കണ്ണൂർ: പാർട്ടിയിലെ തമ്മിലടി അവസാനിപ്പിക്കാനും ഐക്യസന്ദേശം നൽകാനും എ.ഐ.സി.സി നേതൃത്വം ഡൽഹിയിൽ നടന്ന യോഗത്തിൽ നൽകിയ സന്ദേശത്തിശന്റ ചൂടാറും മുന്‍പേ പ്രതിപക്ഷനേതാവ് വി.ഡി സതീശനെ പരിഹസിച്ച് കോൺഗ്രസ് നേതാവ്.
കണ്ണൂർ ഡി.സി.സി ജനറൽ സെക്രട്ടറി ടി. ജയകൃഷ്ണനാണ് പ്രതിപക്ഷ നേതാവിനെ പരിഹസിച്ച് വിവാദ വാട്‌സാപ്പ് സ്റ്റാറ്റസിട്ടത്. 'നേതാവേ അടുത്ത വിഷയം' എന്ന് ജയകൃഷ്ണൻ ചോദിക്കുന്നതായും 'ഒരു നിശ്ചയവുമില്ല മനോരമയിൽ ഒന്നും വന്നില്ല' എന്ന് വി.ഡി സതീശൻ മറുപടി പറയുന്നതായുമുള്ള ഇരുവരുടെയും ചിത്രം ഉൾപ്പെടുന്ന കാർഡാണ് വാട്ട്‌സാപ്പ് സ്റ്റാറ്റസായി ഇയാള്‍ പങ്കുവെച്ചത്. വിവാദമായതോടെ സ്റ്റാറ്റസ് പിൻവലിക്കുകയും ചെയ്തു.
കെ.പി.സി.സി അദ്ധ്യക്ഷൻ കെ.സുധാകരന്റെ വലം കൈയ്യായാണ് കണ്ണൂർ ജില്ലയിൽ ജയകൃഷ്ണൻ അറിയപ്പെടുന്നത്. മുമ്പ് ജില്ലയിലെ സംഘടനാ കാര്യങ്ങൾ കൈകാര്യം ചെയ്തിരുന്ന ഡി.സി.സി ജനറല്‍ സെക്രട്ടറി ഫൈസൽ സഹകരണ സംഘവുമായി ബന്ധപ്പെട്ട കോടികളുടെ അഴിമിതിയിൽ പെട്ട് സംഘടനാ ചുമതല ഒഴിഞ്ഞതോടെ പകരം സംഘടനാ കാര്യങ്ങളുടെ അനൌദ്യോഗിക ചുമതല ജയകൃഷ്ണനാണ്.
സംഘടനാ ചുമതല പ്രഖ്യാപിതമായി നൽകിയിട്ടില്ലെങ്കിലും കാര്യങ്ങൾ നിർവ്വഹിക്കുന്നത് അദ്ദേഹമാണ്. ജില്ലയിലെ പ്രധാന നേതാവ് തന്നെ ഇത്തരം സ്റ്റാറ്റസ് പങ്കുവെച്ചത് അതിന്റെ ഗൗരവം വർധിപ്പിച്ചിട്ടുണ്ട്. എന്നാൽ താനറിയാതെയാണ് മകൾ കാർഡ് സ്റ്റാറ്റസായി പങ്കുവെച്ചതെന്നാണ് അദ്ദേഹം പറയുന്നത്. ഇത്തരമൊരു കാര്യം മകളാണ് പങ്കുവെച്ചതെന്ന് പറയുമ്പോൾ കാർഡ് ആര് ഉണ്ടാക്കിയതാണെന്ന ചോദ്യത്തിന് ഉത്തരമില്ല.
തിരഞ്ഞെടുപ്പിലേക്ക് കടക്കാനിരിക്കുന്ന സംസ്ഥാനമെന്ന നിലയിൽ നേതാക്കൾ ഒത്തൊരുമയോടെ പ്രവർത്തിക്കണമെന്ന സന്ദേശമാണ് കഴിഞ്ഞ ദിവസം ഡൽഹിയിൽ ചേർന്ന യോഗത്തിൽ ഹൈക്കമാന്റ് നൽകിയത്. തങ്ങൾ തമ്മിൽ ഭിന്നതകളില്ലെന്ന് സുധാകരനും സതീശനും ആവർത്തിച്ച് വ്യക്തമാക്കുകയും ചെയ്തിരുന്നു.
യോഗത്തിന് ശേഷം ദേശീയ തലത്തിൽ സംഘടനാ കാര്യങ്ങളുടെ ചുമതല വഹിക്കുന്ന കെ.സി വേണുഗോപാലും സംസ്ഥാനത്തിന്റെ ചുമതലയുള്ള എ.ഐ.സി.സി ജനറൽ സെക്രട്ടറി ദീപദാസ് മുൻഷിയും കേരളത്തിലെ പ്രധാന നേതാക്കൾക്കൊപ്പം മാദ്ധ്യമങ്ങളെ കണ്ടിരുന്നു. അവിടെയും പാർട്ടിയിൽ ഐക്യമുറപ്പിച്ചുവെന്ന് പറയാനാണ് അവർ മുതിർന്നത്.
എത്ര ഉന്നതനായാലും പാർട്ടിക്ക് വഴങ്ങി പോകണമെന്ന നിർദ്ദേശവും യോഗത്തിലുയർന്നിരുന്നു. ഇത്തരം തീരുമാനങ്ങളെടുത്ത് ദിവസങ്ങൾ കഴിയും മുമ്പാണ് പുതിയ പരിഹാസവുമായി ഡി.സി.സി ജനറൽ സെക്രട്ടറി തന്നെ രംഗത്ത് വന്നത്.