New Update
/sathyam/media/media_files/2025/08/22/v-sivan-kutti-markaz-2025-08-22-19-27-15.jpg)
കോഴിക്കോട്: വിദ്യാഭ്യാസ രംഗത്ത് കാലഘട്ടത്തിനനുയോജ്യമായ മാറ്റങ്ങളും പുതുമകളും കൊണ്ടുവരേണ്ടത് അനിവാര്യമാണെന്നും അവ സാധ്യമാക്കുന്നതിൽ എല്ലാവരും ഒന്നിച്ചു പ്രവർത്തിക്കണമെന്നും വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. മർകസ് സ്കൂളുകളിലെ അഡ്മിനിസ്‌ട്രേറ്റീവ് ബ്ലോക്കുകളുടെയും നവീകരിച്ച സയൻസ് ലാബിന്റെയും സമർപ്പണ ചടങ്ങ് 'എഡ്യൂഫേസ്' ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. പാഠ്യപദ്ധതിയിലും പഠനരീതിയിലും മാത്രമല്ല, അടിസ്ഥാന സൗകര്യങ്ങളുടെ കാര്യത്തിലും മാറ്റം വേണമെന്നും അതാണിപ്പോൾ മർകസ് നിർവഹിച്ചതെന്നും മന്ത്രി പറഞ്ഞു.
Advertisment
മർകസ് ജനറൽ സെക്രട്ടറി കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാർ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. വിദ്യാഭ്യാസ മേഖലയിലെ മാറ്റങ്ങൾ എല്ലാവരുമായി ആലോചിച്ചു നടപ്പാക്കിയാൽ വിവാദങ്ങൾ ഒഴിവാക്കാമെന്ന് അദ്ദേഹം പറഞ്ഞു. ചൂട് വർധിച്ച മെയ് മാസത്തിലും മഴ വർധിച്ച ജൂൺ മാസത്തിലുമായി സ്കൂൾ അവധി പുനഃക്രമീകരിക്കാവുന്നതാണ്. രാവിലെയും വൈകുന്നേരവുമായി സ്കൂൾ സമയം ദൈർഘിപ്പിക്കുന്നതിന് പകരം അക്കാദമിക വർഷത്തെ പരീക്ഷകൾ മൂന്നിൽ നിന്നും രണ്ടാക്കി ചുരുക്കിയാൽ കുറെയേറെ സമയം ലാഭിക്കാൻ സാധിക്കും. -കാന്തപുരം പറഞ്ഞു.
കാരന്തൂരിലെ മർകസ് ഗേൾസ് ഹയർസെക്കൻഡറി സ്കൂൾ, കൂമ്പാറ ഫാത്തിമാബി മെമ്മോറിയൽ ഹയർസെക്കൻഡറി സ്കൂൾ എന്നിവിടങ്ങളിലെ അഡ്മിനിസ്‌ട്രേറ്റീവ് ബ്ലോക്കുകൾ, ബോയ്സ് ഹയർസെക്കൻഡറി സ്കൂളിലെ സയൻസ് ലാബ്, ബോയ്സ് സ്കൂൾ മിഷൻ 2030 തുടങ്ങിയ പദ്ധതികളാണ് മന്ത്രി ഉദ്ഘാടനം ചെയ്തത്. മർകസ് ഡയറക്ടർ ജനറൽ സി മുഹമ്മദ് ഫൈസി സന്ദേശ പ്രഭാഷണം നടത്തി.
വിദ്യാഭ്യാസ വകുപ്പ് കോഴിക്കോട് റീജ്യണൽ ഡെപ്യൂട്ടി ഡയറക്ടർ രാജേഷ് കുമാർ, കുന്ദമംഗലം എ.ഇ.ഒ രാജീവ്, മർകസ് ഡയറക്ടർ സിപി ഉബൈദുല്ല സഖാഫി, എഡ്യൂക്കേഷൻ വിഭാഗം അസോസിയേറ്റ് ഡയറക്ടർ ഉനൈസ് മുഹമ്മദ്, പി മുഹമ്മദ് യൂസുഫ്, ഷമീം കെകെ, പ്രിൻസിപ്പൽമാരായ ഫിറോസ് ബാബു കെ എം, അബ്ദുൽ നാസർ കെ, മൂസക്കോയ എം, മുഹ്‌സിൻ അലി, ഹെഡ് മാസ്റ്റർമാരായ നിയാസ് ചോല, എ ആഇശ ബീവി, പി മുഹമ്മദ് ബശീർ, അബ്ദുന്നാസർ പി, പിടിഎ പ്രസിഡന്റുമാരായ ബെന്നി അബ്രഹാം, എൻ എം ശംസുദ്ദീൻ ചടങ്ങിൽ സംബന്ധിച്ചു.