കോട്ടയം: കേരളാ കോണ്‍ഗ്രസ് എമ്മിന്റെ വ്യാജ പ്രചാരണങ്ങള്‍ പാര്‍ട്ടി നേൃത്വം തള്ളിയെങ്കിലും മാണി സി. കാപ്പന്‍ എംഎല്‍എയുടെ വാദങ്ങള്‍ക്കെതിരെ പ്രതിഷേധങ്ങളും ശക്തമാകുന്നു. ജോസ് കെ.മാണി യുഡിഎഫില്‍ വന്നാലും പാലാ മണ്ഡലം വിട്ടുകൊടുക്കില്ലെന്ന് മാണി സി. കാപ്പന്‍ എംഎല്‍എ പറഞ്ഞത്.
ഇതേ കാര്യം മാണി സി കാപ്പന്‍ പല തവണയായി മാധ്യമങ്ങള്‍ക്കു മുന്നില്‍ വന്നു ആവര്‍ത്തിച്ചിരുന്നു. ഇതോടൊപ്പം പല വികസന പദ്ധതികളും തന്റെ ഇടപെലാണെന്ന അവകാശ വാദം, കെ.എം. മാണിയുടെ കാലത്തു ആരംഭിച്ച പദ്ധതികള്‍ പോലും തന്റേതാണെന്നു എം.എല്‍.എ അവകാശ വാദം നടത്തുന്നു എന്നാണ് കേരാള കോണ്‍ഗ്രസിന്റെ ആരോപണം.
ഇതോടൊപ്പം മാണി സി കാപ്പന്റെ അനുയായികള്‍ ചേര്‍ന്നു ജോസ് കെ മാണിയെ വ്യക്തിഹത്യ ചെയ്യുന്നു. ഇക്കാര്യങ്ങള്‍ ജോസ് കെ മാണി തുറന്നു പറഞ്ഞതോടെയാണ് എം.എല്‍.എയ്‌ക്കെതിരെ പ്രതിഷേധം ശക്തമാകുന്നത്.
എല്ലാം ക്രെഡിറ്റും എടുത്തോ, പക്ഷേ, ആക്ഷേപിക്കരുത്. ഇന്നു പരിഹസിക്കുകയാണ്. കള്ളം പറയുവാനും അപവാദ പ്രചാരണങ്ങള്‍ നടത്തുവാനും ഒരു പറ്റം ആളുകളെ കൂട്ടിനിര്‍ത്തി സോഷ്യല്‍ മീഡിയയില്‍ കൂടി കുടുംബത്തെയും മക്കളെയും പോലും ആഷേപിക്കുന്നു.
ഞാന്‍ ഒക്കെ നിലപാട് എടുത്തിട്ടുണ്ട്. കെ.എം. മാണി നിലപാട് എടുത്തിട്ടുണ്ട്. പക്ഷേ, ഒരു വ്യക്തിയെ പരിഹസിക്കുകയോ വ്യക്തിഹത്യയോ ചെയ്തിട്ടില്ലെന്നാണ് ജോസ് കെ മാണി പാലായില്‍ പറഞ്ഞത്.
ഇടതുമുന്നണിയില്‍ ഉറച്ചുനില്‍ക്കുമ്പോള്‍ പാലായില്‍ മത്സരിക്കാന്‍ മാണി സി. കാപ്പന്റെ സമ്മതം ആര്‍ക്കു വേണമെന്നായിരുന്നു കേരളാ കോണ്‍ഗ്രസ് എം നേതാക്കളുടെ പ്രതികരണം. ഏതുമുന്നണിയില്‍ ആയാലും സീറ്റ് തീരുമാനിക്കുന്നത് കാപ്പനാണോയെന്നും അവര്‍ പരിഹസിക്കുന്നു.
ജോസ് കെ.മാണിയും പാര്‍ട്ടിയും യുഡിഎഫില്‍ മടങ്ങിവരേണ്ടതാണെന്ന് കണ്‍വീനര്‍ അടൂര്‍ പ്രകാശ് പറഞ്ഞതോടെയാണ് സമീപകാലത്ത് ഈ വിഷയം സജീവമായത്. ഇതിനു മുന്‍പും എ.ഐ.സി.സി നേതാവ് ദീപാ ദാസ് മുന്‍ഷിയെ കണ്ട ശേഷം മാധ്യമങ്ങളെ കണ്ട മാണി സി കാപ്പന്‍ പാലാ വിട്ടു കൊടുക്കില്ലെന്നു പറഞ്ഞിരുന്നു.
എന്നാല്‍, മുന്നണിമാറ്റം ജോസ് മാണി തള്ളി. ഇടതുമുന്നണിയില്‍ തങ്ങള്‍ ഹാപ്പിയാണെന്നും അര്‍ഹതപ്പെട്ടതെല്ലാം തന്നിട്ടുണ്ടെന്നും അദ്ദേഹം പ്രതികരിച്ചു.
ജോസ് കെ.മാണി യുഡിഎഫില്‍ മടങ്ങിവരുമെന്നും പാലായ്ക്ക് പകരം കടുത്തുരുത്തിയില്‍ മത്സരിക്കാന്‍ ഒരുങ്ങുന്നുവെന്നുമായിരുന്നു അടുത്ത പ്രചാരണം.
ഞായറാഴ്ച ജോസ് കെ.മാണി ഇത് നിഷേധിച്ചു. ഇതെല്ലാം അഭ്യൂഹമാണെന്നായിരുന്നു പ്രതികരണം. മുന്നണിമാറ്റം തള്ളിക്കളഞ്ഞ് പാര്‍ട്ടിയുടെ സംഘടനാ ചുമതലയുള്ള ജനറല്‍ സെക്രട്ടറി സ്റ്റീഫന്‍ ജോര്‍ജ് തിങ്കളാഴ്ച രംഗത്തുവന്നിരുന്നു.