കണ്ണൂര്‍: കണ്ണൂര്‍ മണോളിക്കാവ് ക്ഷേത്രോത്സവത്തിനിടെയുണ്ടായ സി.പി.എം - ബി.ജെ.പി സംഘര്‍ഷത്തില്‍ സി.പി.എം പ്രവര്‍ത്തകരുടെ ഭീഷണിക്കു പിന്നാലെ തലശേരി പൊലീസ് സ്റ്റേഷനിലെ എസ്.ഐമാരെ സ്ഥലംമാറ്റി.
എസ്.ഐമാരായ അഖില്‍ ടി കെ, ദീപ്തി വി വി എന്നിവരെയാണ് സ്ഥലംമാറ്റിയത്. സി.പി.എം പ്രവർത്തകരുടെ ആക്രമണത്തിൽ തലശ്ശേരി എസ്.ഐ ഉൾപ്പെടെ നാലു പൊലീസുകാർക്ക് പരിക്കേറ്റിരുന്നു.
തലശ്ശേരി മണോളിക്കാവ് ക്ഷേത്രോത്സവത്തിനിടെ പൊലീസുകാരെ മർദിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്‌ത സംഭവത്തിൽ ഏഴ് സി.പി.എം പ്രവർത്തകർക്കെതിരെ കേസെടുത്തിരുന്നു.
ഞങ്ങളോട് കളിക്കാന്‍ നിന്നാല്‍ ഒരൊറ്റ പൊലീസുകാരനും തലശ്ശേരി സ്റ്റേഷനില്‍ കാണില്ലെന്നായിരുന്നു സി.പി.എം പ്രവര്‍ത്തകര്‍ ഭീഷണി മുഴക്കിയിരുന്നത്.
കേരളം ഭരിക്കുന്നത് ഞങ്ങളാണെന്ന് ഓര്‍ക്കണം. കാവില്‍ കളിക്കാന്‍ നിന്നാല്‍ ഒരൊറ്റ പൊലീസുകാരനും തലശേരി സ്റ്റേഷനില്‍ കാണില്ലെന്നും സിപിഎം പ്രവര്‍ത്തകര്‍ മുന്നറിയിപ്പ് നല്‍കുകയും ചെയ്തിരുന്നു.
ക്ഷേത്ര ഉത്സവത്തിനിടെ എഴുന്നള്ളിപ്പ് നടന്നപ്പോൾ സിപിഎം പ്രവർത്തകർ ഇൻക്വിലാബ് സിന്ദാബാദ് മുദ്രാവാക്യം വിളിച്ചത് ബിജെപി പ്രവർത്തകർ തടഞ്ഞതോടെയാണ് പ്രശ്നങ്ങളുടെ തുടക്കം. സിപിഎം-ബിജെപി സംഘർഷം തടയാൻ ശ്രമിച്ചപ്പോഴാണ് പൊലീസിനെ ആക്രമിച്ചത്.