/sathyam/media/media_files/2026/01/14/sherly-job-2026-01-14-18-38-51.jpg)
കോട്ടയം: കാഞ്ഞിരപ്പള്ളി കൂവപ്പള്ളിയില്‍ യുവാവിനെയും യുവതിയെയും മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം യുവതിയെ കൊന്നു യുവാവ് ജീവനൊടുക്കിയതെന്നു പോലീസ്. മറ്റു ദുരൂഹതകള്‍ ഇല്ലന്നും പോലീസ് പറയുന്നു.
ഇടുക്കി കല്ലാര്‍ സ്വദേശി ഷേര്‍ളി മാത്യു (45) വിനെ കോട്ടയം ആലുംമൂട് സ്വദേശി ജോബ് സക്കറിയ (38) കഴുത്തു മുറിച്ചു കൊലപ്പെടുത്തിയ ശേഷം ജീവനൊടുക്കിയതാണെന്നു പോലീസ് സ്ഥിരീകരിച്ചു. എന്നാല്‍, രണ്ടു പേരേയും കൊന്നതാണെന്നാണു ജോബിന്റെ കുടുംബത്തിന്റെ ആരോപണം.
സാമ്പത്തിക തര്‍ക്കമാണു കൊലപാതക കാരണമെന്നും മറ്റു ദുരൂഹതകളില്ലെന്നാണ് പോലീസ് കണ്ടെത്തൽ. സോഷ്യല്‍ മീഡിയ വഴിയാണ് ഇരുവരും പരിചയപ്പെട്ടത്. താഴത്തങ്ങാടിയില്‍ ട്യൂഷന്‍ സെന്റര്‍ നടത്തിയിരുന്നയാളാണു ജോബ്.
കൂവപ്പള്ളിയില്‍ ഷേര്‍ലി ആറു മാസം മുമ്പ് വീടു വച്ചശേഷം ഇരുവരും ഒരുമിച്ചായിരുന്നു താമസം. വീടു പണിയാനുള്‍പ്പെടെ ജോബില്‍നിന്ന് 15 ലക്ഷത്തോളം രൂപ വാങ്ങിയിരുന്നു. വീടു പണി കഴിഞ്ഞ ശേഷം ഇയാളെ ഒഴിവാക്കാന്‍ മറ്റൊരാളുമായി നാലു മാസം മുമ്പു ഷേര്‍ലി അടുപ്പമുണ്ടാക്കിയതാണു കൊലയ്ക്കു കാരണമായതെന്നു പോലീസ് പറയുന്നു.
ജോബിനോട് കൂവപ്പള്ളിയിലേക്ക് ഇനി ചെല്ലരുതെന്നും ഒരുമിച്ചു കഴിയാന്‍ താത്പര്യമില്ലെന്നും ഷേര്‍ളി നിലപാട് സ്വീകരിച്ചതോടെ ജോബ് പ്രകോപിതനായി. ജോബിനെ ഒഴിവാക്കാന്‍ ഷേര്‍ളി ശ്രമിച്ചതോടെ ഇരുവരും തമ്മില്‍ കലഹമായി. പണം തിരികെ കിട്ടിയേ മതിയാകൂ എന്നായിരുന്നു ജോബിന്റെ നിലപാട്.
ഇതിനിടെ, കലഹം രൂക്ഷമായതോടെ ജോബിനെതിരേ കാഞ്ഞിരപ്പള്ളി പോലീസില്‍ ഷേര്‍ളി പരാതി നല്‍കി. എന്നാല്‍, പോലീസ് വിശദമായ ചര്‍ച്ചയ്ക്കു വിളിച്ചപ്പോള്‍ സഹകരിക്കാന്‍ ഷേര്‍ലി താത്പര്യം കാണിച്ചില്ല. ഇതിനിടെ, തന്റെ പണം തരണമെന്ന കടുത്ത നിലപാട് ജോബ് സ്വീകരിച്ചതോടെ ഇരുവരും തമ്മില്‍ തര്‍ക്കം രൂക്ഷമായി.
ഇതിനിടെ ജോബ് തന്നെ വക വരുത്തുമെന്നു സുഹൃത്തിനെ ഞായറാഴ്ച ഷേര്‍ളി ഫോണില്‍ അറിയിച്ചിരുന്നു. തിരികെ വിളിച്ചിട്ടും ഫോണ്‍ എടുക്കാതെ വന്നതോടെ സുഹൃത്താണു കാഞ്ഞിരപ്പള്ളി പോലീസ് സ്റ്റേഷനിലെത്തി വിവരം അറിയിച്ചതും തുടര്‍ന്നു വീട്ടില്‍ മൃതദേഹങ്ങള്‍ കണ്ടെത്തിയതും.
സുഹൃത്തിനെ പോലീസ് ചോദ്യം ചെയ്‌തെങ്കിലും കൃത്യത്തില്‍ പങ്കില്ലെന്നു കണ്ടതിനാല്‍ വിട്ടയച്ചു. എന്നാല്‍, കൊലപാതകം നടത്തിയതു മൂന്നാമതൊരാളാണെന്ന ആരോപണം ജോബിന്റെ കടുംബം ഉയര്‍ത്തുന്നു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us