ഇന്ത്യ-യുകെ സമ്പൂർണ സാമ്പത്തിക വ്യാപാര കരാർ : സമുദ്രോല്പന്ന മേഖലയിലെ പങ്കാളികൾക്ക് അവബോധം സൃഷ്ടിക്കാനായി എംപിഇഡിഎ

New Update
MPED JHJ

കൊച്ചി : ഇന്ത്യയുടെ സമുദ്രോല്പന്ന കയറ്റുമതി മേഖലയിലെ നാഴികക്കല്ലായി   ഇന്ത്യ-യുകെ സമ്പൂർണ സാമ്പത്തിക വ്യാപാര കരാർ  (CETA-  Comprehensive Economic and Trade Agreement) ഒപ്പുവച്ച സാഹചര്യത്തിൽ കരാർ നൽകുന്ന അവസരങ്ങൾ പ്രയോജനപ്പെടുത്താൻ മൂല്യവൽകരണത്തിനും  നൈപുണ്യവൽകരണത്തിനുമായി തന്ത്രങ്ങൾ ആവിഷ്കരിക്കേണ്ടത് അത്യാവശ്യമാണെന്ന്  സമുദ്രോല്പന്ന കയറ്റുമതി വികസന അതോറിറ്റി (എംപിഇഡിഎ)  ചെയർമാൻ ഡി.വി സ്വാമി ഐഎഎസ് പ്രസ്താവിച്ചു.

സമുദ്രോല്പന്ന കയറ്റുമതി മേഖലയിലെ പങ്കാളികൾക്ക് കരാറിനെക്കുറിച്ച് അവബോധം സൃഷ്ടിക്കാനായി ചെന്നൈയിലും വിശാഖപട്ടണത്തിലും യഥാക്രമം ഒക്ടോബർ 16, 17 തിയതികളിൽ സംഘടിപ്പിച്ച  സമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം  വ്യക്തമാക്കിയത്.

ഇന്ത്യ-യുകെ കരാറിൻ്റെ സവിശേഷതകളെക്കുറിച്ച് എംപിഇഡിഎ ജോയിൻ്റെ ഡയറക്ടർ പി.അനിൽകുമാർ സമ്മേളനത്തിൽ വിശദീകരിച്ചു

മദ്രാസ് എക്സ്പോർട്ട് പ്രോസസിങ് സോൺ സ്പെഷൽ ഇക്കണോമിക് സോൺ വികസന കമ്മീഷണർ അലക്സ് പോൾ മേനോൻ, തമിഴ് നാട്ടിലെ മറീൻ അക്വാപാർക്സ് പ്രത്യേക സാമ്പത്തിക മേഖലകൾ വികസിപ്പിക്കുന്നതിനുള്ള സാധ്യതകൾ ചെന്നൈ സമ്മേളനത്തിൽ ചർച്ച ചെയ്തു.  ഇന്ത്യയുടെ സമുദ്രോല്പന്ന വികസന മേഖലയിലെ പങ്കാളികൾ തങ്ങളുടെ കാഴ്ചപ്പാടുകൾ പങ്കുവച്ചു.

പുതിയ കരാറനുസരിച്ച് തീരുവ പട്ടികയിലെ 99 ശതമാനം ഉല്പന്നങ്ങളുടെ  കയറ്റുമതി-ഇറക്കുമതി ഡ്യൂട്ടി എടുത്തുകളഞ്ഞിട്ടുണ്ട്. ഇത് യുകെ വിപണിയിൽ ഇന്ത്യൻ സമുദ്രോല്പന്നങ്ങളുടെ മത്സരക്ഷമത വർധിപ്പിക്കും. വനാമി ചെമ്മീൻ, ശീതീകരിച്ച കണവയും ആവോലിയും, പാറക്കൊഞ്ച്  ലോബ്സ്റ്റർ), കാര ചെമ്മീൻ എന്നിവയ്ക്കാണ് ഇതിൻ്റെ ഗുണം ലഭിക്കുക.

ചെന്നൈ സമ്മേളനത്തിൽ ചെയർമാൻ ഡി.വി സ്വാമി, ഡയറക്ടർ ഡോ. എം.കെ റാം മോഹൻ തുടങ്ങിയവരടങ്ങിയ എംപിഡിഎ സംഘത്തിനു പുറമെ  കോസ്റ്റൽ അക്വാകൾച്ചർ അതോറിറ്റി സെക്രട്ടറി ദേവസേനാപതി, വാണിജ്യ-വ്യവസായ മന്ത്രാലയത്തിലെ വാണിജ്യ ഡയറക്ടർ പ്രവീൺ കുമാർ,  സെൻ്റർ ഫോർ ട്രേഡ് ആൻഡ് ഇൻവെസ്റ്റ് മെൻ്റ് ലോ മേധാവി പ്രൊഫ. സുനന്ദ തിവാരി,  കേന്ദ്ര ഫിഷറീസ് വകുപ്പ്  ഡെപ്യൂട്ടി ഡയറക്ടർ ഡോ. നീലേഷ് അനിൽ പവാർ  എന്നിവർ പങ്കെടുത്തു.

സീഫുഡ് എക്സ്പോർട്ട് അസോസിയേഷൻ ഓഫ് ഇന്ത്യ വൈസ് പ്രസിഡൻ്റ് കെ.വി. മോഹനൻ, ചെന്നൈ എക്സ്പോർട്ട് ഇൻസ്പെക് ഷൻ ഏജൻസി  പ്രതിനിധികൾ, തമിഴ്നാട്, ആന്ധ്രയിലെ നെല്ലൂർ എന്നിവിടങ്ങളിൽ നിന്നുള്ള 55 സമുദ്രോല്പന്ന കയറ്റുമതിക്കാർ എന്നിവർ പങ്കെടുത്തു.

വിശാഖപട്ടണം സമ്മേളനത്തിൽ എംപിഇഡിഎ ചെയർമാൻ  ഡിവി. സ്വാമി ആധ്യക്ഷം വഹിച്ചു. ഡയറക്ടർ ഡോ. എം.കെ റാം മോഹൻ,  വാണിജ്യ-വ്യവസായ മന്ത്രാലയത്തിലെ വാണിജ്യ ഡയറക്ടർ പ്രവീൺ കുമാർ, റിട്ട ഐഎഎസ് ഓഫീസർ എസ് കിഷോർ, സീഫുഡ് എക്സ്പോർട്ട് അസോസിയേഷൻ ഓഫ് ഇന്ത്യ പ്രസിഡൻ്റ്  ജി. പവൻ കുമാർ, റീജനൽ പ്രസിഡൻ്റ് കൊദ്രഗുണ്ട ആനന്ദ്,  വിശാഖപട്ടണം എക്സ്പോർട്ട് ഇൻസ്പെക് ഷൻ ഏജൻസി പ്രതിനിധികൾ, ആന്ധ്ര, ഒഡിഷ എന്നിവിടങ്ങളിൽനിന്നുള്ള 37 കയറ്റുമതി വ്യാപാരികൾ എന്നിവർ പങ്കെടുത്തു.

കൂടുതലായി ചെമ്മീൻ, മത്സ്യം, കണവ എന്നിവയടങ്ങുന്ന  7.45 ബില്യൻ ഡോളർ വിലവരുന്ന   ഇന്ത്യൻ സമുദ്രോല്പന്നങ്ങളാണ് ഇന്ത്യ 2024-25 ൽ കയറ്റുമതി ചെയ്തത്.   യുകെ-യിലേയ്ക്ക് 104.43 ദശലക്ഷം ഡോളറിൻ്റെ 16,082 ടൺ ഉല്പന്നങ്ങൾ കയറ്റുമതി ചെയ്തു.

സംസ്കരിച്ച ഈ ഉല്പന്നങ്ങളടക്കം ശീതീകരിച്ച സമുദ്രോല്പന്നങ്ങൾക്ക് ഇന്ത്യൻ പ്രവാസികളടങ്ങുന്ന യുകെയിൽ വൻ ഡിമാൻഡാണ്.ഇതിൽ 77 ശതമാനവും  80.05 ദശലക്ഷം ഡോളർ  മൂല്യമുള്ള ചെമ്മീനാണ്. ബാക്കി 8.35 ദശലക്ഷം ഡോളർ മൂല്യമുള്ള ശീതീകരിച്ച മത്സ്യമാണ്.

ഇന്ത്യ-യുകെ സമ്പൂർണ സാമ്പത്തിക വ്യാപാര കരാർ കഴിഞ്ഞ ജൂലൈയിലാണ് ഒപ്പുവച്ചത്. യുകെയിലേയ്ക്കുള്ള ഇന്ത്യൻ കയറ്റുമതി വരുംവർഷങ്ങളിൽ ഇരട്ടിയാക്കാനും മെച്ചപ്പെട്ട വൈദ്ഗ്ധ്യ തൊഴിൽ ലഭ്യതയും മൂല്യവൽകരണവും  നൈപുണ്യവൽകരണവും വഴി ഇന്ത്യൻ സമുദ്രോല്പന്നങ്ങളുടെ മത്സരക്ഷമത വർധിപ്പിക്കാൻ കരാർ ഇടയാക്കും. സാമ്പത്തികവളർച്ചയ്ക്കും കൂടുതൽ തൊഴിലവസരങ്ങൾക്കും നൂതനത്വത്തിലും സുസ്ഥിര സമ്പ്രദായങ്ങൾക്കും ഇത് സഹായിക്കും.

Advertisment
Advertisment