/sathyam/media/media_files/2025/10/05/kanakkari-2025-10-05-17-53-24.jpg)
കോട്ടയം: തങ്ങളുടെ പിതാവ് അമ്മയെ വളരെയധികം ഉപദ്രവിച്ചിരുന്നുവെന്ന് കൊല്ലപ്പെട്ട ജെസിയുടെ മകൻ.
ഒറ്റയടിക്ക് അമ്മയുടെ തലയിൽ 14 തുന്നലുള്ള മുറിവുണ്ടായെന്നും, അമ്മ ബോധംകെട്ടു വീണുവെന്നും. മക്കളായ ഞങ്ങളെപ്പോലും തിരിച്ചറിയാനാകാതെ 4 മാസം അമ്മ ആശുപത്രിയിൽ കഴിഞ്ഞുവെന്നും ഇളയ മകൻ സാന്റോ.
ആ സംഭവം നടക്കുമ്പോൾ തനിക്ക് അന്ന് 8 വയസ്സ് മാത്രമേ ഉണ്ടായിരുന്നുള്ളൂവെന്നും സാന്റോ പറയുന്നു.
'അവധിക്ക് ചെന്ന ഞങ്ങൾ ജിദ്ദയിലാണ് താമസിച്ചത്. ഒരു പെൻഡ്രൈവ് അമ്മയ്ക്ക് കിട്ടി. അതിൽ അയാൾ (സാം) പല സ്ത്രീകൾക്കൊപ്പം നിൽക്കുന്ന ഫോട്ടോകൾ ഉണ്ടായിരുന്നു. പലപ്പോഴും പലരും അവിടെ വീട്ടിൽ വരാറുമുണ്ടായിരുന്നു'.
'ഞങ്ങൾ മക്കൾ നോക്കി നിൽക്കുമ്പോൾ അന്ന് അമ്മയെ അയാൾ റൂമിലേക്ക് തള്ളിയിട്ടു. വാതിൽ വലിച്ചടയ്ക്കാൻ ശ്രമിക്കുന്നതിനിടെ വാതിലിന്റെ കൈപ്പിടിയും ലോക്കും ഊരിപ്പോന്നു. അതുകൊണ്ട് അമ്മയുടെ തലയ്ക്കടിച്ചു. വലിയ മുറിവുണ്ടായി. കുളിമുറിയിൽ വീണ് പരുക്കേറ്റതെന്നാണ് അയാൾ ആശുപത്രിയിൽ പറഞ്ഞത്. അമ്മയോട് അന്ന് മാപ്പ് പറയുകയും ചെയ്തു. ചെറുപ്പം മുതൽ ഇങ്ങനെയെല്ലാം കണ്ട് കുടുംബജീവിതത്തോട് പോലും ഞങ്ങൾക്ക് എതിർപ്പായിത്തുടങ്ങി', സാന്റോ പറഞ്ഞു.
'പലതവണ ഇത്തരം സംഭവങ്ങൾ ആവർത്തിച്ചു. അമ്മയുടെ കൈകൾ കൂട്ടിക്കെട്ടിയ ശേഷം മുറിയിലിട്ട് പൂട്ടുമായിരുന്നു. ഞങ്ങൾ വലുതായതോടെ പേടിച്ചിട്ടാകാം അമ്മയെ ഉപദ്രവിക്കുന്നത് അയാൾ കുറച്ചു. അമ്മ തനിച്ചാവാതിരിക്കാനായി എന്റെ പഠനം കഴിഞ്ഞിട്ടും ഞാൻ നാട്ടിൽതന്നെ നിന്നു. എല്ലാവരും കൂടെ നിർബന്ധിച്ചിട്ടാണ് ദുബായിൽ ജോലിക്കു പോയത്. അപ്പോഴാണ് അയാൾ അമ്മയുടെ ജീവനെടുത്തത് ', സാന്റോ പറഞ്ഞു.
മറ്റു സ്ത്രീകളുമായുള്ള ബന്ധത്തെ എതിർത്തതോടെയാണ് ജെസിയെ ഭർത്താവ് സാം ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തി കൊക്കയിൽ തള്ളിയത്.
ഇടുക്കി ഉടുമ്പന്നൂർ ചെപ്പുകുളം വ്യൂ പോയിന്റിൽ റോഡിൽ നിന്ന് 50 അടി താഴ്ചയിൽനിന്നാണ് ജെസിയുടെ മൃതദേഹം കണ്ടെത്തിയത്.
കൊലപാതകത്തിനുശേഷം മൈസൂരിലേക്ക് കടന്ന സാം അവിടെവച്ചാണ് അറസ്റ്റിലായത്.