വിവാഹാഘോഷത്തിനിടെ ഉഗ്രശേഷിയുളള പടക്കങ്ങൾ പൊട്ടിച്ചു. ശബ്ദം കേട്ട് 22 ദിവസം പ്രായമുളള കുഞ്ഞ് ഗുരുതരാവസ്ഥയില്‍

നടപടിയാവശ്യപ്പെട്ട് കുടുംബം കൊളവല്ലൂര്‍ പൊലീസില്‍ പരാതി നല്‍കി

author-image
ന്യൂസ് ബ്യൂറോ, കണ്ണൂര്‍
Updated On
New Update
kannur

കണ്ണൂര്‍: പാനൂര്‍ തൃപ്പങ്ങോട്ടൂരില്‍ വിവാഹാഘോഷത്തിനിടെ ഉഗ്രശേഷിയുളള പടക്കങ്ങള്‍ പൊട്ടിച്ചതിനെ തുടര്‍ന്ന് 22 ദിവസം മാത്രം പ്രായമുളള കുഞ്ഞ് ഗുരുതരാവസ്ഥയില്‍.

Advertisment

തൃപ്പങ്ങോട്ടൂർ സ്വദേശികളായ അഷ്റഫ്- റഫാന ദമ്പതികളുടെ കുഞ്ഞാണ് തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിൽ കഴിയുന്നത്.

അപസ്മാരമുള്‍പ്പെടെയുണ്ടായതിനെ തുടര്‍ന്നാണ് കുഞ്ഞിനെ ചാല മിംമ്‌സ് ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റിയത്.

ഞായറാഴ്ച രാത്രി 10 മണിയോടെയാണ് ആദ്യ സംഭവം. പെട്ടന്നുണ്ടായ ശബ്ദത്തെ തുടര്‍ന്ന് ഞെട്ടിപ്പോയ കുഞ്ഞ് അല്‍പ്പനേരം വായയും കണ്ണും തുറന്ന നിലയിലായിരുന്നു.

അല്‍പ്പസമയം കഴിഞ്ഞാണ് സ്വാഭാവിക നിലയിലേക്ക് എത്തിയതെന്നും കുടുംബം പറയുന്നു. തിങ്കളാഴ്ചയായിരുന്നു കല്യാണം.

അന്ന് വൈകീട്ടും സമാനമായ രീതിയില്‍ ഉഗ്ര ശേഷിയുള്ള പടക്കം പൊട്ടിച്ചു. വന്‍ ശബ്ദത്തിലാണ് പടക്കം പൊട്ടിച്ചതെന്നും പരാതിയില്‍ പറയുന്നു.

ശബ്ദം കേട്ടതിന് പിന്നാലെ വീണ്ടും ഞെട്ടിപ്പോയ കുഞ്ഞിന്റെ വായയും കണ്ണും തുറന്ന നിലയിലായിരുന്നു. 10 മിനിറ്റോളം ആ രീതിയില്‍ തുടര്‍ന്നു. ശേഷം അനക്കമില്ലാതായി.

അതിന് ശേഷം വരന്‍ തിരികെ വീട്ടിലെത്തിയ ശേഷവും സമാനമായ രീതിയില്‍ ഉഗ്ര ശബ്ദത്തില്‍ പടക്കം പൊട്ടിച്ചു. ഇതിനിടയിലെല്ലാം പടക്കം പൊട്ടിക്കരുതെന്നും ആഘോഷം കുറക്കണമെന്നും ആവശ്യപ്പെട്ടിരുന്നു.

എന്നാല്‍ ആരും വകവെച്ചില്ലെന്നും കുഞ്ഞിനെ പരിചരിക്കുന്ന സ്ത്രീ ആരോപിച്ചു.

നടപടിയാവശ്യപ്പെട്ട് കുടുംബം കൊളവല്ലൂര്‍ പൊലീസില്‍ പരാതി നല്‍കി.കല്ലിക്കണ്ടി മൗലോത്ത് ആനോളതില്‍ മഹറൂഫിന്റെ കല്യാണത്തിനാണ് പടക്കം പൊട്ടിച്ചത്.

 വരന്‍ ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെ കേസെടുക്കാനാണ് തീരുമാനമെന്ന് പൊലീസ് അറിയിച്ചു.

Advertisment