ജലവിഭവ മന്ത്രിയുണ്ട്, വൈദ്യുത മന്ത്രിയുണ്ട്. കേരളത്തിന്റെ അഭിമാനമായ ഇടുക്കി ജലവൈദ്യുത പദ്ധതി അര നൂറ്റാണ്ട് പൂര്‍ത്തിയാക്കിയ വേള ആഘോഷിക്കാൻ സമയമില്ല. ആകെ ഒരു ഫേസ്ബുക്ക് പോസ്റ്റ് മാത്രം. സര്‍ക്കാരിനെതിരെ വിമര്‍ശനം ശക്തമാകുന്നു

New Update
iduki hydro

കോട്ടയം: ജലവിഭവ മന്ത്രിയുണ്ട്, വൈദ്യുത മന്ത്രിയുണ്ട്, കേരളത്തിന്റെ അഭിമാനമായ ഇടുക്കി ജലവൈദ്യുത പദ്ധതി അര നൂറ്റാണ്ട് പൂര്‍ത്തിയാക്കിയ വേള സര്‍ക്കാര്‍ മറന്നു.

Advertisment

അന്‍പതാം വാര്‍ഷികം എല്‍.ഡി.എഫ് സര്‍ക്കാര്‍ മറന്നതില്‍ സി.പി.ഐക്ക് അതൃപ്തിയുണ്ട്. ഈ മാസം 12നായിരുന്നു ഇടുക്കി പദ്ധതിക്ക് അര നൂറ്റാണ്ട് പൂര്‍ത്തിയായത്.

ജൂബിലി വേള സര്‍ക്കാരോ കെ.എസ്.ഇ.ബിയോ ഗൗനിച്ചില്ലെന്ന അമര്‍ഷത്തിലാണു സി.പി.ഐയും ജനങ്ങളും. 


കെ.എസ്.ഇ.ബിയും മന്ത്രിമാരും ഫേസ്ബുക്ക് പോസ്റ്റിട്ടത് ഒഴിച്ചു നിര്‍ത്തിയാല്‍ കാര്യമായ ആഘോഷങ്ങള്‍ ഇല്ലായിരുന്നു.


പദ്ധതിക്ക്  50 വയസ് തികയുമ്പോള്‍ ഓര്‍മയില്‍ ഒരുജനതയുടെ ത്യാഗവും നൊമ്പരവും സമരചരിത്രവുമാണ്. ഇടുക്കി അണക്കെട്ട് കെട്ടിപ്പൊക്കിയത് ഒരു ജനതയുടെ വിട്ടുകൊടുക്കലിലൂടെയാണ്.

Idukki Dam – India's First Arch Dam

ഇവരെയെല്ലാം സര്‍ക്കാര്‍ മറന്നു. കുടിയൊഴിപ്പിക്കപ്പെട്ടവര്‍ക്കായി എടുത്ത നിര്‍ണായ തീരുമാനങ്ങളൊന്നും ഇതുവരെ നടപ്പായില്ല.

ഇടുക്കി പദ്ധതിക്കുവേണ്ടി ത്യാഗം അനുഭവിച്ച കര്‍ഷകരെ മാറിമാറിവന്ന സര്‍ക്കാരുകളൊന്നും ഇതുവരെ പരിഗണിച്ചില്ല. അവരിപ്പോഴും കണ്ണീരിലാണ്.


ഇടുക്കിയുടെ നിര്‍മാണം ആരംഭിക്കുന്നത് 1969 ഏപ്രില്‍ 30നാണ്. നിര്‍മാണം പൂര്‍ത്തിയാക്കി ഉദ്ഘാടനം നിര്‍വഹിച്ചത് 1976 ഫെബ്രുവരി 12ന് അച്യുതമേനോന്‍ മന്ത്രിസഭയില്‍ 1970 ഒക്‌റ്റോബര്‍ 4 മുതല്‍ 1977 മാര്‍ച്ച് 25 വരെ വൈദ്യുതി വകുപ്പ് മന്ത്രി എം.എന്‍ ഗോവിന്ദന്‍ നായര്‍ ആയിരുന്നു.


ഇടുക്കി പദ്ധതിയുടെ നിര്‍മാണം യുദ്ധകാലാടിസ്ഥാനത്തില്‍ പുര്‍ത്തിയാക്കാന്‍ അദ്ദേഹം വഹിച്ച പങ്ക് എത്രത്തോളം വലുതായിരുന്നു എന്നു തിരിച്ചറിയാന്‍ ഇപ്പോഴത്തെ വൈദ്യുതി മന്ത്രിക്കോ കെ.എസ്.ഇ.ബിക്കോ കഴിയാതെ പോയി.

Exploring IDUKKI DAM : A Journey Through Lush Hills and Tranquil Waters -  munnardreamsholidays.com

ഇപ്പോള്‍ ഉദ്ഘാടനത്തിനു മാത്രം പോകുന്ന മന്ത്രിയെ പോലെയായിരുന്നില്ല എന്നും വിമർശകർ പറയുന്നു.
എന്തെല്ലാം തടസങ്ങള്‍ എന്തെല്ലാം സമരങ്ങള്‍ എത്രയോ പ്രാവിശ്യം മന്ത്രി ഗോവിന്ദന്‍ നായര്‍ ചുരം കയറി നേരിട്ടെത്തി പരിഹരിച്ചതാണു പദ്ധതി.

വര്‍ഷങ്ങളോളം നീണ്ട് പോകുമായിരുന്ന പദ്ധതി സമയ ബന്ധിതമായി പൂര്‍ത്തികരിച്ചതു ഗോവിന്ദന്‍ നായരുടെയും അച്യുതമേനോന്റെയും മികവായിരുന്നു.


ഇടുക്കി വൈദ്യുത പദ്ധതിയിലെ ഒന്നാമത്തെ ജനറേറ്റര്‍ പ്രവര്‍ത്തിപ്പിച്ച് 'ഇടുക്കി രാഷ്ട്രത്തിന് 'എന്ന് വൈദ്യുതി ദീപങ്ങളാല്‍ എഴുതിക്കാട്ടിയത് ചരിത്ര നിമിഷം ഓര്‍ത്തെടുക്കാന്‍ സര്‍ക്കാരിനു താല്‍പര്യമില്ല.


കേരളത്തിന് ആവശ്യമായ വൈദ്യുതിയുടെ 35 ശതമാനവും മൂലമറ്റത്ത് നിന്നാണ് ഉല്‍പ്പാദിപ്പിക്കുന്നത്. മൂലമറ്റം വൈദ്യുതി നിലയത്തില്‍ നിന്നും ഒരു യൂണിറ്റ് വൈദ്യുതി ഉല്‍പ്പാദിപ്പിക്കുന്നതിന് 23 പൈസായാണു ചിലവ്.

പദ്ധതി അഞ്ചുപതിറ്റാണ്ടുകൊണ്ട് കൈവരിച്ചതു വിസ്മയിപ്പിക്കുന്ന നേട്ടങ്ങള്‍. 1,15,000 ദശലക്ഷം യൂണിറ്റ് പിന്നിട്ട് ആകെ ഉത്പാദനം. 2398 യൂണിറ്റിന്റെ വാര്‍ഷിക ശരാശരി. 780 മെഗാവാട്ട് ഉത്പാദനക്ഷമത.

kk.1.1752545.jpg

വര്‍ഷം മുഴുവനും മൂവാറ്റുപുഴയാറിനും തൊടുപുഴയാറിനും വെള്ളം നല്‍കുന്നു. അതിലൂടെ എണ്ണമറ്റ ജലവിതരണ പദ്ധതികള്‍ വഴി നാലു ജില്ലകളുടെ ദാഹമകറ്റുന്നു.

വര്‍ദ്ധിച്ചുവരുന്ന ഊര്‍ജ്ജ ആവശ്യങ്ങള്‍ മുന്‍നിര്‍ത്തി, 2030-ഓടെ കേരളത്തിന്റെ മൊത്തം വൈദ്യുതി ഉല്‍പ്പാദനം ഇടുക്കി പദ്ധതിയുടെ വിപുലീകരണം ഉള്‍പ്പടെ 10,000 മെഗാവാട്ടിലേക്ക് എത്തിക്കുക എന്ന ലക്ഷ്യത്തിലേക്കാണു സര്‍ക്കാര്‍ മുന്നേറുന്നതെന്നു പറയുമ്പോഴും പ്രവര്‍ത്തനങ്ങള്‍ മന്ദഗതിയിലാണ്. പകരം ഇരട്ടി വിലയ്ക്കു പുറത്തു നിന്നു വൈദ്യുതി വാങ്ങുന്നതിനു മാത്രമാണു സര്‍ക്കാരിനു താല്‍പര്യം.

Advertisment