കോമാളിക്കൂട്ടമായി കോൺഗ്രസ്. കെ.പി.സി.സി അദ്ധ്യക്ഷ പദത്തെ ചൊല്ലി ചേരിപ്പോരും തമ്മിലടിയും. കെ.സുധാകരനെ സ്ഥാനത്ത് നിന്ന് മാറാതിരിക്കാൻ സുധാകരപക്ഷം പരസ്യ വിഴുപ്പലക്കലിൽ. പോസ്റ്ററും ഫ്‌ളക്‌സും നിരത്തി അച്ചടക്കം ലംഘിച്ചിട്ടും ഒന്നും മിണ്ടാതെ കേന്ദ്രനേതൃത്വം. പൊതുസമൂഹത്തിൽ അപഹാസ്യരായി പാർട്ടിയും നേതാക്കളും. കടുത്ത അമർഷത്തിൽ ഘടകകക്ഷികളും

സംസ്ഥാനത്ത് അച്ചടക്ക സമിതി അദ്ധ്യക്ഷനായ തിരുവഞ്ചൂർ രാധാകൃഷ്ണൻ മൗനിബാബയായി തുടരുകയാണ്.

New Update
Untitledunnkpcc

തിരുവനന്തപുരം: കെ.പി.സി.സി അദ്ധ്യക്ഷ സ്ഥാനത്തെ ചൊല്ലി കോൺഗ്രസ് നേതാക്കൾക്കിയിലുള്ള ചേരിപ്പോരും തമ്മിലടിയും കൊഴുക്കുന്നതിനിടെ പരസ്യ വിഴുപ്പലക്കലിലേക്ക് സുധാകരപക്ഷം.

Advertisment

നിലവിലെ അദ്ധ്യക്ഷൻ കെ.സുധാകരനെ സ്ഥാനത്ത് നിന്നും മാറ്റാതിരിക്കാനുള്ള നീക്കങ്ങളും സുധാകരപക്ഷം സജീവമാക്കി.


ഇതോടെ സംസ്ഥാന കോൺഗ്രസിൽ സുധാകരൻ അനുകൂലികളുടെ പുതിയ ഗ്രൂപ്പിന് തുടക്കമാവുകയും ചെയ്തിട്ടുണ്ട്. കെ.പി.സി.സി നേതൃത്വത്തിലെ ഉന്നത സ്ഥാനീയനും ചില ജനറൽ സെക്രട്ടറിമാരും ചേർന്നാണ് ഗ്രൂപ്പിനെ നയിക്കുന്നത്. 


k sudhakaran2

കെ.പി.സി.സി അദ്ധ്യക്ഷൻ കെ.സുധാകരന് കാര്യമായ ഓർമ്മപ്പിശകും മറ്റ് ബുദ്ധിമുട്ടുകളുമുണ്ടെന്ന് ലോക്‌സഭാ തിരഞ്ഞെടുപ്പ് കാലത്ത് തന്നെ പാർട്ടിയിൽ ചർച്ചയായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ അദ്ദേഹത്തെ മാറ്റണമെന്ന് ആവശ്യമുയരുകയും ചെയ്തിരുന്നു. 

സംസ്ഥാനത്തിന്റെ ചുമതലയുള്ള എ.ഐ.സി.സി ജനറൽ സെക്രട്ടറി ദീപദാസ് മുൻഷി കൊടുത്ത റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ സുധാകരനെ മാറ്റാനും ഹൈക്കമാന്റ് തീരുമാനിച്ചു.

ഇതിനായി മുമ്പ് രണ്ട് വട്ടവും ഹൈക്കമാന്റ് തുനിഞ്ഞപ്പോൾ ഇതിന് സുധാകരപക്ഷം തുരങ്കം വെയ്ക്കുകയായിരുന്നു. ഇക്കഴിഞ്ഞ ദിവസം അദ്ദേഹത്തെ മാറ്റുമെന്ന അഭ്യൂഹം ശക്തമായതോടെയാണ് കാര്യങ്ങൾ കൈവിട്ടത്. 


സംസ്ഥാനത്തിന്റെ പല ഭാഗത്തും സുധാകര ഗ്രൂപ്പ് സുധാകരന് അനുകൂലമായി പോസ്റ്ററുകൾ എഴുതി ഒട്ടിക്കുകയും ഗ്രൂപ്പ് മാനേജരുമാരിൽ പ്രമുഖനായ കെ.പി.സി.സിയിലെ ഉന്നതൻ ഇടപെട്ട് ഏഷ്യാനെറ്റിൽ അദ്ദേഹത്തിന്റെ അഭിമുഖം നൽകിക്കുകയും ചെയ്തു. ഇതിന് പിന്നാലെ ഇന്ന് പലയിടത്തും ഫ്‌ളക്‌സ് ബോർഡുകൾ ഉയർത്തുകയും ചെയ്തു.


സുധാകരൻ മാറാൻ സന്നദ്ധനാണെങ്കിലും ഗ്രൂപ്പ് മാനേജരുമാർ അടങ്ങുന്ന ഒരു കോക്കസ് അദ്ദേഹത്തെ ഇതിൽ നിന്നും തടസപ്പെടുത്തുന്നുവെന്ന വാർത്തകളും പുറത്ത് വരുന്നുണ്ട്.

k sudhakaran 111

വിഷയത്തിൽ തുടർച്ചയായി സുധാകരൻ ഗ്രൂപ്പ് പാർട്ടി അച്ചടക്കം ലംഘിച്ചിട്ടും കേരളത്തിൽ നിന്നും കോൺഗ്രസ് നേതൃത്വത്തിൽ ഉള്ളവരും ഇതിന് കുടപിടിക്കുന്ന കാഴ്ച്ചയാണ് കാണാൻ കഴിയുന്നത്.

സംസ്ഥാനത്ത് അച്ചടക്ക സമിതി അദ്ധ്യക്ഷനായ തിരുവഞ്ചൂർ രാധാകൃഷ്ണൻ മൗനിബാബയായി തുടരുകയാണ്. തമ്മിലടിയും ചേരിപ്പോരും രൂക്ഷമായി പാർട്ടിയും നേതാക്കളും പൊതുസമൂഹത്തിൽ അപഹാസ്യരായിട്ടും കേന്ദ്ര നേതൃത്വത്തിൽ നിന്നുള്ള ഒരു താക്കീതുകളും സംസ്ഥാനത്തേക്ക് എത്തിയിട്ടില്ലെന്നതും അമ്പരപ്പുളവാക്കുന്നു.


കെ.സുധാകരൻ മാറിയാൽ സുധാകരപക്ഷത്തിന് നേതൃത്വം നൽകുന്ന കെ.പി.സി.സിയിലെ ഉന്നത സ്ഥാനീയന് കെ.പി.സി.സി അദ്ധ്യക്ഷപദം നൽകണമെന്ന ആവശ്യം മുന്നോട്ട് വെയ്ക്കാനാണ് ഗ്രൂപ്പ് തീരുമാനമെന്നും അറിയാൻ കഴിഞ്ഞിട്ടുണ്ട്.


thiruvanchoor radhakrishanan 1

ഇത് നടന്നില്ലെങ്കിൽ സുധാകരപക്ഷത്തെ കൂടി അംഗീകരിക്കുന്ന കെ.പി.സി.സിയിലെ ഉന്നത സ്ഥാനീയൻ പറയുന്നയാൾ അദ്ധ്യക്ഷപദവിയിലേക്ക് വരണമെന്നും ഗ്രൂപ്പ് താൽപര്യപ്പെടുന്നു.   

ഇതിനിടെ കോൺഗ്രസിനെ ചേരിപ്പോരിനെ ചൊല്ലി യു.ഡി.എഫിലെ ഘടകകക്ഷികൾക്കിടയിൽ കടുത്ത അമർഷമാണുള്ളത്. ലീഗ് അടക്കമുള്ള പാർട്ടികൾ തങ്ങൾക്കുള്ള അതൃപ്തി കേന്ദ്രനേതൃത്വത്തെ അറിയിച്ചു കഴിഞ്ഞു.

അടുത്ത തവണ യു.ഡി.എഫ് സർക്കാർ വരാനുള്ള സാധ്യതകൾ നിലനിൽക്കുന്ന അവസരത്തിൽ അതിനെ ഇല്ലാതാക്കുന്ന തരത്തിലുള്ള നടപടികൾ കോൺഗ്രസിലെ ആരുടെ ഭാഗത്ത് നിന്നും ഉണ്ടായാലും അതംഗീകരിക്കാനാവില്ലെന്നും മൂന്നാം പിണറായി സർക്കാരിന് വഴിതെളിക്കുന്ന നടപടിയിൽ നിന്നും പാർട്ടിയിലെ ഒരു വിഭാഗം നേതാക്കൾ പിന്തിരിയണമെന്നുമാണ് അവരുടെ ആവശ്യം.