കണ്ണൂർ: കുവൈത്തിൽ കുടുംബ കലഹത്തെ തുടർന്ന് മരിച്ച മലയാളി ദമ്പതികളുടെ മൃതദേഹങ്ങൾ നാട്ടിലെത്തിച്ചു.
കണ്ണൂർ നടുവിലിനടുത്ത് മാണ്ടളം സ്വദേശി സൂരജ് ജോൺ (40 ) ഭാര്യ ബിൻസി തോമസ് (36 ) എന്നിവരുടെ മൃതദേഹങ്ങളാണ് കണ്ണൂരിലെ സൂരജിന്റെ വീട്ടിലെത്തിച്ചത്.
ചൊവ്വാഴ്ച രാവിലെ മട്ടന്നൂരിലെ കണ്ണൂർ വിമാനത്താവളത്തിലെത്തിച്ച മൃതദേഹം ബന്ധുക്കളും അയൽവാസികളും ചേർന്ന് ഏറ്റുവാങ്ങി എട്ട് മണിയോടെ മാണ്ടളത്തെ വീട്ടിലെത്തിച്ചു.
സംസ്കാര ചടങ്ങുകൾ ഇന്ന് 11.30 ന് നടക്കും. മാണ്ടളം സെന്റ് ജൂഡ് പള്ളി സെമിത്തേരിയിലാണ് സംസ്കാരം. ഇരുവരുടെയും സംസ്കാരം ഒരേ കല്ലറയിൽ നടത്താനാണ് തീരുമാനം .
എറണാകുളം കീഴില്ലം സ്വദേശിനിയാണ് ബിൻസി. കുവൈത്ത് ആരോഗ്യ മന്ത്രാലയത്തിന്റെ കീഴിലുള്ള ജാബിര്‍ ആശുപത്രിയിലെ നഴ്‌സായിരുന്നു സൂരജ്.
ഡിഫന്‍സിൽ നഴ്‌സാണ് ഭാര്യ ബിൻസി. സൂരജും ഭാര്യയും ഓസ്ട്രേലിയയിലേക്ക് പോകാൻ തയ്യാറെടുക്കുന്നതിനിടയിലാണ് കുടുംബ കലഹം ഉണ്ടായതും ഇരുവരുടെയും മരണത്തിൽ കലാശിച്ചതും.
ഇവർക്ക് നാലും ഒന്നും വയസ്സുള്ള കുട്ടികളുണ്ട്. ഇവർ എറണാകുളത്തെ ബിൻസിയുടെ മാതാപിതാക്കൾക്കൊപ്പമാണ്. ഈസ്റ്ററിന് നാട്ടിലെത്തി തിരിച്ച് കുവൈത്തിലെത്തിയതായിരുന്നു ഇരുവരും.
ദമ്പതികൾ മരിച്ച സംഭവത്തിന്റെ നടുക്കത്തിലാണ് ഇരുവരുടെയും ബന്ധുക്കളും നാട്ടുകാരും. കുവൈത്തിൽ നിന്ന് ഓസ്ട്രേലിയയിലേക്ക് മാറാനായി മെഡിക്കൽ നടപടിക്രമങ്ങൾ വരെ ഇരുവരും പൂർത്തിയാക്കിയിരുന്നു.