കണ്ണൂർ: എഡിഎം നവീൻബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട അന്വേഷണത്തിലും കോടതിയിൽ സമർപ്പിച്ച കുറ്റപത്രത്തിലും തൃപ്തരാവാതെ വീണ്ടും നിയമ പോരാട്ടത്തിന്റെ വഴിയിലേക്ക് കടന്നിരിക്കുകയാണ് അദ്ദേഹത്തിന്റെ ഭാര്യ മഞ്ജുഷയും കുടുംബവും.
സി ബി ഐ അന്വേഷണ ആവശ്യം ഹൈക്കോടതി തള്ളിയതോടെ സുപ്രീംകോടതിയെ സമീപിച്ചിരിക്കുകയാണ് നവീൻബാബുവിന്റെ കുടുംബം. നിലവിലെ അന്വേഷണത്തിൽ വിശ്വാസമില്ലെന്ന് ഭാര്യ മഞ്ജുഷ സുപ്രീംകോടതിയെ അറിയിച്ചതായാണ് സൂചന.
നേരത്തെ അന്വേഷണ സംഘം സമർപ്പിച്ച കുറ്റപത്രത്തിൽ ഏക പ്രതിയായി കണ്ണൂർ ജില്ല പഞ്ചായത്ത് പ്രസിഡണ്ടായിരുന്ന പി പി ദിവ്യ മാത്രമാണ് ഏക പ്രതി.
എന്നാൽ സി.ബി.ഐ അന്വേഷണം നടത്തണമെന്നും മരണത്തിലേക്ക് നയിച്ച ഗൂഢാലോചന അന്വേഷിക്കണമെന്നുമാണ് നവീൻബാബുവിന്റെ കുടുംബം തുടർച്ചയായി ആവശ്യപ്പെടുന്നത്.
ദിവ്യ അന്നത്തെ യാത്രയയപ്പ് യോഗത്തിനെത്തിയത് എ ഡി എമ്മിനെ അപമാനിക്കാൻ ലക്ഷ്യമിട്ടാണെന്നും പ്രാദേശിക ചാനൽ പ്രവർത്തകനെക്കൊണ്ട് വീഡിയോ ചിത്രീകരിപ്പിച്ച് സ്വന്തം ഫോണിലൂടെ പ്രചരിപ്പിച്ചെന്നും കുറ്റപത്രത്തിൽ ഉണ്ടായിരുന്നു.
‘രണ്ടുദിവസത്തിനകം അറിയാമെന്ന’ ദിവ്യയുടെ പ്രസംഗത്തിനിടെയുള്ള പരാമർശം ഭീഷണിയായിരുന്നുവെന്നും പ്രത്യാഘാതത്തെ എ.ഡി.എം ഭയപ്പെട്ടുവെന്നും തുടർന്നാണ് പിറ്റേന്ന് നവീൻ ബാബുവിനെ ജീവനൊടുക്കിയ നിലയിൽ കണ്ടതെന്നും കുറ്റപത്രത്തിൽ വ്യക്തമാക്കിയിരുന്നു.
നവീൻ ബാബുവിന്റെ ആത്മഹത്യ കുറിപ്പോ മറ്റ് കാരണങ്ങളോ കണ്ടെത്താനായില്ല. കണ്ണൂർ ജൂഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിലാണ് അന്വേഷണ സംഘം കുറ്റപത്രം നൽകിയത്.
ഏറെ കോളിളക്കം സൃഷ്ടിച്ച ഈ സംഭവത്തിൽ നവീൻബാബുവിന്റെ കുടുംബത്തിന്റെ സിബിഐ അന്വേഷണ ആവശ്യത്തിൽ സുപ്രീംകോടതി തീരുമാനം നിർണായകമാകും.
തുടക്കം മുതൽ തന്നെ പോലീസ് നടത്തിയ അന്വേഷണത്തിൽ അതൃപ്തി അറിയിക്കുകായും വിമർശനം ഉന്നയിക്കുകയും ചെയ്തിരുന്നു ഇ ഡി എമ്മിന്റെ കുടുംബം.
നേരത്തെ സിബിഐ അന്വേഷണം വേണ്ടെന്ന സിംഗിൾ ബെഞ്ച് വിധി ഹൈക്കോടതി ഡിവിഷൻ ബെഞ്ചും ശരിക്കുകയായിരുന്നു.
നിലവിലെ അന്വേഷണം കാര്യക്ഷമം ആണെന്നാണ് അന്ന് സർക്കാരിന് വേണ്ടി ഹാജരായ ഡി ജി പി ടി എ ഷാജി കോടതിയിൽ ബോധിപ്പിച്ചത്.
സിബിഐ അന്വേഷണം വന്നാൽ മാത്രമേ നീതി കിട്ടൂവെന്നും കേരള പോലീസിന്റെ ഭാഗത്ത് നിന്ന് നീതി കിട്ടില്ലെന്നും നിലവിലെ അന്വേഷണത്തില്‍ തൃപ്തിയില്ലെന്നും പ്രധാന പ്രതികളെയെല്ലാം അവര്‍ സംരക്ഷിക്കുകയാണെന്നും അതുകൊണ്ടാണ് സിബിഐ അന്വേഷണം ആവശ്യപ്പെടുന്നതെന്നും ആ സന്ദർഭത്തിൽ നവീൻ ബാബുവിന്റെ ഭാര്യ മഞ്ജുഷ പറഞ്ഞിരുന്നു. അതിനു തുടർച്ചയായാണ് ഇപ്പോൾ സുപ്രീംകോടതിയെ സമീപിച്ചതും.