ്. ജനഹൃദയങ്ങളില്‍ നിന്നും തെരഞ്ഞെടുക്കപ്പെട്ട എം.പിയാണ്.
കോട്ടയം ഡി.സി.സി പ്രസിഡന്റ് എന്ന നിലയില്‍ രാജ്യത്തെ തന്നെ ഏറ്റവും നല്ല പ്രസിഡന്റിനുള്ള സമ്മാനം വാങ്ങിയ ആളാണ്. ഇടത് - ബി.ജെ.പി പ്രൊഫൈലുകളില്‍ ഈ രണ്ടു നേതാക്കള്‍ക്കെതിരെയുള്ള പ്രചാരണം ആത്മാഭിമാനമുള്ള ഒരു പ്രസ്ഥാനത്തിനും നല്ലതല്ലെന്നും ഇബ്രാഹിം കുട്ടി കല്ലാര്‍ ഫേസ്ബുക്ക് കുറിപ്പില്‍ പറഞ്ഞു.