ഐടി ജീവനക്കാരുടെ കലാ-സാഹിത്യ അവാർഡ് ദാന ചടങ്ങ് ബുധനാഴ്ച ടെക്നോപാർക്കിൽ

പ്രതിധ്വനി സംഘടിപ്പിക്കുന്ന 'സൃഷ്ടി' പരിപാടിയുടെ 11-ാം പതിപ്പ്

New Update
dfghjkljhgfdfghjk
തിരുവനന്തപുരം: കേരളത്തിലെ ഐടി ജീവനക്കാരുടെ ഏറ്റവും വലിയ കലാ-സാഹിത്യ പരിപാടിയായ 'സൃഷ്ടിയുടെ' 11-ാം പതിപ്പിന്‍റെ അവാര്‍ഡ് ദാന ചടങ്ങ് നാളെ (ജൂണ്‍ 25) ടെക്നോപാര്‍ക്കില്‍ നടക്കും. കേരളത്തിലെ ഐടി ജീവനക്കാരുടെ ക്ഷേമ സംഘടനയായ പ്രതിധ്വനിയാണ് 'സൃഷ്ടി' സംഘടിപ്പിക്കുന്നത്.
Advertisment


ടെക്നോപാര്‍ക്കിലെ ട്രാവന്‍കൂര്‍ ഹാളില്‍ വൈകുന്നേരം 5 ന് നടക്കുന്ന ചടങ്ങില്‍ മലയാളം മിഷന്‍ ഡയറക്ടറും കവിയുമായ മുരുകന്‍ കാട്ടാക്കട വിജയികള്‍ക്ക് അവാര്‍ഡുകള്‍ വിതരണം ചെയ്യും. ജൂറി അംഗം ഗോപി കോട്ടൂരും പങ്കെടുക്കും.

പെന്‍സില്‍ ഡ്രോയിംഗ്, കാര്‍ട്ടൂണ്‍, പെയിന്‍റിംഗ് (വാട്ടര്‍ കളര്‍) എന്നിവയിലെ മത്സരങ്ങള്‍ക്ക് പുറമേ മലയാളം, ഇംഗ്ലീഷ്, ഹിന്ദി, തമിഴ് ഭാഷകളില്‍ ചെറുകഥ, കവിത, ഉപന്യാസം തുടങ്ങിയ സാഹിത്യമത്സരങ്ങളും ഫെസ്റ്റിവലില്‍ ഉണ്ടായിരുന്നു. സംസ്ഥാനത്തെ 200 ഓളം ഐടി ജീവനക്കാരില്‍ നിന്നായി 300 ലധികം സൃഷ്ടികളാണ് ലഭിച്ചത്.

ഓരോ വര്‍ഷവും നടക്കുന്ന പരിപാടിയില്‍ 400-ലധികം എന്‍ട്രികള്‍ ലഭിക്കാറുണ്ട്. പ്രശസ്ത എഴുത്തുകാര്‍ അടങ്ങുന്ന വിദഗ്ധ പാനലാണ് മികച്ച കൃതികള്‍ തിരഞ്ഞെടുക്കുന്നത്. എല്ലാ വിഭാഗങ്ങളിലും റീഡേഴ്സ് ചോയ്സ് അവാര്‍ഡുകളും നല്‍കും.

വി. മധുസൂദനന്‍ നായര്‍, കുരീപ്പുഴ ശ്രീകുമാര്‍, ചന്ദ്രമതി (2014), സുഭാഷ് ചന്ദ്രന്‍ (2015), എഴാച്ചേരി രാമചന്ദ്രന്‍ (2016), ബെന്യാമിന്‍ (2017), കുരീപ്പുഴ ശ്രീകുമാര്‍, കെ. ആര്‍. മീര (2018), സന്തോഷ് എച്ചിക്കാനം (2019), സച്ചിദാനന്ദന്‍ (2020), സാറാ ജോസഫ് (2021), എസ്. ഹരീഷ് (2022), ജി.ആര്‍. ഇന്ദുഗോപന്‍ (2023) എന്നിവരാണ് മുന്‍വര്‍ഷങ്ങളില്‍ പ്രതിധ്വനി-സൃഷ്ടി അവാര്‍ഡ് വിതരണ ചടങ്ങില്‍ അതിഥികളായി എത്തിയ എഴുത്തുകാര്‍.

ചിന്ത പബ്ലിക്കേഷന്‍സ് സംഘടിപ്പിക്കുന്ന പുസ്തകോത്സവവും ഐടി ജീവനക്കാര്‍ എഴുതിയ പുസ്തകങ്ങളുടെ പ്രകാശനവും പരിപാടിയോടൊപ്പം നടക്കും.