/sathyam/media/media_files/0LoeH2VDRwRRgxMIpxpn.jpg)
തിരുവനന്തപുരം: ആക്കുളം കായൽ പുനരുജ്ജീവന പദ്ധതി നടപ്പാക്കാനുള്ള കരാറിൽ ഒപ്പിടാതെ ടൂറിസം വകുപ്പ് നീട്ടിക്കൊണ്ടു പോകുന്നതിന് പിന്നിൽ നിക്ഷിപ്ത താത്പര്യമുണ്ടെന്ന് സിപിഎം എംഎല്‍എ കടകംപള്ളി സുരേന്ദ്രന്‍.
ടൂറിസം മന്ത്രി മുഹമ്മദ് റിയാസ് സഭയ്ക്കു നല്‍കിയ ഉറപ്പു പാലിക്കപ്പെട്ടിട്ടില്ലെന്നു കടകംപള്ളി പഞ്ഞു. മുഖ്യമന്ത്രിയുടെ നിർദേശം പോലും ടൂറിസം വകുപ്പ് ഉദ്യോഗസ്ഥർ മുഖവിലക്കെടുക്കുന്നില്ല. സ്വകാര്യ കൺസൾട്ടൻസിയെ ഏൽപ്പിച്ച് പദ്ധതിയെ അട്ടിമറിക്കാൻ നീക്കമുണ്ടെന്നും കടകംപള്ളി ആരോപിച്ചു.
225 ഏക്കറിലെ ആക്കുളം കായലും അനുബന്ധ തോടുകളും നവീകരിക്കാനാണ് 185 കോടിയുടെ പദ്ധതി. പ്രഖ്യാപനം കഴിഞ്ഞ് പല കടമ്പകള്‍ പിന്നിട്ട് 96.13 കോടി രൂപയ്ക്ക് ആദ്യഘട്ട പണി തീര്‍ക്കാന്‍ കരാറുകാരനുമെത്തി.
പക്ഷെ കരാറില്‍ ഒപ്പിട്ട് തുടര്‍ നടപടികള്‍ ഉറപ്പാക്കാന്‍ നടത്തിപ്പ് ഏജന്‍സിയായ വാപ്‌കോസോ ടൂറിസം വകുപ്പോ ഇതുവരെ തയാറായിട്ടില്ല. നിഷിപ്ത താൽപര്യം സംരക്ഷിക്കാൻ ടൂറിസം വകുപ്പ് നാല് ലക്ഷം ചെലവിൽ കൺസൾട്ടൻസിയെ നിയോഗിച്ചതെന്തിനെന്നും കടകംപള്ളി നിയമസഭയിൽ ചോദിച്ചു. ആരോപണങ്ങൾക്ക് മറുപടി പറയാതെ കിഫ്ബി റിപ്പോർട്ട് പ്രകാരം മുന്നോട്ടു പോകുമെന്ന് മന്ത്രി മുഹമ്മദ് റിയാസ് പ്രതികരിച്ചു.