/sathyam/media/media_files/2026/01/27/india-europian-union-business-deal-2026-01-27-17-37-40.jpg)
കോട്ടയം: മദർ ഓഫ് ഓൾ ഡീൽസ് എന്ന വിശേഷണം ലഭിച്ച ഇന്ത്യ - യൂറോപ്യൻ യൂണിയൻ വ്യാപാര കരാറിൽ ഇരു രാജ്യങ്ങളും ഒപ്പുവെച്ചിരിക്കുകയാണ്.
18 വർഷത്തെ നീണ്ട ചർച്ചകൾക്കൊടുവിലാണ് ഇന്ത്യയും 27 രാജ്യങ്ങൾ ഉൾപ്പെടുന്ന യൂറോപ്യൻ യൂണിയനും ഈ ഫ്രീ ട്രേഡ് എഗ്രിമെന്റ് പൂർത്തിയാക്കിയത്.
ലോക ജിഡിപിയുടെ 25 ശതമാനത്തെ ബാധിക്കുന്ന ഈ കരാർ കേരളത്തിനും ഏറെ പ്രതീക്ഷ നൽകുന്നതാണ്.
ടെക്‌സ്‌റ്റൈൽസ്, ഫാർമ, സ്പെഷലിറ്റി കെമിക്കൽ, ഷിഷറീസ് എന്നിവയാണ് ഈ വ്യാപാര ചർച്ചകൾ കൊണ്ട് നേട്ടമുണ്ടാകുന്ന പ്രധാന സെക്ടറുകൾ.
കയറ്റുമതിക്ക് സജ്ജമായിട്ടുള്ള സംസ്ഥാനങ്ങളിൽ കഴിഞ്ഞ പട്ടികയിൽ 19 -ാം സ്ഥാനത്തായിരുന്ന കേരളം പുതിയ പട്ടികയിൽ 11 -ാം സ്ഥാനത്തേക്കു കുതിച്ചിരുന്നു.
പെട്രോളിയം ഉൽപ്പന്നങ്ങളുടെയും, ഭക്ഷ്യവിഭവങ്ങളുടെയും, കേരളത്തിൽ നിർമ്മിക്കുന്ന കപ്പലുകളുടെയും ബോട്ടുകളുടെയും, എസൻഷ്യൽ ഓയിലിൻ്റെയും, കുട്ടികളുടെ തുണിത്തരങ്ങളുടെ മേഖലയിലുമെല്ലാം ശ്രദ്ധേയമായ മുന്നേറ്റം കേരളത്തിനു സാധ്യമായി.
സിംഗപ്പൂർ, യുഎഇ, അമേരിക്ക തുടങ്ങിയ രാജ്യങ്ങളിലേക്കാണ് കേരളത്തിൽ നിന്ന് ഏറ്റവുമധികം കയറ്റുമതി നടക്കുന്നത്. ഇവിടേക്കാണ് യൂറോപ്യൻ യൂണിയനിലെ വിപണി കൂടി തുറന്നു കിട്ടുന്നത്.
ടെക്‌സ്‌റ്റൈൽസിൽ നിലവിൽ യൂറോപ്യൻ യൂണിയൻ 10 -12 ശതമാനത്തിന്റെ തീരുവയാണ് ഇന്ത്യൻ കമ്പനികൾക്ക് ചുമത്തുന്നത്. തീരുവ 12 ശതമാനത്തിൽ നിന്നും പൂർണമായും ഒഴിവാക്കിയാൽ അത് കമ്പനികൾക്ക് വലിയ ഗുണം ചെയ്യും.
കേരളത്തിന്റെ കയറ്റുമതിയിൽ ഏറ്റവും വലിയ പങ്ക് വഹിക്കുന്നത് മത്സ്യബന്ധന ഉൽപ്പന്നങ്ങളാണ്. യൂറോപ്യൻ യൂണിയനിലേക്ക് ഇന്ത്യയിൽ നിന്നുള്ള സമുദ്രോൽപന്നങ്ങൾ കയറ്റുമതി ചെയ്യാൻ 102 പുതിയ ഫിഷറീസ് സ്ഥാപനങ്ങൾക്ക് കൂടി അടുത്തിടെ ഇ.യുവിന്റെ അംഗീകാരം ലഭിച്ചിരുന്നു.
യൂറോപ്യൻ യൂണിയൻ അംഗീകാരമുള്ള ഇന്ത്യൻ സമുദ്രോൽപന്ന കയറ്റുമതി സ്ഥാപനങ്ങളുടെ എണ്ണം പുതിയ നീക്കത്തോടെ 538ൽ നിന്ന് 604 ആയി ഉയർന്നു.
യു.എസ് തീരുവ ഭീഷണികളെ മറികടന്ന് യൂറോപ്യൻ വിപണിയിൽ ചുവടുറപ്പിക്കാൻ ഈ നീക്കം ഇന്ത്യയ്ക്ക് സഹായകരമായിരുന്നു. പുതിയ കരാർ നിലവിൽ വരുന്നതോടെ ഈ രംഗത്തു കൂടുതൽ ഇളവുകൾ പ്രതീക്ഷിക്കാം.
യൂറോപ്യൻ യൂണിയൻ അംഗീകാരമുള്ള ഫിഷറീസ് സ്ഥാപനങ്ങളുടെ എണ്ണത്തിലെ കുറവ് കയറ്റുമതിക്കാർക്ക് വലിയ തടസ്സമായിരുന്നു. ബൽജിയം, സ്പെയിൻ, ഇറ്റലി എന്നിവയാണ് യൂറോപ്യൻ യൂണിയൻ അംഗരാജ്യങ്ങളിൽ ഇന്ത്യയുടെ പ്രധാന വിപണികൾ. പുതിയ കരാർ വഴി നോർവേ, സ്വിറ്റ്സർലൻഡ് തുടങ്ങിയ രാജ്യങ്ങളിലേക്കും വിപണി പ്രവേശനം സാധ്യമാകും.
തേയില, കാപ്പി, തേങ്ങ, ഉൾപ്പെടെയുള്ള കാർഷിക അധിഷ്ഠിത ഉൽപ്പന്നങ്ങൾ, കയർ, കയർ ഉൽപ്പന്നങ്ങൾ, കൈത്തറി, വസ്ത്രങ്ങൾ, കരകൗശല വസ്തുക്കൾ എന്നിവ അടങ്ങിയ പരമ്പരാഗത വ്യവസായങ്ങൾ, എൻജിനീയറിങ് ഉൽപ്പന്നങ്ങൾ, പെട്രോളിയം ഉൽപ്പന്നങ്ങൾ, ആയുർവേദ മരുന്നുകൾ, ഫാർമസ്യൂട്ടിക്കൽസ് എന്നിവയും കയറ്റുമതി ചെയ്യുന്നുണ്ട്.
കൊച്ചി തുറമുഖമാണ് കേരളത്തിന്റെ പ്രധാന കയറ്റുമതി കവാടം. വരും നാളുകളിൽ വിഴിഞ്ഞം തുറമുഖം കേരളത്തിൻ്റെ എന്നല്ല രാജ്യത്തിൻ്റെ കയറ്റുമതിയിൽ നിർണായക പങ്ക് വഹിക്കും.
ഉന്നത ഗുണനിലവാരമുള്ള ഉൽപ്പന്നങ്ങളും സുസ്ഥിരമായ ഉൽപ്പാദന രീതികളും ആഗോള വിപണിയിൽ കേരളത്തിന് അനുകൂലമായ ഘടകങ്ങളാണ്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us