കണ്ണൂർ: അന്തരിച്ച സി പി എം പ്രവർത്തകനും കൂത്തുപറമ്പ് സമര നായകനുമായ പുഷ്പൻറെ മൃതദേഹം ഇന്ന് സംസ്കരിക്കും. വൈകീട്ട് അഞ്ച് മണിക്ക് ചൊക്ലിയിലെ വീട്ടു വളപ്പിലാണ് സംസ്കാരം. ഇന്ന് രാവിലെ വിവിധയിടങ്ങളിൽ പുഷ്പന്റെ മൃതദേഹം പൊതുദർശനത്തിന് വെക്കും.
ഡി വൈ എഫ് ഐ കോഴിക്കോട് ജില്ലാ കമ്മറ്റി ഓഫീസിലെ പൊതുദർശനത്തിന് ശേഷം രാവിലെ എട്ടു മണിയോടെ വിലാപ യാത്രയായി തലശ്ശേരിക്ക് കൊണ്ടു പോകും. രാവിലെ പത്തു മണി മുതൽ പതിനൊന്നര വരെ തലശ്ശേരി ടൗൺ ഹാളിൽ മൃതദേഹം പൊതുദർശനത്തിന് വെക്കും.
തുടർന്ന് ചൊക്ലിയിലെ രാമ വിലാസം ഹയർ സെക്കൻഡറി സ്കൂളിലും പൊതുദർശനമുണ്ടാകും. ഇതിനുശേഷമാണ് സംസ്കാരം. കൂത്തു പറമ്പ് വെടിവെപ്പിൽ പരിക്കേറ്റ് 30 വർഷമായി കിടപ്പിലായിരുന്ന പുഷ്പൻ ഇന്നലെ വൈകിട്ട് മൂന്നരയോടെയാണ് അന്തരിച്ചത്. പുഷ്പനോടുളള ആദര സൂചകമായി കൂത്തുപറമ്പ്, തലശ്ശേരി നിയമസഭാ മണ്ഡലങ്ങളിൽ സിപിഎം ഹർത്താൽ ആചരിക്കുകയാണ്.