ജമാഅത്തെ ഇസ്ലാമി ബന്ധം. സി.പി.എം - കോണ്‍ഗ്രസ് തര്‍ക്കം രൂക്ഷമാകുന്നു. സി.പി.എമ്മും എല്‍.ഡി.എഫും ഒരു ഘട്ടത്തിലും ജമാഅത്തെ ഇസ്ലാമിക്ക് അനുകൂലമായ നിലപാട് സ്വീകരിച്ചിട്ടില്ലെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍. പിണറായി ചോദിച്ചതു വോട്ടാണ്, അതു ഞങ്ങള്‍ ചെയ്തിട്ടുമുണ്ടെന്നു ജമാഅത്തെ ഇസ്ലാമി സെക്രട്ടറി. നാലര പതിറ്റാണ്ടുകാലം ജമാഅത്തെ ഇസ്ലാമിയുടെ തോളില്‍ കൈയ്യിട്ടു നടന്നവര്‍ ഇപ്പോള്‍ വെല്‍ഫെയര്‍ പാര്‍ട്ടി യു.ഡി.എഫിനെ പിന്തുണച്ചപ്പോള്‍ വിമര്‍ശിക്കുകയാണെന്നു പ്രതിപക്ഷ നേതാവ്

New Update
cm jamaathe satheesan

കോട്ടയം: ജമാഅത്തെ ഇസ്ലാമിയുമായുള്ള ബന്ധത്തെക്കുറിച്ചു സി.പി.എം - കോണ്‍ഗ്രസ് തര്‍ക്കം രൂക്ഷമാകുന്നു. പിന്തുണ സംബന്ധിച്ചു കടുത്ത ആരോപണ പ്രത്യാരോപണങ്ങളാണ് മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും  നടത്തുന്നത്.

Advertisment

കഴിഞ്ഞ പാര്‍ലമെന്റ് തെരഞ്ഞെടുപ്പു മുതല്‍ ജമാഅത്തെ ഇസ്‌ലാമിയുടെ പിന്തുണ യു.ഡി.എഫിനാണ്. ജമാത്തെ ഇസ്ലാമി  രൂപകീരിച്ച വെല്‍ഫയര്‍ പാര്‍ട്ടി കഴിഞ്ഞ പാര്‍ലമെന്റ് തെരഞ്ഞെടുപ്പു മുതല്‍ യു.ഡി.എഫിനു പിന്തുണ കൊടുക്കുകയാണ്.


ഞങ്ങള്‍ ആ പിന്തുണ സ്വീകരിച്ചു. അവരുടെ വോട്ടു ഞങ്ങള്‍ സ്വീകരിച്ചിട്ടുണ്ട്. പക്ഷേ, ഞങ്ങളുടെ മുന്നണിയില്‍ വെല്‍ഫയര്‍പാര്‍ട്ടിയില്ലെന്നു പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ വ്യക്തമാക്കിയിരുന്നു.


ജമാഅത്തെ ഇസ്ലാമിയെ ആരും ശുദ്ധീകരിക്കാന്‍ നോക്കണ്ടെന്നും അവര്‍ അങ്ങനെ ശുദ്ധീകരിക്കപ്പെടുന്ന ഒന്നല്ലെന്നു പറഞ്ഞു മുഖ്യമന്ത്രി പിണറായി വിജയനും രംഗത്തുവന്നു.

ജമാഅത്തെ ഇസ്ലാമി ഒരു സര്‍വദേശീയ സംഘടനയാണെന്നും ഓരോ സ്ഥലത്തും ഓരോ നിലപാടാണു സ്വീകരിക്കുന്നതെങ്കിലും അവര്‍ക്കുള്ളതു ശുദ്ധമായ മതതീവ്രവാദ നിലപാടാണ് എന്നും മുഖ്യമന്ത്രി ആരോപിച്ചു.

Pinarayi vijayan, Shihab Pookkottur

എല്ലാ മതവിശ്വാസികളും അവരെ എതിര്‍ക്കാന്‍ തയ്യാറാകുന്നത് അതുകൊണ്ടാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. 


സി.പി.എമ്മും എല്‍.ഡി.എഫും ഒരു ഘട്ടത്തിലും ജമാഅത്തെ ഇസ്ലാമിക്ക് അനുകൂലമായ നിലപാട് സ്വീകരിച്ചിട്ടില്ലെന്നും, അവര്‍ കറകളഞ്ഞ വര്‍ഗീയവാദികളാണ് എന്ന നിലപാടാണു നേരത്തേയും ഇപ്പോഴും ഉള്ളതെന്നും അദ്ദേഹം വ്യക്തമാക്കി.


നേരത്തെ ജമാഅത്തെ ഇസ്ലാമി നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയ കാര്യം അദ്ദേഹം സ്ഥിരീകരിച്ചു. അവര്‍ക്ക് സംസാരിക്കാന്‍ ഒരു അവസരം തരണമെന്ന് ഇങ്ങോട്ട് ആവശ്യപ്പെട്ടപ്പോള്‍ സിപിഎമ്മിന്റെ സംസ്ഥാന കമ്മിറ്റി ഓഫീസില്‍ വെച്ചു കണ്ടിട്ടുണ്ട്.

എങ്കിലും, ആ കൂടിക്കാഴ്ചയില്‍ ഒരു തരത്തിലുള്ള ഗുഡ് സര്‍ട്ടിഫിക്കറ്റും നല്‍കാന്‍ തയ്യാറായിട്ടില്ല. ജമാഅത്തെ ഇസ്ലാമിയുടെ യുവജന വിഭാഗമായ സോളിഡാരിറ്റിയുടെ നേതാക്കള്‍ കൂടെയുണ്ടായിരുന്നപ്പോള്‍, അവരല്ലേ ഏറ്റവും വലിയ സാമൂഹ്യവിരുദ്ധര്‍ എന്നു താന്‍ മുഖത്തുനോക്കി ചോദിച്ചതായും മുഖ്യമന്ത്രി വെളിപ്പെടുത്തി.

ജമാഅത്തെ ഇസ്ലാമി ആസ്ഥാനത്തു പിണറായിയും സി.പി.എം നേതാക്കളും എത്രയോ തവണ സന്ദര്‍ശിച്ചിട്ടുണ്ട്. ജമാഅത്തുമായി നടത്തിയത് രഹസ്യ ചര്‍ച്ചയല്ലെന്നു പിണറായി പറഞ്ഞ വാര്‍ത്തയും പൊതുജനമധ്യത്തിലുണ്ട്.

jamaat e islami CPM


കോണ്‍ഗ്രസിനു സാമ്രാജ്യത്വ ബന്ധമുണ്ടെന്നാരോപിച്ച് ജമാഅത്ത് ഇസ്ലാമി എല്‍.ഡി.എഫിന് പിന്തുണ നല്‍കിയെന്ന വാര്‍ത്ത വന്നതും ദേശാഭിമാനിയിലാണ്.


ഇതെല്ലാം കേരളം കാണുന്നുണ്ടെന്ന് മുഖ്യമന്ത്രി ഓര്‍ക്കണമെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞിരുന്നു. ഇക്കാര്യങ്ങള്‍ക്കു മറുപടിയായാണു മുഖ്യമന്ത്രി ചര്‍ച്ച നടത്തിയ കാര്യം സ്ഥിരീകരിച്ചത്.

അതേസമയം, സി.പി.എമ്മിന്റെ ഗുഡ് സര്‍ട്ടിഫിക്കറ്റ് വാങ്ങാനല്ല തങ്ങള്‍ പോയത് ജമാഅത്തിന് അതിന്റെ ആവശ്യവുമില്ല. പിണറായി ചോദിച്ചത് വോട്ടാണ് അതു ഞങ്ങള്‍ ചെയ്തിട്ടുമുണ്ടെന്നു ജമാഅത്തെ ഇസ്ലാമി സെക്രട്ടറി ശിഖാബ് പൂക്കോട്ടുരും പ്രതികരിച്ചിട്ടുണ്ട്.

ജമാഅത്തെ ഇസ്ലാമി നേതാക്കളുമായി നടത്തിയ ചര്‍ച്ചയെ കുറിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍ തെറ്റിദ്ധാരണ പരത്തുകയാണ്. മുഖ്യമന്ത്രി പറഞ്ഞത് പോലെ എ.കെ.ജി സെന്ററില്‍ വെച്ചല്ല ചര്‍ച്ച നടന്നതെന്നും ആലപ്പുഴ ഗസ്റ്റ് ഹൗസില്‍ വെച്ചാണെന്നും അദ്ദേഹം പറഞ്ഞു.


2011 മാര്‍ച്ച 31ന് പാര്‍ട്ടി സെക്രട്ടറിയായിരുന്ന പിണറായി വിജയനുമായി ഗസ്റ്റ് ഹൗസില്‍ നടന്ന ചര്‍ച്ചയില്‍ അന്നത്തെ അമീറായിരുന്ന ടി.ആരിഫലിയും ശൈഖ് മുഹമ്മദ് കാരക്കുന്നുമായിരുന്നു ജമാഅത്തിനെ പ്രതിനിധീകരിച്ചു പങ്കെടുത്തത്. തുടര്‍ ചര്‍ച്ചകള്‍ പിന്നീട് വിവിധ സ്ഥലങ്ങളില്‍ നടന്നെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.


നാലര പതിറ്റാണ്ടുകാലം ജമാഅത്തെ ഇസ്ലാമിയുടെ തോളില്‍ കൈയ്യിട്ടു നടന്നവര്‍ ഇപ്പോള്‍ വെല്‍ഫെയര്‍ പാര്‍ട്ടി യു.ഡി.എഫിനെ പിന്തുണച്ചപ്പോള്‍ വിമര്‍ശിക്കുകയാണെന്നു പ്രതിപക്ഷ നേതാവ് വി.ഡി.സതീശനും ആരോപിച്ചിരുന്നു.

1977ല്‍ ജമാഅത്തെ ഇസ്ലാമി രാഷ്ട്രീയ നിലപാട് സ്വീകരിച്ചതു മുതല്‍ 2019 വരെ 42 വര്‍ഷം അവര്‍ സി.പി.എമ്മിന് ഒപ്പമായിരുന്നു. എന്നിട്ടാണ് ഒരുകാലത്തും ബന്ധമുണ്ടായിരുന്നില്ലെന്ന് മുഖ്യമന്ത്രി പറയുന്നത്.

pinarai vijayan @ 80

1996 ഏപ്രില്‍ 22നു ദേശാഭിമാനിയുടെ എഡിറ്റോറിയലില്‍ ജമാഅത്തിന്റെ പിന്തുണ ശ്രദ്ധേയമെന്നാണു വിശേഷിപ്പിച്ചത്. അന്നത്തെ പാര്‍ട്ടി സെക്രട്ടറി പിണറായി വിജയന്‍ ജമാഅത്തെ ഇസ്ലാമി അമീറുമായി കൂടിക്കാഴ്ച നടത്തിയ ചിത്രങ്ങളും പുറത്തുവന്നിട്ടുണ്ട്.

വെല്‍ഫെയര്‍ പാര്‍ട്ടി പിന്തുണ 2019 മുതല്‍ യു.ഡി.എഫ് സ്വീകരിച്ചിട്ടുണ്ട്. അവര്‍ യു.ഡി.എഫിലെ ഘടകകക്ഷിയോ അസോസിയേറ്റ് അംഗമോ അല്ല. പ്രദേശികമായി ചിലയിടങ്ങളില്‍ നീക്കുപോക്കുകളുണ്ടായിട്ടുണ്ടെന്നും വി.ഡി.സതീശന്‍ പറഞ്ഞു.


ജമാഅത്തെ ഇസ്ലാമി - സി.പി.എം - കോണ്‍ഗ്രസ് ബന്ധം

ജമാഅത്തെ ഇസ്ലാമി, രാഷ്ട്രീയപ്രവേശനത്തിനു മുന്‍പുതന്നെ ഏറ്റവും കൂടുതല്‍കാലം പിന്തുണച്ചിരുന്നത് എല്‍.ഡി.എഫിനെയായിരുന്നു. 2009-ലെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ കേരളത്തില്‍ 18 മണ്ഡലങ്ങളില്‍ എല്‍.ഡി.എഫിനായിരുന്നു ജമാഅത്തെ ഇസ്ലാമിയുടെ പരസ്യപിന്തുണ.

ഇ. അഹമ്മദ്, ശശി തരൂര്‍, കെ.വി. തോമസ് എന്നിവരെ പരാജയപ്പെടുത്താന്‍ ശ്രമിക്കുമെന്നും പ്രഖ്യാപിച്ചിരുന്നു. 2011-ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ 124 മണ്ഡലങ്ങളില്‍ ഇടതിനു പിന്തുണ നല്‍കി.


കിനാലൂരില്‍ മലേഷ്യന്‍ പദ്ധതിക്കെതിരേ നടന്ന സമരകാലത്ത് ഇടതുപക്ഷവുമായി അകന്നിട്ടുപോലും നിയമസഭാ തെരഞ്ഞെടുപ്പില്‍ അടുത്തു. വെല്‍ഫെയര്‍ പാര്‍ട്ടി രൂപവത്കരിച്ചശേഷവും ചില തദ്ദേശസ്വയംഭരണസ്ഥാപനങ്ങളില്‍ ഇടതുപക്ഷവുമായി ധാരണയുണ്ടായിരുന്നു.


2020-ലെ തദ്ദേശസ്വയംഭരണസ്ഥാപന തെരഞ്ഞെടുപ്പിലാണ് ആദ്യമായി ജമാഅത്തെ ഇസ്ലാമി യു.ഡി.എഫുമായി അടുക്കുന്നത്. അന്നുവരെ ജമാഅത്തെ ഇസ്ലാമിയുടെ വോട്ടു വേണ്ടെന്നു പറഞ്ഞിരുന്ന മുസ്ലിംലീഗും പല തദ്ദേശ സ്ഥാപനങ്ങളിലും വെല്‍ഫെയര്‍ പാര്‍ട്ടിയുമായി ധാരണയുണ്ടാക്കി.

welfare party congress

2021-ലെ നിയമസഭാ തെരഞ്ഞെടുപ്പിലും കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിലും യു.ഡി.എഫിന് പിന്തുണ നല്‍കി. പക്ഷേ ഈ ബന്ധം പതിവു വോട്ടു ബാങ്കുകളിലുണ്ടായ ചോര്‍ച്ച തിരഞ്ഞെടുപ്പുകളില്‍ യു.ഡി.എഫിന്റെ പരാജയത്തിന് ഇടയാക്കി.

ജമാഅത്തെ അനുകൂലനിലപാട് മുസ്ലിംലീഗിനും പലപ്പോഴും പ്രശ്‌നമായി. സമസ്തയും മുജാഹിദ് സംഘടനകളും ലീഗ് നേതൃത്വത്തെ അതൃപ്തി അറിയിക്കുന്ന സാഹചര്യമുണ്ടായി. ഇപ്പോഴും കോണ്‍സ്രഗില്‍ വലിയൊരു വിഭാഗം ജമാഅത്തെ ഇസ്ലാമി ബന്ധത്തെ എതിര്‍ക്കുന്നുണ്ട്.

Advertisment