കേരളത്തിന് സ്വന്തം വിദേശകാര്യ സെക്രട്ടറിയോ? കെ.വാസുകി ഐ.എ.എസിനെ വിദേശ സഹകരണത്തിനുള്ള സെക്രട്ടറിയാക്കി സര്‍ക്കാര്‍ ഉത്തരവ്; വിദേശ രാജ്യങ്ങളുമായോ എംബസികളുമായോ സംസ്ഥാനത്തിന് നേരിട്ട് ഇടപെടാനാവില്ല, കേന്ദ്രാധികാരത്തിന് മേലുള്ള കൈകടത്തലെന്ന് വിലയിരുത്തല്‍; വിദേശ സഹകരണത്തിന് ഡിവിഷന്‍ രൂപീകരിച്ചത് മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശപ്രകാരം; വിവാദ ഉത്തരവില്‍ അമ്പരന്ന് ഐ.എ.എസുകാരും

മുഖ്യമന്ത്രി പിണറായി വിജയന്റെ നിര്‍ദേശ പ്രകാരമാണ് ചീഫ് സെക്രട്ടറി ഇതുസംബന്ധിച്ച നീക്കങ്ങള്‍ നടത്തിയത്.

New Update
k vasuki ias

തിരുവനന്തപുരം: കേന്ദ്രസര്‍ക്കാരിന് മാത്രം അധികാരമുള്ള വിദേശ രാജ്യങ്ങളുമായുള്ള സഹകരണം, വിദേശകാര്യ വിഷയത്തില്‍ കേരളം സ്വന്തമായി സെക്രട്ടറിയെ നിയോഗിച്ചത് വിവാദത്തില്‍. വിദേശ സഹകരണത്തിന് ഐഎഎഎസ് ഉദ്യോഗസ്ഥയായ കെ.വാസുകിക്ക് ചുമതല നല്‍കിയത് കേന്ദ്രം ഗൗരവപൂര്‍വം പരിശോധിക്കുകയാണ്. 

Advertisment

വിദേശ രാജ്യങ്ങളുമായുള്ള ഏകോപനത്തിന് പ്രത്യേക ഡിവിഷന്‍ രൂപീകരിച്ച് പ്രവര്‍ത്തനം തുടങ്ങിയിട്ടുമുണ്ട്.

എന്നാല്‍, വിദേശകാര്യ ബന്ധം അടക്കമുള്ള വിഷയങ്ങള്‍ ഭരണഘടനയിലെ കേന്ദ്ര പട്ടികയില്‍ മാത്രം ഉള്‍പ്പെടുന്നതായതിനാല്‍ സംസ്ഥാനത്തിന് ഇത്തരം കാര്യങ്ങളില്‍ നിയമ നിര്‍മാണം നടത്താനോ ഉത്തരവിറക്കാനോ അധികാരമില്ലെന്ന വാദവുമുണ്ട്. ഗവര്‍ണര്‍ക്കു വേണ്ടി പൊതുഭരണ വകുപ്പാണ് ഇതു സംബന്ധിച്ച ഉത്തരവിറക്കിയത്.
 
സംസ്ഥാനത്ത് എല്ലാ മാസവും രണ്ടും മൂന്നും വിദേശരാജ്യങ്ങളുടെ അംബാസഡര്‍മാര്‍ അടക്കമുള്ള പ്രതിനിധികള്‍ സന്ദര്‍ശനത്തിന് എത്തുന്നുണ്ടെന്നും ഇരു രാജ്യങ്ങള്‍ക്കും താല്‍പര്യമുള്ള മേഖലകളില്‍ വാണിജ്യ- വ്യാപാര ബന്ധങ്ങള്‍ നടത്തുന്നതുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ നടത്തുക, തുടര്‍ പ്രവര്‍ത്തനങ്ങള്‍ ഉറപ്പു വരുത്തുക തുടങ്ങിയവയ്ക്കായാണ് ഐഎഎസ് ഉദ്യോഗസ്ഥയ്ക്ക് ഇത്തരം ചുമതല നല്‍കിയതെന്നാണ് സര്‍ക്കാരിലെ ഉന്നതര്‍ നല്‍കുന്ന വിശദീകരണം. 

വിദേശ രാജ്യങ്ങളുമായുള്ള ഏതുതരം വ്യാപാരത്തിനും കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തിന്റെ അനുമതി തേടണമെന്ന ചട്ടവുമുണ്ട്. ഇതിനായി നേരത്തെ വിദേശ രാജ്യങ്ങളുമായുള്ള ഏകോപനം ഉറപ്പാക്കുന്നതിനുള്ള ഡിവിഷന്‍ (എക്സറ്റേണല്‍ കോ- ഓര്‍ഡിനേഷന്‍ ഡിവിഷന്‍) രൂപീകരിച്ചതായും പറയുന്നു.

മുഖ്യമന്ത്രി പിണറായി വിജയന്റെ നിര്‍ദേശ പ്രകാരമാണ് ചീഫ് സെക്രട്ടറി ഇതുസംബന്ധിച്ച നീക്കങ്ങള്‍ നടത്തിയത്. വിദേശ സഹകരണത്തിനായി നിയോഗിച്ച ഡോ. കെ. വാസുകിയെ സഹകരണത്തില്‍ സംസ്ഥാനത്തെ പൊതുഭരണ (പൊളിറ്റിക്കല്‍) വകുപ്പ്  സഹായിക്കണമെന്നും ഉത്തരവില്‍ നിര്‍ദേശിക്കുന്നു.

കൂടാതെ വിദേശകാര്യ മന്ത്രാലയം, എംബസികള്‍, വിദേശ മിഷനുകള്‍ തുടങ്ങിയവയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ കൈകാര്യം ചെയ്യാന്‍ വാസുകിയെ ഡല്‍ഹി റസിഡന്റ് കമ്മീഷണര്‍ സഹായിക്കണമെന്നും ഉത്തരവില്‍ നിര്‍ദേശിക്കുന്നുണ്ട്.

k vasuki ias

വിദേശ രാജ്യങ്ങള്‍, വിദേശകാര്യം, പ്രതിരോധം, അന്താരാഷ്ട്ര വ്യാപാരം, ബാങ്കിംഗ്, കറന്‍സി, ആദാനികുതി, തെരഞ്ഞെടുപ്പ്, പത്രങ്ങള്‍ തുടങ്ങിയ 97 വിഷയങ്ങള്‍ പൂര്‍ണമായും കേന്ദ്ര പട്ടികയില്‍ പെടുന്നതാണ്. ഇവയിലൊന്നും സംസ്ഥാനത്തിന് ഒരു അധികാരവുമില്ല. സംയുക്ത പട്ടികയില്‍ (കണ്‍കറന്റ് ലിസ്റ്റ് ) പെടുന്ന വിഷയങ്ങളില്‍ മാത്രമേ സംസ്ഥാനത്തിന് ഇടപെടാന്‍ കഴിയൂവെന്നാണ് ഭരണഘടനാ വിദഗ്ധര്‍ പറയുന്നത്. 

കേരളത്തിനു പുറത്തും വിദേശ രാജ്യങ്ങളിലും ജോലി നോക്കുന്ന മലയാളികളുടെ ക്ഷേമത്തിനായി നോര്‍ക്ക വകുപ്പു നിലവിലുണ്ട്. നേരത്തെ നോര്‍ക്ക് സെക്രട്ടറിയായിരുന്ന സുമന്‍ ബില്ലയ്ക്ക് വിദേശ രാജ്യങ്ങളുമായുള്ള സഹകരണത്തിന് ചുമതല നല്‍കിയെങ്കിലും കേന്ദ്രപ്പട്ടികയില്‍ പെടുന്ന വിഷയങ്ങളില്‍ അദ്ദേഹം ഇടപെട്ടിരുന്നില്ല.

വിദേശ സഹകരണത്തിന് നേരത്തെ വിരമിച്ച ഐഎഫ്എസ് ഉദ്യോഗസ്ഥനായ വേണു രാജാമണിയെ ഡല്‍ഹി കേന്ദ്രമാക്കി സംസ്ഥാന സര്‍ക്കാര്‍ നിയമിച്ചിരുന്നു. മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും വിദേശ സന്ദര്‍ശനത്തിനുള്ള ഒരുക്കങ്ങള്‍ ക്രമീകരിക്കുന്നത് അടക്കം അദ്ദേഹം നിര്‍വഹിച്ചിരുന്നു. 

അമേരിക്ക, ബ്രിട്ടന്‍, ക്യൂബ, നോര്‍വേ, ഫിന്‍ലാന്‍ഡ്, നെതര്‍ലാന്‍ഡ്, സ്വിറ്റ്സര്‍ലാന്‍ഡ്, ഫ്രാന്‍സ്, ജപ്പാന്‍, ദക്ഷിണ കൊറിയ, ബഹ്റിന്‍, യുഎഇ, ഇന്തോനേഷ്യ, സിംഗപ്പൂര്‍ തുടങ്ങിയ വിദേശരാജ്യങ്ങള്‍  പിണറായി സന്ദര്‍ശിച്ചത്.
 
കേന്ദ്രത്തിനും സംസ്ഥാനത്തിനും നിയമനിര്‍മ്മാണത്തിന് തുല്യഅധികാരമുള്ള കണ്‍കറന്റ് ലിസ്റ്റില്‍ ഉള്‍പ്പെട്ട വിഷയങ്ങളില്‍ നിയമ നിര്‍മ്മാണത്തിന് കേന്ദ്രസര്‍ക്കാരിന്റെ മുന്‍കൂര്‍ അനുമതി നേടിയിരിക്കണമെന്ന വ്യവസ്ഥ ഒഴിവാക്കിയുള്ള റൂള്‍സ് ഓഫ് ബിസിനസ് അടുത്തിടെ സര്‍ക്കാര്‍ ഭേദഗതി ചെയ്തിരുന്നു. 

ഭരണസംവിധാനത്തിന്റെ പ്രാമാണിക രേഖയാണ് റൂള്‍സ് ഓഫ് ബിസിനസ്. ഇതോടെ, വിദ്യാഭ്യാസം അടക്കം കണ്‍കറന്റ് ലിസ്റ്റിലെ 52വിഷയങ്ങളില്‍ കേന്ദ്രാനുമതിയില്ലാതെ സംസ്ഥാനത്തിന് നിയമം നിര്‍മ്മിക്കാം. കേന്ദ്രനിയമത്തിന് വിരുദ്ധമാണെങ്കില്‍ മാത്രം കേന്ദ്രാനുമതി തേടിയാല്‍ മതി.  

നിയമനിര്‍മ്മാണത്തിന് അനുമതി തേടിയുള്ള അപേക്ഷകളുടെ എണ്ണം വന്‍തോതിലായതോടെ അതീവഗൗരവ വിഷയങ്ങളിലല്ലാതെ മുന്‍കൂര്‍ കേന്ദ്രാനുമതി തേടേണ്ടതില്ലെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രാലയം 2010ല്‍ സംസ്ഥാനങ്ങളോട് നിര്‍ദ്ദേശിച്ചിരുന്നു. 13വര്‍ഷത്തിനു ശേഷം ഈ കത്ത് തപ്പിയെടുത്താണ് റൂള്‍സ് ഓഫ് ബിസിനസ് ഭേദഗതിക്ക് ആധാരമാക്കിയത്. കേന്ദ്രസര്‍ക്കാരിന്റെ അഭിപ്രായം കൂടി തേടിയ ശേഷമാണ് ഗവര്‍ണര്‍ ഭേദഗതിക്ക് അംഗീകാരം നല്‍കിയത്. 

എന്നാല്‍, പാര്‍ലമെന്റ് പാസാക്കിയ നിയമത്തിന് വിരുദ്ധമാണെന്ന് തോന്നിയാലോ ഭരണഘടനയ്ക്കും നിയമത്തിനും സുപ്രീംകോടതി ഉത്തരവുകള്‍ക്കും വിരുദ്ധമാണെന്നും ബോദ്ധ്യമായാലോ ഭരണഘടനയുടെ ഇരുനൂറാം അനുച്ഛേദപ്രകാരം ഗവര്‍ണര്‍ക്ക് ബില്ലുകള്‍ രാഷ്ട്രപതിയുടെ പരിഗണയ്ക്ക് അയയ്ക്കാം. 

റൂള്‍സ് ഓഫ് ബിസിനസിലെ 49(2) ചട്ടപ്രകാരം കണ്‍കറന്റ് ലിസ്റ്റിലെ വിഷയങ്ങളില്‍ നിയമസഭയില്‍ നിയമനിര്‍മ്മാണം നടത്തും മുന്‍പ് കേന്ദ്രസര്‍ക്കാരിലെ ബന്ധപ്പെട്ട വകുപ്പുമായി കൂടിയാലോചിക്കണം. നിയമം ഭേദഗതി ചെയ്യാനാണ് ബില്ല് കൊണ്ടുവരുന്നതെങ്കില്‍ കേന്ദ്രസര്‍ക്കാരുമായി നിര്‍ബന്ധമായും ആശയവിനിമയം നടത്തിയിരിക്കണം. 

ഇത്തരം നിയമഭേദഗതികള്‍ സംസ്ഥാനത്തിന് മാത്രം ബാധകമാണെങ്കിലും കേന്ദ്രത്തിലെ വകുപ്പിന്റെ വിദഗ്ദ്ധാഭിപ്രായം തേടിയിരിക്കണം. എന്നാല്‍, സംസ്ഥാനത്തെ നിയമനിര്‍മ്മാണം കൊണ്ട് കേന്ദ്രനിയമത്തില്‍ വെള്ളംചേര്‍ക്കാനാവില്ല. ഈ ചട്ടം പൂര്‍ണമായി ഒഴിവാക്കിയാണ് ഭേദഗതി.

Advertisment