മധ്യകേരളത്തിന്റെ സ്റ്റിയറിങ് കേരളാ കോണ്‍ഗ്രസ് എമ്മിന്റെ കൈകളില്‍ തന്നെ. ജോസഫ് ​ഗ്രൂപ്പും മാണി സി കാപ്പനും ചേർന്ന് എടുത്തിട്ട മുന്നണി മാറ്റ ചര്‍ച്ചകളില്‍ എടുത്തുനിന്നത് മാണി ഗ്രൂപ്പിന്റെ പ്രസക്തി തന്നെ. പാര്‍ട്ടി ഒറ്റക്കെട്ടന്നു തെളിയിക്കാനായതും ജോസ് കെ. മാണിയുടെ വിജയം. എല്‍.ഡി.എഫിന്റെ മധ്യമേഖല ജാഥ നയിക്കാന്‍ ജോസ് കെ. മാണിയെ തെരഞ്ഞെടുത്തതും പാര്‍ട്ടിയുടെ ശക്തി മുന്നില്‍ കണ്ട്

New Update
jose k mani kerala congress m

കോട്ടയം: വരുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ മധ്യകേരളത്തിന്റെ സ്റ്റിയറിങ് കേരളാ കോണ്‍ഗ്രസ് എമ്മിന്റെ കൈകളില്‍ തന്നെ എന്നുറപ്പിക്കുന്നതാണു കഴിഞ്ഞ മൂന്നു ദിവസങ്ങളായി നടന്ന മുന്നണിമാറ്റ ചര്‍ച്ചകള്‍.  

Advertisment

അഞ്ചു വര്‍ഷമായി ഇടതു മുന്നണിക്കൊപ്പമാണു കേരളാ കോണ്‍ഗ്രസ് (എം). ആറു മാസം മുന്‍പു തന്നെ കേരളാ കോണ്‍ഗ്രസിന്റെ മുന്നണി മാറ്റ ചര്‍ച്ചകള്‍ സജീവമായിരുന്നു. യു.ഡി.എഫ് നേതാക്കള്‍ കേരളാ കോണ്‍ഗ്രസിനു പലതവണ വാതില്‍ തുറന്നിട്ടുണ്ടെന്നു പറയുകയും ചെയ്തു. 


എന്നാല്‍,  ഇടതു മുന്നണിക്ക് ഒപ്പമെന്ന ഉറച്ച നിലപാട് പാര്‍ട്ടി ചെയര്‍മാന്‍ ജോസ് കെ. മാണി സ്വകീരിച്ചു. പിന്നീടും പലതവണ ഒളിഞ്ഞും തെളിഞ്ഞും പ്രതിപക്ഷം കേരളാ കോണ്‍ഗ്രസിനെ മുന്നണിയിലേക്കു ക്ഷണിച്ചു


തങ്ങളുടെ ശക്തി യു.ഡി.എഫ് അംഗീകരിക്കുന്നതില്‍ സന്തോഷം എന്ന് പ്രതികരിക്കുക മാത്രമാണു ചെയര്‍മാന്‍ ചെയ്തത്. തദ്ദേശ തെരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫിനു വോട്ടു ചേര്‍ച്ച ഉണ്ടായപ്പോഴും മധ്യകേരളത്തില്‍ പിടിച്ചു നിന്നതു കേരളാ കോണ്‍ഗ്രസിന്റെ ശക്തി കേന്ദ്രങ്ങളാണ്. 

എല്‍.ഡി.എഫിന്റെ മേഖലാ ജാഥ മധ്യമേഖല നയിക്കാന്‍ ജോസ് കെ. മാണിയെ തെരഞ്ഞെടുത്തതും പാര്‍ട്ടിയുടെ ശക്തി മുന്നില്‍ കണ്ടാണ്.

jose k mani kerala congress m

തിരുവനന്തപുരത്തു മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ നടന്ന കേന്ദ്ര സര്‍ക്കാര്‍ അവഗനയ്‌ക്കെതിരായ പ്രതിഷേധത്തില്‍ ജോസ് കെ. മണി പങ്കെടുക്കാതെ വന്നതോടെയാണു യു.ഡി.എഫിലേക്കു കേരളാ കോണ്‍ഗ്രസ് (എം) എന്ന പ്രചാരണം ശക്തമായത്. 

സി.പി.എം നേതാവും മുന്‍ എം.എല്‍.യുമായിരുന്ന ഐഷ പോറ്റിയുടെ കോണ്‍ഗ്രസ് പ്രവേശനത്തോടൊപ്പം ചേര്‍ത്തു വെച്ചായിരുന്നു മാധ്യമങ്ങളുടെ റിപ്പോര്‍ട്ടുകള്‍. 


ജോസ് കെ. മാണിയുടെ അഭാവം വ്യക്തിപരമായ കാരണങ്ങളാലാണെന്നും പാര്‍ട്ടിയുടെ അഞ്ച് എം.എല്‍.എമാരും പങ്കെടുത്തു എന്നു പാര്‍ട്ടി നേതൃത്വം പറഞ്ഞെങ്കിലും മാധ്യമങ്ങള്‍ അഭ്യൂഹങ്ങള്‍ സൃഷ്ടിച്ചുകൊണ്ടിരുന്നു. 


പാര്‍ട്ടിയില്‍ ജോസ് കെ. മാണിയും മന്ത്രി റോഷി അഗസ്റ്റിനെയും പിന്തുണയ്ക്കുന്നവര്‍ രണ്ടു തട്ടിലായി എന്നായി പിന്നീട് പ്രചാരണങ്ങള്‍.

വിദേശത്തായിരുന്ന ജോസ് കെ. മാണി നാട്ടിലെത്തി കേരള കോണ്‍ഗ്രസ് (എം) എല്‍.ഡി.എഫിനൊപ്പമാണെന്ന് ആവര്‍ത്തിച്ചപ്പോഴും മാധ്യമങ്ങള്‍ ജോസ് കെ. മാണിയും കൂട്ടരും യു.ഡി.എഫിലേക്കെന്ന വാര്‍ത്തകള്‍ ഇറക്കി. 

josek mani

അവസരം മുതലെടുത്തു പല യു.ഡി.എഫ് നേതാക്കളും ഘടക കക്ഷികളും കേരളാ കോണ്‍ഗ്രസിനെ മുന്നണിയിലേക്കു ഒരിക്കൽ കൂടി സ്വാഗതം ചെയ്തു.

അഞ്ചു വര്‍ഷം മുമ്പ് എടുത്ത നിലപാടില്‍ മാറ്റമില്ല. തങ്ങള്‍ക്കു ശക്തിയുള്ളതുകൊണ്ടാണു പലരും ക്ഷണിക്കുന്നത്. ഒരു കാര്യം വ്യക്തമാണ്, കേരളാ കോണ്‍ഗ്രസ് (എം) എവിടെയുണ്ടോ അവിടെ ഭരണമുണ്ടാകുമെന്നു ജോസ് കെ. മാണിക്കു പറയാന്‍ കഴിഞ്ഞു. 


തദ്ദേശ തെരഞ്ഞെടുപ്പിനു ശേഷം ചേര്‍ന്ന സ്റ്റിയറിങ് കമ്മറ്റിയിലും പാര്‍ട്ടിയില്‍ ഉള്ള എല്ലാവരെയും ഒറ്റക്കെട്ടായി അണിനിരത്തി തങ്ങള്‍ എല്‍.ഡി.എഫില്‍ തുടരുമെന്നു പ്രഖ്യാപിച്ചതോടെ മൂന്നു ദിവസങ്ങളായി കേരളം ചര്‍ച്ച ചെയ്ത യു.ഡി.എഫ് പ്രവേശനം എന്ന മാധ്യമ കല്‍പ്പിത കഥയ്ക്കു തിരശീല വീണു.


നിയമസഭയില്‍ ഭരണം പിടിക്കാന്‍ കേരളാ കോണ്‍ഗ്രസിന്റെ സാഹായം ഉറപ്പായും മുന്നണികള്‍ക്കു വേണമെന്നു തെളിയിക്കാന്‍ ഈ വിവാദങ്ങള്‍ക്കു സാധിച്ചു എന്നതാണ് വസ്തുത. 

ഇക്കുറി 13 സീറ്റുകള്‍ കേരള കോണ്‍ഗ്രസിനു വേണമെന്നാണ് പാര്‍ട്ടിയുടെ ആവശ്യം ഇടതു മുന്നണിയുടെ പരിഗണനയിലാണ്. കൂടുതല്‍ സീറ്റുകള്‍ക്കു കേരള കോണ്‍ഗ്രസിന് അര്‍ഹതയുണ്ടെന്നാണു ഇന്നു ചേര്‍ന്ന സ്റ്റിയറിങ് കമ്മിറ്റി യോഗത്തിലും ഉയര്‍ന്ന പൊതുവായ ആവശ്യം. 

ഇക്കാര്യങ്ങള്‍ മുന്നണിയില്‍ അവതരിപ്പിക്കുമ്പോള്‍ നീക്കുപോക്കുകള്‍ ഉണ്ടാകുമെന്നാണു പാര്‍ട്ടി നേതൃത്വം പ്രതീക്ഷിക്കുന്നത്.

Advertisment