കോട്ടയം: തിരുവാതുക്കലില്‍ ഇന്ദ്രപ്രസ്ഥം ഓഡിറ്റോറിയം ഉടമയെയും ഭാര്യയെയും വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം കൊലപാതകമെന്നു സൂചന. ഇന്ദ്രപ്രസ്ഥം ഓഡിറ്റോറിയം ഉടമ വിജയകുമാര്‍ , ഭാര്യ മീര എന്നിവരെയാണ് വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.
ഇന്ന് രാവിലെ വീട്ടിലേക്കെത്തിയ ജോലിക്കാരിയാണ് രണ്ടു പേരെയും വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇവര്‍ വിവരം അറിയിച്ചതോടെ കോട്ടയം വെസ്റ്റ് പോലീസ് സംഘം സ്ഥലത്ത് എത്തിയിട്ടുണ്ട്.
മൃതദേഹങ്ങള്‍ ചോരയില്‍ കുളിച്ച നിലയിലാണുള്ളത്. മൃതദേഹങ്ങള്‍ക്കരികില്‍ കോടാലിയും കിടപ്പുണ്ട്. ഇതോടെ വെട്ടികൊലപ്പെടുത്തി എന്ന സൂചനകളാണ് പുറത്തു വരുന്നത്. സംഭവ സ്ഥലത്തേക്ക് ഡിവൈ.എസ്.പി ഉൾപ്പടെ ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ എത്തിക്കൊണ്ടിരിക്കുകയാണ്.
വീട് പോലീസ് പൂര്‍ണമായും സീല്‍ ചെയ്തു. ഉന്നത ഉദ്യോഗസ്ഥര്‍ എത്തിയ ശേഷമാകും മൃതദേഹങ്ങള്‍ കിടക്കുന്ന മുറിക്കുള്ളില്‍ കടക്കുക. ഡോഗ് സ്വകാഡും സ്ഥലത്തെത്തും.
വീട്ടുജോലിക്കാരെ പോലീസ് ചോദ്യം ചെയ്യുന്നുണ്ട്. വീട്ടില്‍ വാച്മാന്‍ ഉണ്ടായിരുന്നു. എന്നാല്‍, ഇദ്ദേഹം സംഭവങ്ങള്‍ അറിഞ്ഞിരുന്നില്ലെന്നാണ് നിലവില്‍ ലഭിക്കുന്ന വിവരം.
എന്നും രാവിലെ എത്തുന്നപോലെ ജോലിക്കാരി എത്തി അടുക്കള വാതില്‍ വഴി വീടിനുള്ളില്‍ കടന്നതോടെയാണ് മരണ വിവരം പുറത്തറിയുന്നത്.