ചലച്ചിത്രമേളയും സർക്കാരും ‘അവൾക്കൊപ്പം’, പെൺ പോരാട്ടങ്ങൾക്ക് മാതൃകയെന്ന് മന്ത്രി സജി ചെറിയാന്‍. അതിജീവിതക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് മേളയ്ക്ക് തിരിതെളിഞ്ഞു

New Update
2748261-festival

തിരുവനന്തപുരം: അതിജീവിതക്കും ഫാഷിസ്റ്റ് അധിനിവേശത്തിനെതിരെ പൊരുതുന്ന ലോകജനതക്കും ഐക്യദാർഢ്യം പ്രഖ്യാപിച്ച് 30ാമത് കേരള രാജ്യാന്തര ചലച്ചിത്രമേളക്ക് തലസ്ഥാനത്ത് തിരിതെളിഞ്ഞു.

Advertisment

പോരാട്ടത്തിന്‍റെ പെൺപ്രതീകമായ അവൾക്കൊപ്പമാണ് കേരള രാജ്യാന്തര ചലച്ചിത്രമേളയും സർക്കാരുമെന്ന് മേള ഉദ്ഘാടനം ചെയ്തുകൊണ്ട് സാംസ്കാരിക മന്ത്രി സജി ചെറിയാന്‍ പ്രഖ്യാപിച്ചു. പെൺ പോരാട്ടങ്ങൾക്ക് മാതൃകയായാണ് പ്രിയ നടിയെ മലയാളം കാണുന്നത്. 

26ാമത് ഐ.എഫ്.എഫ്.കെയിൽ മുഖ്യാതിഥിയായി ആ നടിയെ കൊണ്ടുവരുമ്പോൾ എന്നും എപ്പോഴും അവൾക്കൊപ്പമാണെന്ന് പ്രഖ്യാപിക്കുകയായിരുന്നു സർക്കാർ ചെയ്തത്. ഇന്ന് അവരുടെ അസാന്നിധ്യത്തിലും അവൾക്കൊപ്പമാണ് ഐ.എഫ്.എഫ്.കെയും സർക്കാറുമെന്നും സജി ചെറിയാൻ പറഞ്ഞു.

നിശാഗന്ധിയിൽ നടന്ന ചടങ്ങിൽ കേരള ചലച്ചിത്ര അക്കാദമി വൈസ് ചെയർപേഴ്സൺ കുക്കു പരമേശ്വരൻ അധ്യക്ഷത വഹിച്ചു. ചിലി സംവിധായകൻ പാബ്ലോ ലാറോ മുഖ്യാതിഥിയായിരുന്നു. ഫലസ്‌തീൻ അംബാസിഡർ അബ്ദുല്ല എം. അബു ഷവേഷ്, ജർമൻ അംബാസിഡർ ഡോ. ഫിലിപ്പ് അക്കർമേൻ എന്നിവർ വിശിഷ്ടാതിഥികളായിരുന്നു. 

ചടങ്ങിൽ സ്പിരിറ്റ് ഓഫ് സിനിമ പുരസ്കാരം കനേഡിയൻ ചലച്ചിത്രകാരി കെല്ലി ഫൈഫ് മാർഷലിന് സാംസ്‌കാരിക മന്ത്രി സമ്മാനിച്ചു. അഞ്ചു ലക്ഷം രൂപയും ശിൽപവും പ്രശസ്തിപത്രവുമടങ്ങുന്നതാണ് പുരസ്‌കാരം.

Advertisment