ട്രെയിന്‍ കടന്നുപോയ ശേഷവും റെയില്‍വേ ഗേറ്റ്  മണിക്കൂറുകളോളം തുറന്നില്ല; അന്വേഷിച്ചെത്തിയപ്പോൾ കണ്ടത് മദ്യലഹരിയില്‍ കിടക്കുന്ന ഗേറ്റ്മാനെ; കേസെടുത്ത് പൊലീസ്

New Update
train

കണ്ണൂര്‍: ട്രെയിന്‍ കടന്നുപോയ ശേഷവും റെയില്‍വേ ഗേറ്റ് തുറക്കാതായതോടെ മണിക്കൂറുകളോളം ഗതാഗത കുരുക്കിലായി യാത്രക്കാര്‍.  കാരണമന്വേഷിച്ചെത്തിയപ്പോള്‍ കണ്ടത് കാബിനില്‍ മദ്യലഹരിയില്‍ കിടക്കുന്ന ഗേറ്റ്മാനെ. 

Advertisment

നടാല്‍ റെയില്‍വേ ഗേറ്റിലാണ് കഴിഞ്ഞ ദിവസംരാത്രി 8.30ന് യാത്രക്കാരെ റോഡില്‍ കുടുക്കിയ സംഭവങ്ങള്‍ അരങ്ങേറിയത്. നാട്ടുകാര്‍ ഗേറ്റ്മാനെ ഉണര്‍ത്താന്‍ ശ്രമിക്കുന്നതിനിടെ എത്തിയ മാവേലി എക്‌സ്പ്രസ് സിഗ്‌നല്‍ ലഭിക്കാത്തതിനെത്തുടര്‍ന്ന് ഗേറ്റിന് സമീപം നിര്‍ത്തിയിട്ടു.

നടാല്‍ റെയില്‍വേ ഗേറ്റില്‍ നിന്നുള്ള സിഗ്‌നല്‍ ലഭിക്കാത്തതിനെത്തുടര്‍ന്ന് താഴെചൊവ്വ, താഴെചൊവ്വ സിറ്റി റോഡ്, മുഴപ്പിലങ്ങാട് കുളം ബസാര്‍, എടക്കാട് ബീച്ച് റോഡ്, മഠം എന്നീ റെയില്‍വേ ഗേറ്റുകളും ഏറെസമയം അടഞ്ഞു കിടന്നു. ഇതോടെ ഈ സ്ഥലങ്ങളിലും വാഹനയാത്രക്കാര്‍ കുരുക്കിലായി.

കോയമ്പത്തൂര്‍ കണ്ണൂര്‍ പാസഞ്ചറിന് കടന്നുപോകാനാണ് രാത്രി 8.30ന് നടാല്‍ റെയില്‍വേ ഗേറ്റ് അടച്ചത്. പാസഞ്ചര്‍ കടന്നുപോയി 10 മിനിറ്റ് കഴിഞ്ഞിട്ടും ഗേറ്റ് തുറക്കായതോടെയാണു യാത്രക്കാര്‍ ക്യാബിനിലെത്തിയത്. തുടര്‍ന്ന് എടക്കാട് പൊലീസില്‍ വിവരം അറിയിച്ചു. പൊലീസ് എടക്കാട് റെയില്‍വേ സ്റ്റേഷനിലെ ഉദ്യോഗസ്ഥരുമായി സ്ഥലത്തെത്തി. 

പിന്നീടാണു മാവേലി എക്‌സ്പ്രസിന് സിഗ്‌നല്‍ നല്‍കിയത്. വാഹനങ്ങളുടെ നീണ്ട നിര രൂപപ്പെട്ടതിനാല്‍ റെയില്‍വേ ഗേറ്റുകള്‍ തുറന്നശേഷവും ഏറെനേരം ഗതാഗതക്കുരുക്കുണ്ടായി. നടാല്‍ റെയില്‍വേ ഗേറ്റില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന കരാര്‍ ജീവനക്കാരനെ എടക്കാട് പൊലിസ് റെയില്‍വേ പൊലീസിന് കൈമാറി. ഇയാള്‍ക്കെതിരെ പൊലിസ് കേസെടുത്തിട്ടുണ്ട്.

Advertisment