/sathyam/media/media_files/2025/10/04/jessi-2025-10-04-12-24-19.jpg)
കോട്ടയം: കുടുംബ വഴക്കിനെ തുടര്‍ന്ന് രണ്ടാം ഭാര്യയെ ഭര്‍ത്താവ് ശ്വാസംമുട്ടിച്ച് കൊന്ന് മൃതദേഹം കൊക്കയില്‍ തള്ളിയ സംഭവത്തില്‍ സാമിന്റെ വഴിവിട്ട ജീവിതത്തിന് വിലങ്ങു തടിയായി നിന്ന ജെസിയെ കൊലപ്പെടുത്താന്‍ പദ്ധതി ഒരുക്കിയത് ഒരു വര്‍ഷം മുമ്പ്.
പരസ്പര ബന്ധമില്ലാതെ കാണക്കാരി രത്നഗിരിപ്പള്ളിക്ക് സമീപമുള്ള വീട്ടില്‍ രണ്ട് നിലകളിലായാണ് ഇരുവരും താമസിച്ചിരുന്നത്.
ഇവിടെ താമസിച്ചിരുന്ന സമയങ്ങളില്‍ ഇയാള്‍ വിദേശ വനിതകള്‍ ഉള്‍പ്പെടെയുള്ളവരുമായി ജെസിയുടെ കണ്‍മുമ്പിലൂടെ വീട്ടില്‍ എത്തിയിരുന്നു. ഇവിടേക്ക് എത്തിയ സ്ത്രീകളോട് താന്‍ അവിവാഹിതനാണെന്ന് പറഞ്ഞാണ് എത്തിച്ചിരുന്നതും.
എന്നാല്‍, വീട്ടിലെത്തുന്ന സ്ത്രീകളോട് താന്‍ സാമിന്റെ ഭാര്യയാണെന്നും മൂന്ന് മക്കളുണ്ടെന്നും ജെസി അറിയിച്ചിരുന്നു. ഇതോടെ പലരും വീട്ടില്‍നിന്നും അപ്പോള്‍ തന്നെ മടങ്ങിയിരുന്നു. ഇത് സാമിന് ജെസിയോടുള്ള വിരോധം വര്‍ധിപ്പിച്ചു.
കഴിഞ്ഞ വര്‍ഷം സെപ്റ്റംബറില്‍ വിയറ്റ്നാം സ്വദേശിയായ സ്ത്രീ താന്‍ ചതിക്കപ്പെട്ടാണ് ഇവിടെ എത്തിയതെന്നും തന്നോട് ക്ഷമിക്കണമെന്നും ജെസിയോട് പറഞ്ഞാണ് മടങ്ങിയത്. ജെസിയുടെ മൊബൈല്‍ നമ്പറും ഇവര്‍ മേടിച്ചിരുന്നു. വിയറ്റ്നാം സ്വദേശിനിയെ സാം നിരന്തരമായി ഫോണില്‍ ബന്ധപ്പെട്ടെങ്കിലും ഇവര്‍ ഒഴിഞ്ഞുമാറി.
തന്റെ ബന്ധം തകര്‍ത്ത ജെസിയെയും മകനായ സാന്റോയെയും കൊലപ്പെടുത്തുമെന്ന് ഇയാള്‍ വിദേശ വനിതയെ അറിയിച്ചു. ഇതില്‍ ഭയന്ന ഇവര്‍ വേഗം ഈ വിവരം മെസേജിലൂടെ ജെസിയെ അറിയിച്ചു.
പരിചയമില്ലാത്തവരുമായി അധികം ബന്ധം സ്ഥാപിക്കരുതെന്നും സാം നിങ്ങളെ ഏതുവിധേനയും കൊലപ്പെടുത്താന്‍ ശ്രമിക്കുമെന്നും അറിയിച്ചു. ഇതേ തുടര്‍ന്ന് കുറേ മാസത്തേക്ക് ജെസി വളരെ കരുതലോടെയാണ് വീട്ടില്‍ താമസിച്ചത്.
പിന്നീട് സാം ഇവിടെ നിന്നും ഇടുക്കിയിലും മറ്റുമായി മാറി താമസിച്ചിരുന്നു. ആറുമാസമായി എംജി യൂണിവേഴ്സിറ്റിയില്‍ ടൂറിസം ബിരുദാനന്തര കോഴ്സ് പഠിക്കുകയായിരുന്നു സാം. ഇതിനിടെ സാം, ഭാര്യയെ ഈ വീട്ടില്‍നിന്നും മാറ്റി മറ്റൊരിടത്ത് താമസിപ്പിക്കാന്‍ കോടതിയെ സമീപിച്ചു.
എന്നാല്‍, ജെസി കോടതിയില്‍ ഇതിനെ എതിര്‍ത്തു. തനിക്കെതിരായി കോടതിയില്‍നിന്ന് വിധി വന്നേക്കുമെന്ന് കരുതിയ സാം ഇവരെ കൊല്ലുകയായിരുന്നു.