ജയ്പൂർ: രാജസ്ഥാനത്തിൽ കല്യാണ ചടങ്ങിനായി വരനെ അണിയിക്കാനായി കൊണ്ടുവന്ന 15 ലക്ഷം രൂപയുടെ നോട്ടുമാല തോക്ക് ചൂണ്ടി ഭീഷണപ്പെടുത്തി കൊള്ളയടിച്ചതായി റിപ്പോർട്ട്.
വിവാഹ ചടങ്ങിനായി മാത്രം ഹരിയാനയിൽ നിന്നും വടക്കെടുത്ത നോട്ടുമാലയാണ് കൊള്ളയടിക്കപ്പെട്ടത്. 500 രൂപയുടെ ഏകദേശം 3,000 നോട്ടുകൾ ഉപയോഗിച്ച് നിർമിച്ച മാലയാണ് മോഷ്ടിക്കപ്പെട്ടത്.
വടക്കൻ ഇന്ത്യയിലെ സംസ്കാരമുമായി ബന്ധപ്പെട്ട് വരനെ ബഹുമാനിക്കുന്നതിനായുള്ള പരമ്പരാഗത രീതിയായിട്ടാണ് നോട്ടുമാലകൾ വരൻ കഴുത്തിലണിയുന്നത്.
വാടകയ്‌ക്കെടുത്ത മാല തിരിച്ചേൽപ്പിക്കുന്നതിനായി വരന്റെ രണ്ട് സുഹൃത്തുക്കൾ ബൈക്കിൽ ഹരിയാനയിലേക്ക് പോകുന്നതിനിടെയാണ് കവർച്ച നടന്നതെന്ന് പൊലീസ് പറഞ്ഞു.
ചുഹാർപൂർ ഗ്രാമത്തിന് സമീപം അതിവേഗത്തിൽ വന്ന ഒരു ഹ്യുണ്ടായ് ക്രെറ്റ മനഃപൂർവ്വം അവരുടെ ബൈക്കിൽ ഇടിച്ചു. തുടർന്ന് അക്രമികൾ തോക്ക് കാണിച്ച് ഭീഷണിപ്പെടുത്തി നോട്ടുമാല ബലമായി പിടിച്ചെടുക്കുകയായിരുന്നെന്നാണ് റിപ്പോർട്ട്.
ആക്രമണത്തിൽ ഒരു സുഹൃത്തിന്റെ തലയ്ക്ക് പരിക്കേറ്റു. പൊലീസ് ഉദ്യോഗസ്ഥർ ഉടൻ സ്ഥലത്തെത്തി പ്രതികൾക്കായി തിരച്ചിൽ ആരംഭിച്ചു.
വരന്റെ സുഹൃത്തായ ഷാദിന്റെ പരാതിയുടെ അടിസ്ഥാനത്തിൽ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും അന്വേഷണം പുരോഗമിക്കുകയാണെന്നും ഡെപ്യൂട്ടി പൊലീസ് സൂപ്രണ്ട് കൈലാഷ് ചൗധരി പറഞ്ഞു.
കഴിഞ്ഞ വർഷം സമാനമായ ഒരു സംഭവത്തിൽ ഉത്തർപ്രദേശിലെ മീററ്റിൽ ഒരു വരൻ തന്റെ നോട്ടുമാല തട്ടിയെടുത്ത ഒരാളെ പിടിക്കാൻ തന്റെ വിവാഹ ഘോഷയാത്ര പോലും ഉപേക്ഷിച്ചു.
കുതിരപ്പുറത്ത് പരമ്പരാഗത വിവാഹ സവാരിക്കിടെ ഒരു ഹൈവേയിലാണ് സംഭവം നടന്നത്. ഒരു മിനി-ട്രക്ക് ഡ്രൈവർ മാല വലിച്ചുകീറി ഓടിപ്പോവുകയായിരുന്നു. എന്നാൽ വരൻ പെട്ടെന്ന് ഒരു വഴിയാത്രക്കാരന്റെ ബൈക്കിൽ കയറി ഡ്രൈവറെ പിടികൂടുകയായിരുന്നു.