കണ്ണൂർ: അന്വേഷണ വഴിയിൽ ശ്രദ്ധേയമായൊരു നേട്ടവുമായി കണ്ണൂർ സൈബർ പോലീസ്.പത്ത് ദിവസങ്ങൾക്കുള്ളിൽ നഷ്ടപ്പെട്ടതും കളവുപോയതുമായ 22 മൊബൈൽ ഫോണുകളാണ് കണ്ണൂർ സിറ്റി പൊലീസിലെ സൈബർ അന്വേഷണ വിഭാഗം കണ്ടെത്തി ഉടമകൾക്ക് തിരികെ നൽകിയത്.
കേരളം, തമിഴ്നാട്, കർണാടക എന്നീ സംസ്ഥാനങ്ങളിൽ നിന്നുമാണ് ഈ 22 ഓളം ഫോണുകൾ ട്രേസ് ചെയ്തതെന്ന് പോലീസ് അറിയിച്ചു.
ഫോൺ ലഭിച്ചവരിൽ നിന്നും നേരിട്ടും കൊറിയർ സർവീസ് വഴിയും പോലീസ് സ്റ്റേഷൻ വഴിയുമാണ് വീണ്ടെടുത്തത്.
കഴിഞ്ഞ ആറുമാസത്തിനുള്ളിൽ സൈബർ സെൽ 180 ഓളം മൊബൈൽ ഫോണുകൾ കണ്ടെത്തി ഉടമസ്ഥർക്ക് തിരിച്ച് നൽകിയിട്ടുണ്ട്.
മൊബൈൽ ഫോണുകൾ നഷ്ടപ്പെട്ടാൽ സിം കാർഡ് ഡ്യൂപ്ലിക്കേറ്റ് എടുത്ത് ബന്ധപ്പെട്ട പോലീസ് സ്റ്റേഷനിൽ പരാതി നൽകുകയും ശേഷം പരാതി റസീത് ഉപയോഗിച്ച് സി.ഈ.ഐ.ആർ പോർട്ടൽ വഴി റെജിസ്റ്റർ ചെയ്തു കഴിഞ്ഞാൽ ഫോൺ ബ്ലോക്ക് ആവുകയും ബ്ലോക്ക് ആയ ഫോണിൽ ആരെങ്കിലും സിം കാർഡ് ഇടുകയാണെങ്കിൽ ഫോൺ ട്രേസ് ആവുകയും ചെയ്യുമെന്ന് പോലീസ് വ്യക്തമാക്കി.
കണ്ണൂർ സിറ്റി പോലീസ് കമ്മീഷണർ ശ്രീ നിധിൻരാജ്. പി ഐ.പി.എസ് സി.ഈ.ഐ.ആർ പോർട്ടലിനെ കുറിച്ച് വിശദീകരിക്കുകയും വീണ്ടെടുത്ത ഫോണുകൾ കമ്മീഷണർ നേരിട്ട് ഉടമസ്ഥർക്ക് നൽകുകയും ചെയ്തു.
ലഭിച്ച ഫോണുകൾ സൈബർ സെൽ ഉടമസ്ഥർക്ക് അൺബ്ലോക്ക് ചെയ്തു നൽകി.
സൈബർ സെൽ എ.എസ്.ഐ എം.ശ്രീജിത്ത് സി.പി.ഒമാരായ ദിജിൻ രാജ് പി. കെ, അജുൽ. എൻ. കെ എന്നിവർ ചേർന്നാണ് മൊബൈൽ ഫോൺ കണ്ടെത്തിയത്