/sathyam/media/media_files/2025/10/04/untitled-2025-10-04-11-50-07.jpg)
കോട്ടയം: കുടുംബവഴക്കിനെ തുടര്‍ന്ന് രണ്ടാം ഭാര്യയെ ഭര്‍ത്താവ് ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയ സംഭവം ആസൂത്രിതം തന്നെയെന്ന് ഉറപ്പിച്ച് പൊലീസ്. ജെസിയെ കൊലപ്പെടുത്തിയത് തോര്‍ത്ത് കഴുത്തില്‍ മുറുക്കിയാണെന്ന് പ്രതി മൊഴി നല്‍കി.
കോട്ടയം കാണക്കാരി കപ്പടക്കുന്നേല്‍ ജെസി(50)യെ ആണ് ഭര്‍ത്താവ് സാം കെ. ജോര്‍ജ് (59) കൊലപ്പെടുത്തി കൊക്കയില്‍ തള്ളിയത്. കൊലപാതകത്തിന് മുന്‍പ് പ്രതി ജെസിയുടെ മുഖത്ത് പെപ്പര്‍ സ്പ്രയും അടിച്ചു. പ്രതിക്ക് ജെസിയോട് കടുത്ത വൈരാഗ്യമെന്ന് ഉണ്ടായിരുന്നതെന്നും പോലീസ് പറയുന്നു.
സെപ്റ്റംബര്‍ 26-ന് രാത്രി ജെസി താമസിക്കുന്ന താഴത്തെ നിലയിലെത്തി ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തുകയായിരുന്നു.
അടുത്തദിവസം പുലര്‍ച്ചെ കാറില്‍ 60 കിലോമീറ്റര്‍ അകലെയുള്ള ചെപ്പുകുളം ചക്കുരംമാണ്ട് ഭാഗത്ത് എത്തി. റോഡില്‍നിന്ന് മൃതദേഹം കൊക്കയിലേക്ക് തള്ളിയിട്ടു. ഇതിനു മുന്‍പ് പ്രതി ചെപ്പുകുളം ചക്കുരംമാണ്ട് ഭാഗത്ത് എത്തി മൃതദേഹം തള്ളാന്‍ ഉള്ള സ്ഥലം കണ്ടു വെച്ചിരുന്നു.
വൈകിട്ട് ആറു മണിയോടെയാണ് ജെസിയെ കൊലപ്പെടുത്തുന്നത്. പിന്നീട് മൃതദേഹം വീട്ടില്‍ മണിക്കൂറകള്‍ സൂക്ഷിച്ചു. രാത്രിയോടെയാണ് തൊടുപുഴ ഭാഗത്തേക്ക് പോകുന്നത്. പുലര്‍ച്ചെ ഒരു മണിയോടെ മൃതദ്ദേഹം കൊക്കയില്‍ തള്ളി. തന്റെ ഫോണും ഉപേക്ഷിച്ച ഇയാള്‍ പിന്നീട് പോകുന്നത് എറണാകുളത്തേക്കാണ്.
അവിടെ നിന്ന് അന്തര്‍ സംസ്ഥാന സ്വകാര്യ ബസില്‍ ബംഗളൂരുവിലേക്ക് കടന്നു. ഇയാളോടൊപ്പം ഒരു ഇറാനിയന്‍ യുവതിയും ഉണ്ടായിരുന്നു. ഇവര്‍ക്ക് കൊലപാതകത്തെക്കുറിച്ചു അറിവില്ലെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.
സാമിന്റെ ആദ്യ ഭാര്യ ഉപേക്ഷിച്ചുപോയശേഷം 1994-ലാണ് ജെസിയെ വിവാഹം ചെയ്തത്. പിന്നീട് സാമിന്റെ വഴിവിട്ട ബന്ധങ്ങള്‍ ഇരുവര്‍ക്കുമിടയില്‍ പ്രശ്‌നങ്ങള്‍ സൃഷ്ടിച്ചു. തുടര്‍ന്ന് 15 വര്‍ഷമായി കാണക്കാരി രത്നഗിരിപ്പള്ളിക്ക് സമീപമുള്ള വീട്ടില്‍ രണ്ട് നിലകളിലായാണ് ഇരുവരും താമസിച്ചിരുന്നത്.
ഈ വീട്ടില്‍ സമാധാനപരമായി താമസിക്കാന്‍ നല്‍കിയ കേസില്‍ ജെസിക്ക് പോലീസ് സംരക്ഷണം ഏര്‍പ്പെടുത്തി 2018-ല്‍ പാല അഡീഷണല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി ഉത്തരവിട്ടിരുന്നു. പിന്നീട് സാമിന് ഇതേ വീട്ടില്‍തന്നെ താമസിക്കാന്‍ ജെസി അനുവാദം നല്‍കി.
വീട്ടില്‍ കയറാതെ പുറത്തുനിന്ന് സ്റ്റെയര്‍ക്കെയ്‌സ് പണിതാണ് സാമിന് രണ്ടാം നിലയില്‍ താമസ സൗകര്യമൊരുക്കിയത്. സാം വിദേശവനിതകള്‍ ഉള്‍പ്പെടെയുള്ളവരുമായി പരസ്യബന്ധം പുലര്‍ത്തിയിരുന്നത് ജെസി ചോദ്യം ചെയ്തിരുന്നു.
കോടതിയില്‍ ഇവരുടെ വിവാഹമോചന കേസ് നടക്കുന്നുണ്ട്. ജീവനാംശം നല്‍കുന്നതിന് സാമിന് എതിര്‍പ്പുണ്ടായിരുന്നു. തനിക്കെതിരായി കോടതിയില്‍നിന്ന് വിധി വന്നേക്കുമെന്ന് കരുതിയ സാം ഇവരെ കൊല്ലുകയായിരുന്നു എന്നാണ് പോലീസ് പറയുന്നത്.
26-ന് ശേഷം ജെസിയെ സുഹൃത്തുക്കളും മകളും വിളിച്ചിട്ടു കിട്ടാതിരുന്നതോടെ പിന്നീട് ഇവര്‍ കുറവിലങ്ങാട് പോലീസില്‍ പരാതിപ്പെട്ടു. ഫോണ്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തില്‍ ഇയാള്‍ ബെംഗളൂരുവിലുണ്ടെന്ന് മനസ്സിലാക്കി. പോലീസ് അവിടെയെത്തിയാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്.