തിരുവനന്തപുരം : കെ.പി.സി.സി അധ്യക്ഷ സ്ഥാനത്ത് നിന്ന് കെ.സുധാകരനെ നീക്കുന്നതിനെ ചൊല്ലി കോൺഗ്രസിൽ ചേരിതിരിവ് രൂപപ്പെടുന്നു. കെ.പി.സി.സി അധ്യക്ഷ സ്ഥാനത്ത് നിന്ന് കെ.സുധാകരനെ മാറ്റുന്നതിനെ അനുകൂലിക്കുന്ന വിഭാഗവും എതിർക്കുന്ന വിഭാഗവും എന്ന നിലയിലാണ് ചേരിതിരിവ് ഉണ്ടായിരിക്കുന്നത്.
ലോകസഭാ തിരഞ്ഞെടുപ്പിൽ തിളക്കമാർന്ന ജയവും സി.പി.എം തട്ടകമായ കണ്ണൂരിൽ ഒരു ലക്ഷത്തിലേറെ വോട്ട് നേടി ജയിക്കുകയും ചെയ്ത കെ.സുധാകരനെ നേതൃസ്ഥാനത്ത് നിന്ന് മാറ്റുന്നതിനെ എതിർക്കുന്നവരിൽ പ്രമുഖർ പ്രവർത്തക സമിതി അംഗം ഡോ.ശശി തരൂർ എം.പി, കെ.പി.സി.സി മുൻ അധ്യക്ഷന്മാരായ വി.എം.സുധീരൻ, കെ.മുരളീധരൻ എന്നിവരാണ്.
കെ.പി.സി.സിയുടെ സംഘടനാ ജനറൽ സെക്രട്ടറി എം.ലിജുവിൻെറ നേതൃത്വത്തിൽ രണ്ടാം നിര നേതാക്കളും സുധാകരനെ മാറ്റുന്നതിനെ എതിർക്കുന്ന ചേരിയിൽ അണിനിരന്നിട്ടുണ്ട്.
പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ, മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, എ ഗ്രൂപ്പ് നേതാക്കളായ കെ.സി.ജോസഫ്, എം.എം. ഹസൻ തുടങ്ങിയവരെല്ലാം കെ.സുധാകരനെ മാറ്റുന്നതിനെ അനുകൂലിക്കുന്നവരുടെ ചേരിയിലും ഉറച്ച് നിൽക്കുന്നു.
സംഘടനയെ സജീവമായി ചലിപ്പിക്കാൻ കഴിയുന്നൊരാൾ നേതൃത്വത്തിലേക്ക് വരണമെന്ന അഭിപ്രായമാണ് ഈ നേതാക്കൾ പങ്കുവെക്കുന്നത്. പ്രവർത്തകരുടെ തിരഞ്ഞെടുപ്പായ തദ്ദേശ തിരഞ്ഞെടുപ്പിന് മുൻപ് സംഘടനയെ സജീവമാക്കി നിലനിർത്താൻ കഴിയണം.
അതിന് നേതൃപരമായ പങ്ക് വഹിക്കാൻ കഴിയുന്ന തരത്തിലുള്ള നേതാവ് കെ.പി.സി.സിയുടെ നേതൃത്വത്തിലേക്ക് വരണം എന്നാണ് സുധാകരനെ മാറ്റണമെന്ന് വാദിക്കുന്നവരുടെ ആവശ്യം. കെ.സുധാകരന് പകരം നേതൃസ്ഥാനത്തേക്ക് ഉയർത്തി കൊണ്ടുവരുന്ന പേരുകളുടെ കാര്യത്തിൽ ഈ വിഭാഗത്തിനകത്ത് വലിയ യോജിപ്പൊന്നുമില്ല എന്നതും ശ്രദ്ധേയമാണ്.
ക്രൈസ്തവ സഭകൾ നിർദ്ദേശിച്ച പേര് എന്ന നിലയിൽ സ്വയം മുന്നോട്ട് വരുന്ന ചില നേതാക്കൾ വൻതോതിൽ സ്വാധീനം ചെലുത്തിയാണ് പ്രചരണം സംഘടിപ്പിക്കുന്നതെന്നും ആക്ഷേപമുണ്ട്.
പാർട്ടിയിലോ സംസ്ഥാനത്താകെയോ സ്വാധീനമില്ലെങ്കിലും ബിസിനസ് ഗ്രൂപ്പുകളുമായി അടുത്ത ബന്ധമുളള നേതാവ്, അത്തരം സ്വാധീനം ഉപയോഗിച്ചാണ് താൻ അധ്യക്ഷ സ്ഥാനത്തേക്ക് വരുമെന്ന് പ്രചരിപ്പിക്കുന്നതെന്നാണ് സംശയം.
നേതാക്കൾക്കിടയിൽ അവിശ്വാസം പടർത്തുന്ന നീക്കങ്ങളാണ് വീണ്ടും സജീവമായ നേതൃമാറ്റ ചർച്ചയുടെ ഫലം. കെ.സുധാകരനെ അധ്യക്ഷ സ്ഥാനത്ത് നിന്ന് മാറ്റുന്നതിൽ നടക്കുന്ന ചർച്ചകൾ ഏകപക്ഷീയമാണെന്നും വിമർശനമുണ്ട്.
സി.പി.എമ്മിനും അതിൻെറ നേതൃത്വത്തിനും എതിരെ വിട്ടുവീഴ്ചയില്ലാത്ത നിലപാട് സ്വീകരിക്കുന്ന കെ. സുധാകരന് കോൺഗ്രസ് അണികളിൽ നിന്ന് നല്ല പിന്തുണയുണ്ട്. സി.പി.എം നേതാക്കളുടെയും മുഖ്യമന്ത്രിയുടെയും വിമർശനങ്ങൾ തീവ്രമായ കണ്ണൂർ ശൈലിയിൽ തന്നെ മറുപടി പറയാൻ കെ.സുധാകരനെ സാധിക്കുന്നുളളു.
അനാരോഗ്യം ഒക്കെ ചൂണ്ടിക്കാണിക്കുന്നുണ്ടെങ്കിലും കെ.സുധാകരൻെറ രാഷ്ട്രീയ പ്രതികരണങ്ങളിലൊന്നും അതിൻെറ ലാഞ്ചന പോലും കാണാനില്ല. സുധാകരനെ മാറ്റുന്ന തീരുമാനം വന്നാൽ പ്രവർത്തകരുടെ മനോവീര്യം നഷ്ടമാകുമെന്ന തരത്തിലുളള ചർച്ചകളും പാർട്ടിയിലുണ്ട്.
കെ.പി.സി.സി അധ്യക്ഷ സ്ഥാനത്ത് നിന്ന് കെ.സുധാകരനെ മാറ്റുന്നത് സംബന്ധിച്ച ചർച്ച വീണ്ടും സജീവമായതോടെ നേതാക്കളെ ചുറ്റിപ്പറ്റിയുളള ഗ്രൂപ്പുകളും സജീവമായിട്ടുണ്ട്. മുഖ്യമന്ത്രി സ്ഥാനാർത്ഥി ആരെന്നതിനെ ചൊല്ലിയുളള തർക്കം തീർക്കാൻ ഹൈക്കമാൻഡ് നടത്തിയ ഇടപെടലിന് ശേഷം ശാന്തമായിരുന്ന സംസ്ഥാന കോൺഗ്രസിലെ അന്തരീക്ഷം നേതൃമാറ്റ ചർച്ചകളിലൂടെ വീണ്ടും കലുഷിതമാകുകയാണെന്ന് സാരം.
നിർണായകമായ തിരഞ്ഞെടുപ്പുകളെ നേരിടാനിരിക്കെ പാർട്ടിയിലെ ഐക്യാന്തരീക്ഷം നിലനിർത്താൻ നേതാക്കൾ യോജിച്ച് നിൽക്കണമെന്ന ഹൈക്കമാൻഡ് നിർദ്ദേശമാണ് ഇതോടെ കാറ്റിൽ പറത്തപ്പെട്ടത്.
എന്നാൽ ഇപ്പോഴത്തെ സംഭവവികാസങ്ങളിൽ ഹൈക്കമാൻഡിനും പങ്കും ഉത്തരവാദിത്തമുണ്ടെന്ന് വിമർശനമുണ്ട്. ഓരാ ഘട്ടത്തിലും നേതൃമാറ്റ ചർച്ചകൾ ഉയർത്തി വിടുകയും എന്നാൽ അതിൽ തീർപ്പുണ്ടാക്കാതിരിക്കുകയും ചെയ്യുന്ന ഹൈക്കമാൻഡിൻെറ ശൈലിയാണ് പാർട്ടിയിലെ ഐക്യാന്തരീക്ഷം തകർത്തതെന്നാണ് വിമർശനം.