കണ്ണൂർ: കോളിത്തട്ട് ബാങ്കിലെ ലക്ഷങ്ങളുടെ വായ്പാ തട്ടിപ്പിന് പിന്നാലെ സിപിഎം നിയന്ത്രണത്തിലുള്ള ഭരണസമിതിയെ പ്രതിരോധത്തിലാക്കി മറ്റൊരു ബാങ്കിലും തട്ടിപ്പ്.
സിപിഎം ഭരിക്കുന്ന ആനപ്പന്തി സഹകരണ ബേങ്കിലാണ് ലക്ഷങ്ങളുടെ സ്വർണ്ണ വായ്പാ തട്ടിപ്പ് കണ്ടെത്തിയത്.
ഇരിട്ടിക്കടുത്താണ് ആനപ്പന്തി സഹകരണ ബേങ്ക്.
വ്യക്തികൾ ബേങ്കിൽ പണയം വെച്ച സ്വർണ്ണം എടുത്തുമാറ്റി പകരം മുക്കുപണ്ടം വെച്ച് 60 ലക്ഷത്തിലധികം രൂപയുടെ സ്വർണ്ണാഭരണങ്ങളാണ് കവർന്നത്.
ബാങ്കിന്റെ കച്ചേരിക്കടവ് ശാഖയിൽ നടന്ന വൻ തട്ടിപ്പിൽ കാഷ്യർ സുധീർ തോമസിനെതിരെ അന്വേഷണം തുടങ്ങി. ഇയാൾ സിപിഎം പ്രാദേശിക നേതാവാണ്.
ബാങ്ക് സെക്രട്ടറി നൽകിയ പരാതിയിൽ കേസ്സെടുത്ത് ഇരിട്ടി പോലീസ് അന്വേഷണം തുടങ്ങിയിരിക്കുകയാണ്.
ഇതിനിടയിൽ ആരോപണ വിധേയനായ കാഷ്യർ മുങ്ങി.
പരാതിക്കിടയാക്കിയ സംഭവം ഉണ്ടായത് കഴിഞ്ഞ മാസം 29 നാണ്.
ബാങ്കിൽ പണയം വെച്ച സ്വർണ്ണം തിരികെയെടുത്ത പ്രവാസി വീട്ടിലെത്തി പരിശോധിച്ചപ്പോൾ പണയ സ്വർണ്ണത്തിന് പകരം ബാങ്കിൽ നിന്ന് ലഭിച്ചത് മുക്കുപണ്ടമാണെന്ന് വ്യക്‌തമായതോടെയാണ് കബളിപ്പിക്കപ്പെട്ടത് മനസ്സിലായത്.
ഇതേ തുടർന്ന് ബേങ്കിലെത്തി പരാതി നൽകുകയായിരുന്നു.
തുടർന്ന് ബാങ്ക് സെക്രട്ടറി കച്ചേരിക്കടവ് ശാഖയിൽ നടത്തിയ വിശദമായ പരിശോധനയിലാണ് വൻ തട്ടിപ്പ് തിരിച്ചറിഞ്ഞത്.
സുധീർ തോമസിന് പുറമെ ബാങ്കിലെ മറ്റു ചില ജീവനക്കാർക്കും തട്ടിപ്പിൽ പങ്കുണ്ടെന്ന സംശയത്തിൽ ആ വഴിക്കും പോലീസ് അന്വേഷിക്കുന്നുണ്ട്.
18 പാക്കറ്റുകളിൽ സൂക്ഷിച്ച സ്വർണ്ണമാണ് സുധീർ തട്ടിപ്പ് നടത്തിയതെന്നാണ് പ്രാഥമിക വിവരം.
നേരത്തെ വൻ വെട്ടിപ്പ് നടന്ന കോളിത്തട്ട് ബേങ്കും ഇപ്പോൾ സ്വർണ്ണ തട്ടിപ്പ് കണ്ടെത്തിയ ആനപ്പന്തി ബാങ്കും സിപിഎം ഇരിട്ടി ഏരിയ കമ്മിറ്റിക്ക് കീഴിൽ വരുന്നത് പാർട്ടിയുടെ ഭരണസമിതികൾ നിയന്ത്രിക്കുന്നതുമാണ്.
കോളിത്തട്ട് ബേങ്കിലെ തട്ടിപ്പിൽ ഏരിയ കമ്മിറ്റി അംഗം ഉൾപ്പടെയുള്ളവർക്കെതിരെ സിപിഎം നടപടി എടുത്തിരുന്നു.
സിപിഎം രീതിയനുസരിച്ച് ബേങ്കിൽ ഭരണസമിതി ഉണ്ടാവുമെങ്കിലും ഏരിയ സെന്ററിലെ പ്രധാനപ്പെട്ടൊരു നേതാവ് സബ്‌കമ്മിറ്റി കൺവീനറായി ഭരണസമിതിയുടെ പ്രവർത്തനങ്ങളെ നിയന്ത്രിക്കുന്നതാണ് പതിവ്.
ഇരിട്ടി ഏരിയ കമ്മിറ്റിക്കു കീഴിൽ തുടർച്ചയായി ഉണ്ടാകുന്ന സഹകരണ തട്ടിപ്പിൽ പാർട്ടി ജില്ലാ നേതൃത്വവും കടുത്ത അമർഷത്തിലാണ് .
കോൺഗ്രസ് നിയന്ത്രണത്തിലായിരുന്ന ആനപ്പന്തി ബേങ്ക് 2023 ൽ സിപിഎം പിടിച്ചെടുത്തതാണ്