കെപിസിസി അധ്യക്ഷനായി കെ സുധാകരൻ എംപി തുടരണം. കണ്ണൂരിൽ സുധാകരനായി ഫ്‌ളക്‌സ് ബോർഡുകളും പോസ്റ്ററുകളും

സുധാകരന്റെ തട്ടകമായ കണ്ണൂരിൽ കെ.പി.സി.സി അദ്ധ്യക്ഷപദവിയിൽ നിന്നും അദ്ദേഹത്തെ മാറ്റുന്നതിൽ പ്രതിഷേധം ശക്തമാണ്.

New Update
sudhakaran kannur

കണ്ണൂർ: കെപിസിസി അധ്യക്ഷനായി കെ സുധാകരൻ എംപി തുടരണമെന്ന് ആവശ്യപ്പെട്ട് കണ്ണൂർ നഗരത്തിൽ വ്യാപകമായി പോസ്റ്റർ പ്രചരണം. കെഎസ് തുടരണമെന്ന വാചകത്തോടെയാണ് സുധാകരന്റെ തട്ടകമായ കണ്ണൂർ നഗരത്തിൽ ഫ്‌ലെക്‌സ് ബോർഡുകളും പോസ്റ്ററുകളും പ്രത്യക്ഷപ്പെട്ടത്.

Advertisment

'പ്രതിസന്ധികളെ ഊർജമാക്കിയ നേതാവ്', 'താരാട്ട് കേട്ട് വളർന്നവൻ അല്ല' എന്നെല്ലാമാണ് പോസ്റ്ററുകളിലുള്ളത്. കോൺഗ്രസ് പടയാളികൾ എന്ന പേരിലാണ് ഫ്‌ലെക്‌സ് ബോർഡുകളും പോസ്റ്ററുകളും സ്ഥാപിച്ചിട്ടുള്ളത്. 

സുധാകരന്റെ തട്ടകമായ കണ്ണൂരിൽ കെ.പി.സി.സി അദ്ധ്യക്ഷപദവിയിൽ നിന്നും അദ്ദേഹത്തെ മാറ്റുന്നതിൽ പ്രതിഷേധം ശക്തമാണ്. ഡി.സി.സി ഭാരവാഹികൾ ഉൾപ്പെടെ പ്രതിഷേധവുമായി രംഗത്തുവന്നിട്ടുണ്ട്. 

അണികൾ കെ.എസ് എന്നു വിളിക്കുന്ന സുധാകരന് അനുകൂലമായി പോസ്റ്റർ പ്രചരണം നടത്തിയതിലൂടെ എതിർപ്പിന്റെ വ്യക്തമായ സൂചനയാണ് കണ്ണൂരിലെ പ്രവർത്തകർ നൽകിയിട്ടുള്ളത്. 

നേരത്തെ പാലക്കാടും സുധാകരന് അനുകൂലമായി പോസ്റ്റർ പ്രചരണം നടന്നിരുന്നു. പാല, ഈരാറ്റുപേട്ട, പൂഞ്ഞാർ പ്രദേശങ്ങളിലും ഫ്‌ലക്‌സ് ബോർഡുകൾ ഉയർന്നിട്ടുണ്ട്.

കെ സുധാകരൻ കെപിസിസി പ്രസിഡന്റായി തുടരണമെന്ന് സേവ് കോൺഗ്രസ് രക്ഷാസമിതിയുടെ പേരിലുള്ള ബോർഡുകളിൽ പറയുന്നു. പിണറായിയെ താഴെയിറക്കി യുഡിഎഫിനെ അധികാരത്തിൽ കൊണ്ടുവരാൻ നട്ടെല്ലുള്ള നായകനാണ് കെ സുധാകരനെന്നും പാലക്കാട് സ്ഥാപിച്ച ബോർഡിലുണ്ട്. ആന്റോ ആന്റണിയുടെ രാഷ്ട്രീയ തട്ടകത്തിലും സുധാകരന് അനുകൂലമായി ബോർഡുകളും പോസ്റ്ററുകളും വന്നിട്ടുണ്ട്.