കൽപറ്റ: വയനാട് പഞ്ചാരക്കൊല്ലിയിൽ നരഭോജി കടുവയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട ആദിവാസി യുവതിയുടെ വീട് സന്ദർശിക്കാനെത്തിയ വനം വകുപ്പ് മന്ത്രി എ.കെ. ശശീന്ദ്രനെതിരെ വൻ പ്രതിഷേധം.
വനം മന്ത്രിക്കു നേരെ ശക്തമായ ജനരോഷമാണ് ഉണ്ടായത്. പ്രതിഷേധക്കാർ മന്ത്രിക്കുനേരെ കരിങ്കൊടി വീശി. യൂത്ത് കോൺഗ്രസ് പ്രവർത്തകരാണ് പിലാക്കാവിൽവച്ച് മന്ത്രിയുടെ വാഹനത്തിന് നേരം കരിങ്കൊടി വീശിയത്.
രാഷ്ട്രീയപ്രേരിതമാണ് ജനരോഷമെന്നും രാധ വനത്തിനുള്ളിൽ പ്രവേശിപ്പിച്ചപ്പോഴാണ് കടുവ ആക്രമിച്ചതെന്നുമുള്ള മന്ത്രിയുടെ പ്രസ്താവനയിൽ പ്രതിഷേധിച്ചാണ് ജനങ്ങൾ റോഡ് ഉപരോധിച്ചത്.
പ്രസ്താവന പിൻവലിച്ച് കുടുംബത്തോടും പ്രദേശവാസികളോടും മന്ത്രി മാപ്പു പറയണമെന്നാണ് ജനങ്ങളുടെ ആവശ്യം.
കടുവയുടെ സാന്നിധ്യം കണക്കിലെടുത്ത് നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുന്ന മേഖലയിലാണ് ജനങ്ങൾ ഉപരോധം തീർത്തിരിക്കുന്നത്.
വൻ പ്രതിഷേധത്തിനിടയിലാണ് മന്ത്രി രാധയുടെ വീട്ടിലെത്തിയത്. പോലീസിന്റെ കനത്ത സുരക്ഷാവലയത്തിലായിരുന്നു വീട്ടിലെത്തിയത്. കുടുംബാംഗങ്ങളുമായി മന്ത്രി സംസാരിക്കുകയാണ്.